22 വര്‍ഷം മുമ്പ് പൊന്നാമുറ്റത്തെ മരുമകളായി എത്തിയ ജോളി തെളിവെടുപ്പിനിടെ നാട്ടുകാരെ അഭിമുഖീകരിക്കാനാകാതെ വീടിന്റെ പടി വീണ്ടും ചവിട്ടിയത് തലവഴി ഷാളിട്ട് മറച്ച്; നല്ല പെരുമാറ്റം കൊണ്ട് അയല്‍ക്കാരുടെ ഇഷ്ടം സമ്പാദിച്ച സ്നേഹനിധിയായ മരുമകളെ കൂകിവിളിച്ചും, അസഭ്യം പറഞ്ഞും, കയ്യിൽ കിട്ടിയാൽ പെരുമാറാനും തയ്യാറായി നാട്ടുകാർ:- കൊലപാതക പരമ്പരയിലെ തെളിവെടുപ്പിനിടെ അരങ്ങേറിയ നാടകീയ സംഭവങ്ങൾ ഇങ്ങനെ...

22 വര്‍ഷം മുമ്പാണ് റോയ് തോമസിനെ വിവാഹം ചെയ്ത് ജോളി കൂടത്തായിയിൽ പൊന്നാമുറ്റത്തെ മരുമകളായി എത്തുന്നത്. കൊലപാതക പരമ്പരയില്‍ നാലാമത് കൊല്ലപ്പെട്ട മാത്യുവിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് ജോളി റോയിയെ കാണുന്നതും ഇരുവരും പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയുമായിരുന്നു. കൂടത്തായിക്കാര്‍ക്ക് ജോളി പൊന്നാമറ്റം കുടുംബത്തിലെ മരുമകള്‍ മാത്രമായിരുന്നില്ല. നാട്ടിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടുകയും, നല്ല പെരുമാറ്റം കൊണ്ട് അയല്‍ക്കാരുടെ ഇഷ്ടം സമ്പാദിക്കുകയും, ഭര്‍ത്താവ് മരിച്ചതിന് ശേഷം കാര്യപ്രാപ്തിയോടെ കുടുംബം നോക്കുകയും ചെയ്ത ഒരു ഉത്തമയായ വീട്ടമ്മയായിരുന്നു. അധ്യാപികയാണെന്ന ബഹുമാനം കൂടത്തായിക്കാര്‍ക്ക് എല്ലാവർക്കുമുണ്ടായിരുന്നു. ഇവരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് കുടുംബത്തിലെ തുടര്‍ച്ചയായ മരണങ്ങളിലുള്ള അന്വേഷണം ജോളിയിലേക്ക് തിരിഞ്ഞതും അറസ്റ്റിലായതും.
കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ പ്രതികളെ ഇന്ന് പൊന്നാമറ്റത്തെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ സ്നേഹനിധിയായ മരുമകളെ നാട്ടുകാർ തെറിവിളിച്ചും അസഭ്യം പറഞ്ഞും, കൈയിൽ കിട്ടിയാൽ കൈത്തരിപ്പ് തീർക്കാനും കണക്കാക്കിയായിരുന്നു നിന്നത്. ഇത്രയും വർഷത്തെ മറഞ്ഞിരുന്ന കൊലയാളിയുടെ മുഖം കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിമുഖീകരിക്കാനാകതെ പോലീസുകാർ സമ്മാനിച്ച ഷാളുകൊണ്ട് മുഖം മറച്ചായിരുന്നു ജോളി വീണ്ടും ആ പടി ചവിട്ടിയത്.
കഴിഞ്ഞ ഒരാഴ്ച മുന്‍പേ ഇതേ വീട്ടില്‍ നിന്നാണ് ജോളിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വടകര സ്റ്റേഷനില്‍ നിന്നും കനത്ത സുരക്ഷയിലാണ് പൊലീസ് സംഘം ജോളിയെ കൂടത്തായിക്ക് കൊണ്ടു വന്നത്. മൂന്ന് പ്രതികളേയും മൂന്ന് പൊലീസ് വാഹനത്തിലിരുത്തി വീടിനകത്തേക്ക് കൊണ്ടു പോരുകയായിരുന്നു. പ്രതികളെ അകത്ത് എത്തിച്ചതിന് പിന്നാലെ പൊന്നാമറ്റംവീടിന്‍റെ ഗേറ്റ് പൊലീസ് അടച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ് എന്നുറപ്പാക്കിയ ശേഷമാണ് പൊലീസ് പ്രതികളെ വീടിനകത്തേക്ക് കൊണ്ടു പോയത്. വീടിനകത്ത് പോയ ജോളിയില്‍ നിന്നും പൊലീസ് പലകാര്യങ്ങളും ചോദിച്ചറിഞ്ഞു. റോയിയുടെ മരണസംബന്ധിച്ച കാര്യങ്ങളും മറ്റു മരണങ്ങളെക്കുറിച്ചും ചോദ്യങ്ങളുണ്ടായി എന്നാണ് സൂചന.
കുടുംബത്തിലുള്ളവരെ അപായപ്പെടുത്താന്‍ ഉപയോഗിച്ച വിഷത്തിന്‍റെ ബാക്കി വീട്ടില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് ജോളി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതു കണ്ടെത്താനാണ് പ്രധാനമായും പൊലീസിന്‍റെ ശ്രമം. സയനൈഡ് കുപ്പികൾ വീട്ടിൽ സുക്ഷിച്ചെന്നും കുപ്പികൾ മാലിന്യക്കുഴിയിൽ ഉണ്ടെന്നും ജോളി പൊലീസിനോട് പറഞ്ഞു. വീടിന്റെ പിന്നിലെ മാലിന്യക്കുഴിയിലാണ് സയനൈഡ് ഉപേക്ഷിച്ചിരിക്കുന്നത്. കുപ്പി കണ്ടെത്തുന്നത് കേസിൽ നിർണായകമാകും. പരമാവധി ശാസ്ത്രീയ തെളിവുകൾ കണ്ടെത്തുകയെന്നതാണ് തെളിവെടുപ്പിന്റെ ലക്ഷ്യം. ഒരുവേള വീടിനകത്ത് നിന്നും വരാന്ത വരെ വന്ന ജോളി ചില സ്ഥലങ്ങള്‍ ചൂണ്ടിക്കാണിച്ച ശേഷം അകത്തേക്ക് പോവുകയായിരുന്നു. രണ്ട് മണിക്കൂര്‍ പിന്നിട്ടിട്ടും പൊന്നാമറ്റം വീട്ടില്‍ തെരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha























