ജോളിക്ക് ഓമശേരി ആശുപത്രിയുമായി ബന്ധം; സ്വകാര്യ ആശുപത്രിക്കെതിരെ തെളിവുകള്‍; രേഖകള്‍ പിടിച്ചെടുത്തു

കൂടത്തായി കൊലപാതകപരമ്പര കേസില്‍ വീഴ്ചവരുത്തിയ ഓമശേരിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ക്രൈംബ്രാഞ്ച് തെളിവുകള്‍ ശേഖരിച്ചു. ഒരേ രോഗലക്ഷണവുമായി വിവിധകാലയളവില്‍ ആറുപേരെ ആശുപത്രിയിലെത്തിച്ചിട്ടും വിവരം പോലീസിനെ അറിയക്കാതിരുന്നതില്‍ ആശുപത്രിക്കെതിരെ നടപടി ഉണ്ടായേക്കും.
കൊലപാതക കേസുകളിലെ പ്രതി ജോളി എന്ന ജോളിയാമ്മ ജോസഫുമായി ആശുപത്രി മാനേജ്‌മെന്റിലെ ചിലര്‍ക്ക് സൗഹൃദമുണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി അറിയുന്നു. എന്‍ഐടി ലക്ചറര്‍ എന്ന വ്യാജലേബല്‍ ഉപയോഗിച്ചും, മുക്കം-ഓമശേരി മേഖലയിലെ ചില ഉന്നത രാഷ്ട്രീയബന്ധം ഉപയോഗിച്ചുമാണ് ജോളി ആശുപത്രി അധികൃതരുമായി ബന്ധം സ്ഥാപിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ക്രൈംബ്രാഞ്ച് രഹസ്യാന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ ആശുപത്രിയില്‍ നിന്ന് ആറുപേരുടെയും ചികിത്സാരേഖകള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. അന്വേഷണവിവരം പുറംലോകം അറിയുന്നതിന് മുന്‍പ് തന്ത്രപരമായി രേഖകള്‍ പിടിച്ചെടുക്കാനായത് ക്രൈംബ്രാഞ്ചിന്റെ നേട്ടമായി.
പൊന്നാമറ്റത്തില്‍ അന്നമ്മ ടീച്ചര്‍ 2002 ഓഗസ്റ്റ് 22-നും , ഭര്‍ത്താവ് ടോം തോമസ് 2008 ഓഗസ്റ്റ് 26-നും, ഇവരുടെ മകനും പ്രതി ജോളിയുടെ ഭര്‍ത്താവുമായ റോയ് തോമസ് 2011 സെപ്റ്റംബര്‍ 30-നും, അന്നമ്മയുടെ സഹോദരന്‍ മഞ്ചാടിയില്‍ മാത്യു 2014 ഫെബ്രുവരി 24-നും, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സക്കറിയയുടെ പിഞ്ചുകുഞ്ഞ് ആല്‍ഫൈന്‍ 2014 മേയ് മൂന്നിനും, ഷാജുവിന്റെ ആദ്യഭാര്യ സിലി 2016 ജനുവരി 11-നുമാണ് മരിക്കുന്നത്.
വിവിധസാഹചര്യങ്ങളില്‍ കുഴഞ്ഞുവീണ ആറുപേരെയും ആശുപത്രിയിലെത്തിച്ചപ്പോള്‍ ജോളിയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. സിലിയേയും ആല്‍ഫൈനേയും ആശുപത്രിയിലെത്തിച്ചപ്പോള്‍ ചികിത്സിച്ച ഒരു ഡോക്ടറും ചില നഴ്‌സുമാരും രോഗലക്ഷണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നിട്ടും ആശുപത്രി അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചില്ല. ഈ ഡോക്ടര്‍ നിലവില്‍ അവിടെ ജോലി ചെയ്യുന്നില്ല. ഇദ്ദേഹത്തെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ഊര്‍ജിത അന്വേഷണം തുടരുകയാണ്.
ഓമശേരിയിലെ പ്രസ്തുത ആശുപത്രിയിലെത്തിച്ച ആറുപേരില്‍ റോയ് തോമസിനെയും , ആല്‍ഫൈനേയും മാത്രമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെതന്നെ ചികിത്സ മതിയെന്ന് ജോളി ശാഠ്യം പിടിച്ചെങ്കിലും, വിദഗ്ദചികിത്സ ലഭിച്ചാല്‍ രക്ഷപെട്ടേക്കുമെന്ന ഡോക്ടറുടെ ഉപദേശത്തെതുടര്‍ന്ന് മറ്റുചില ബന്ധുക്കള്‍ മുന്‍കൈയെടുത്താണ് ഇവരെ കോഴിക്കോടിനു കൊണ്ടുപോയത്. അതിനാല്‍ മാത്രമാണ് റോയിയുടെ മരണം പൊട്ടാസ്യം സയനൈഡ് ഉള്ളില്‍ചെന്നാണെന്ന സുപ്രധാന തെളിവ് ലഭിച്ചത്.
കോഴിക്കോട്ടെ ആശുപത്രി അധികൃതരോട് റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കണമെന്ന് ജോളി തര്‍ക്കിച്ചെങ്കിലും മെഡിക്കല്‍ എതിക്‌സ് കണക്കിലെടുത്ത് ആശുപത്രി അധികൃതര്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ആറുമരണങ്ങളിലും അന്വേഷണം നടക്കാതെ ജോളി ഇപ്പോഴും സൈ്വര്യവിഹാരം നടത്തുമായിരുന്നെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.
കൊലപാതക പരമ്പരയിലെ ആദ്യ ഇര അന്നമ്മ ടീച്ചര്‍ മരിക്കുന്നതിനു മൂന്നാഴ്ച മുന്‍പും ഇതേ അസുഖം ഉണ്ടായി. അന്നും ആദ്യം ഓമശേരിയിലെ ആശുപത്രിയിലാണെത്തിച്ചത്. അസുഖം ഭേദമാകാത്തതിനെതുടര്‍ന്ന് ഭര്‍ത്താവ് ടോം തോമസിന്റെ നിര്‍ബന്ധപ്രകാരം അന്നമ്മയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സനേടിയിരുന്നു. എല്ലാവിധ ടെസ്റ്റുകളും നടത്തി രോഗം പൂര്‍ണമായി ഭേദമായതിനുശേഷമാണ് അന്നമ്മയെ ഡിസ്ചാര്‍ജ് ചെയ്തത്. മൂന്നാഴ്ചകള്‍ക്കുശേഷം ഭക്ഷണം കഴിച്ചയുടന്‍ വായില്‍നിന്നു നുരയും പതയും വന്ന് കുഴഞ്ഞുവീണ അന്നമ്മയെ അന്നും ഓമശേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക് ഒരു സംശയവും ഉണ്ടായില്ല!
കൊലപാതക പരമ്പരയിലെ അവസാന ഇരയായ സിലി താമരശേരിയിലെ ദന്താശുപത്രിയില്‍ വച്ചാണ് ജോളി നല്‍കിയ വെള്ളം കുടിച്ചയുടന്‍ ജോളിയുടെ മടിയിലേക്ക് കുഴഞ്ഞുവീണത്. വായില്‍നിന്ന് നുരയും പതയും വന്നിരുന്നു. നൂറ് മീറ്റര്‍ പരിധിക്കുള്ളില്‍ സര്‍ക്കാര്‍ ആശുപത്രിയും, ഒരു കിലോ മീറ്റര്‍ ചുറ്റളവിനുള്ളില്‍ മറ്റ് നാല് ആശുപത്രികളും ഉണ്ടായിട്ടും സിലിയെ പന്ത്രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഓമശേരി സ്വകാര്യ ആശുപത്രിയിലാണെത്തിച്ചത്.
സിലിയുടെ ബന്ധുക്കള്‍ ചില സംശയമുന്നയിച്ച് പോസ്റ്റ്മാര്‍ട്ടം ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവ് ഷാജുവും, പിന്നീട് ഇയാളുടെ രണ്ടാം ഭാര്യയായി വന്ന ജോളിയും ഇതിനെ എതിര്‍ത്തു. സിലിക്ക് ഇടയ്ക്കിടെ അപസ്മാര രോഗലക്ഷണമായ ഫിറ്റ്‌സ് ഉണ്ടാകാറുണ്ടെന്നായിരുന്നു ഷാജുവിന്റെ വാദം. എന്നാല്‍ വിവാഹത്തിനു മുന്‍പ് സിലിയ്ക്ക് ഒരിക്കല്‍പോലും ഈ രോഗം ഉണ്ടായിട്ടില്ലെന്നാണ് സിലിയുടെ ബന്ധുക്കളുടെ മൊഴി.
https://www.facebook.com/Malayalivartha























