തെളിവെടുപ്പിൽ സൈനൈഡ് കിട്ടിയോ?; കൂടത്തായി കൂട്ടകൊല അന്വേഷിക്കുന്ന പോലീസ് സംഘം പൊന്നാമറ്റത്തും നടത്തിയ തെളിവെടുപ്പിന് ശേഷം പൂർണ സന്തോഷത്തിൽ

കൂടത്തായി കൂട്ടകൊല അന്വേഷിക്കുന്ന പോലീസ് സംഘം പൊന്നാമറ്റത്തും നടത്തിയ തെളിവെടുപ്പിന് ശേഷം പൂർണ സന്തോഷത്തിൽ. ജോളിയെ കേസുകളിൽ കുരുക്കാനുള്ള നിർണായക തെളിവുകൾ ലഭിച്ചുവെന്നാണ് വിവരം.
ജോളിയുടെ വക്കീലായി ബിഎ ആളൂർ രംഗത്തെത്തുകയും ജോളിയെ നിഷ്പ്രയാസം കേസുകളിൽ നിന്നും ഊരിക്കുമെന്നുമുള്ള പ്രസ്താവനയിറക്കുകയും ചെയ്തത് അന്വേഷണ സംഘത്തെ ഏതാനും മണിക്കൂറുകൾ ആശങ്കയിലാഴ്ത്തി. ഒരിക്കലും ഇത്തരമൊരു വിധി കേസുകൾക്ക് വരില്ലെന്ന് ഉറപ്പാണെങ്കിലും ചെറിയ പരിഭ്രമം ഉണ്ടാകാൻ കാരണമുണ്ടയിരുന്നു. കാരണം കേസുകൾ തെളിയിക്കുക എന്നത് അതിസങ്കീർണമായ വെല്ലുവിളിയാണ് . സൈനൈഡ് ഉപയോഗിച്ച് കൊലപാതകം നടത്തുമ്പോൾ മൃതദേഹ അവിശിഷ്ടങ്ങളിൽ നിന്നും മരണ കാരണം തെളിയിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതെല്ലാം അറിയുന്നതു കൊണ്ടാണ് ആളൂർ രംഗത്തെത്തിയത്.
ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയതോടെയാണ് ആളൂർ ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയനായത്. അതൊരു സ്വാഭാവിക നടപടിക്രമം ആയിരുന്നെങ്കിലും ആളൂരിന് സമ്മാനിച്ച ഇമേജ് ചെറുതല്ല. സംസ്ഥാനം മുഴുവൻ എഴുതി തള്ളുന്ന പ്രതികളെ കോടതിയിൽ പ്രതിനിധീകരിക്കാൻ എന്നും ആളൂർ ആവേശം കാണിച്ചിട്ടുണ്ട്. ആളൂർ എത്തുന്നു എന്ന് കാണുമ്പോൾ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ തികഞ്ഞ ജാഗ്രത പുലർത്താറുണ്ട്. ജോളിയുടെ കാര്യത്തിലും ഇതു തന്നെ സംഭവിച്ചു.
പൊന്നാമറ്റത്തും പുലിക്കയത്ത് ഷാജുവിന്റെ വീട്ടിലും തെളിവെടുത്ത പോലീസ് ഉദ്യോഗസ്ഥർക്ക് നിർണായക തെളിവുകൾ ലഭിച്ചത് പ്രതിയായ ജോളിയുടെ സഹായത്തോടെ തന്നെയാണ്. സയനൈഡിന്റെ ബാക്കി ലഭിച്ചോ എന്ന വിവരം പോലീസ് പുറത്തു വിട്ടിട്ടില്ല. എന്നാൽ ജോളിയെ കുരുക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. വിശദാംശങ്ങൾ വെളിപ്പെടുത്താൻ അവർ തയ്യാറായിട്ടില്ല. ഉയർന്ന ഉദ്യോഗസ്ഥരുമായി അന്വേഷണ സംഘത്തിലെ പോലീസുകാർ ചർച്ച നടത്തും
സയനൈഡിന്റെ ബാക്കി പൊന്നാമറ്റത്ത് തന്നെയുണ്ടെന്ന് ജോളി മൊഴി നൽകിയിരുന്നു. റോയി തോമസ് കൊല്ലപ്പെട്ടത് സൈനൈഡ് ഉള്ളിൽ ചെന്നിട്ടാണെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് സൈനൈഡ് കണ്ടെത്താൻ ഊർജിത ശ്രമം നടത്തുന്നത്. കേസിൽ നിർണായക തെളിവായി ഇത് മാറുമെന്നാണ് പോലീസ് കരുതുന്നത്. ജോളിയുടെ കുടുംബ സുഹൃത്തും ബന്ധുവുമായ മാത്യുവാണ് സൈനൈഡ് എത്തിച്ചു കൊടുത്തത്. സ്വർണ പണിക്കാരനായ പ്രജി കുമാറാണ് മാത്യുവിന് സൈനൈഡ് നൽകിയത്.
തെളിവ് കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യമാണ് തങ്ങൾക്ക് മുന്നിലുള്ളതെന്ന് പോലീസ് പറഞ്ഞു. തെളിവ് ലഭിക്കാതിരുന്നാൽ കേസിൽ നിന്ന് ജോളി ഊരി പോകും. പോലീസ് കസ്റ്റഡിയിൽ ജോളി നടത്തിയ കുറ്റ സമ്മതമൊന്നും കോടതി മുഖവിലയ്ക്ക് എടുക്കില്ല. കസ്റ്റഡിയിലെ പീഡനം കാരണമാണ് താൻ കുറ്റം സമ്മതിച്ചതെന്ന് ജോളി പറയാനുള്ള സാധ്യതയും പോലീസ് തള്ളി കളയുന്നില്ല. അതു കൊണ്ടു തന്നെ ശാസ്ത്രീയ തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ കേസിൽ ജോളിയെ കുരുക്കാൻ കഴിയുകയുള്ളു.
അതീവ രഹസ്യമായിട്ടാണ് പോലീസ് മുന്നോട്ടു നീങ്ങുന്നത്. ടീമിൽ നിന്നും ഒന്നും ചോരാതിരിക്കാനാണ് പോലീസ് ശ്രദ്ധികുന്നത്. വിശ്വസ്തരായവരെ മാത്രമാണ് അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha























