എം.ജി യൂണിവേഴ്‌സിറ്റിയിലെ മാര്‍ക്ക് ദാനവിവാദത്തില്‍ ഉന്നതവിദ്യാഭ്യാസമന്ത്രിക്കെതിരെ കൂടുതല്‍ കുരുക്കുകള്‍ മുറുകുന്നു, പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ ഉള്‍പ്പെടെ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ഇടപെട്ടെന്ന് പ്രതിപക്ഷനേതാവ്

എം.ജി യൂണിവേഴ്‌സിറ്റിയിലെ വിവാദമായ മാര്‍ക്ക് ദാനവിവാദത്തില്‍ ഉന്നതവിദ്യാഭ്യാസമന്ത്രിക്കെതിരെ കൂടുതല്‍ കുരുക്കുകള്‍ മുറുകുന്നു. പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ ഉള്‍പ്പെടെ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ഇടപെട്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. താന്‍ ചോദിച്ച ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ തന്റെ മകന് സെിവില്‍ സര്‍വ്വീസിന് 210ാം റാങ്ക് കിട്ടിയത് സ്വാധീനം കൊണ്ടാണെന്ന ബാലിശമായ വാദങ്ങള്‍ ഉന്നയിക്കുകയാണ്. ' മകന്റെ ഇന്റര്‍വ്യൂ സമയത്ത് ഞാന്‍ ഡല്‍ഹിയിലുണ്ടായിരുന്നെന്നാണ് മറ്റൊരു ആരോപണം. എന്റെ മകന്റെ ഇന്റര്‍വ്യൂവിന് ഞാനല്ലാതെ പിന്നെ ആര് പോകണം. വേറെ അച്ഛനെ വിടണോ? മക്കളുടെ സ്‌കൂളിലെ കാര്യങ്ങള്‍ക്ക് നിങ്ങള്‍ പോകാറില്ലേ, അച്ഛന്‍ എന്നനിലയില്‍ അതേ ചെയ്തുള്ളൂ' എന്ന് ചെന്നിത്തല പറഞ്ഞു. എന്റെ മകനെതിരെ ജലീല്‍ പറഞ്ഞത് അറിവില്ലായ്മ. അതില്‍ പരാതിയോ, വിരോധമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സര്‍വ്വകലാശാലകളില്‍ എന്തും ആകാമെന്ന സ്ഥിതിയാണുള്ളതെന്നും ചെന്നിത്തല ആരോപിച്ചു. മാര്‍ക്ക് ദാനം തെറ്റാണെന്ന് സി.പി.എം നേതാവ് ഹരികുമാര്‍ ചൂണ്ടിക്കാണിച്ചല്ലോ, ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുന്നു. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ഉന്നയിച്ച് മന്ത്രി കെ.ടി ജലീലിന് രക്ഷപെടാനാകില്ല. ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് ഉന്നതനിലവാരം ഉണ്ടെന്നാണ് വിശ്വസിത്തിരുന്നത്. ഒരു ആരോപണത്തിനും മന്ത്രിക്ക് മറുപടിയില്ല. ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകണം. ജലീല്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. എല്ലാം സര്‍വ്വകലാശാലയുടെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാനാണ് ജലീല്‍ ശ്രമിക്കുന്നത്. കള്ളം ആവര്‍ത്തിക്കുകയാണ്. തോറ്റ കുട്ടികളെ ജയിപ്പിക്കുന്ന അസാധാരണ നടപടിയാണ് നടന്നത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് സര്‍വകലാശാലയുടെ ആഭ്യന്തരകാര്യങ്ങളില്‍ എന്താണ് കാര്യമെന്നും ചെന്നിത്തല ചോദിച്ചു.
മോഡറേഷന് യു.ഡി.എഫ് എതിരല്ല, എന്നാല്‍ മാര്‍ക്ക് കുംഭകോണം പാടില്ല. അതാണ് എംജി സര്‍വകലാശാലയില്‍ നടന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. അമ്പരപ്പിക്കുന്ന വിവരങ്ങളാണ് എം.ജിയില്‍ നിന്ന് പുറത്ത് വരുന്നത്. വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. മന്ത്രി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി സൂപ്പര്‍ വി.സി ആയി. താന്‍ രാഷ്ട്രീയ ആരോപണമല്ല ഉന്നയിച്ചത്. വസ്തുതകള്‍ നിരത്തി കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ് ചെയ്തത്. അതിന് മറുപടി നല്‍കാതെ മന്ത്രി കെ.ടി ജലീല്‍ ഒഴിഞ്ഞുമാറുകയാണ്. മറുപടിയില്ലാത്തത് കൊണ്ടാണ് മകനെതിരായ ആരോപണം. ആരോപണം തെറ്റാണെന്ന് തെളിയിക്കാന്‍ ജലീലിനെ വെല്ലുവിളിക്കുന്നു. കള്ളനെ കയ്യോടെ പിടികൂടിയപ്പോഴുള്ള പരിഭ്രമമാണ് മന്ത്രി കെ.ടി ജലീലിനുള്ളതെന്നും ചെന്നിത്തല പരിഹസിച്ചു.
എന്‍.എസ്.എസ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ട് കൊടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ശരിദൂരം എന്നാണ് പറഞ്ഞത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ശരിദൂരം ആയിരുന്നു. ഇപ്പോ കിട്ടാത്ത മുന്തിരി പുളിക്കും എന്ന അവസ്ഥയിലാണ് സി.പി.എം എന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തില്‍ സാമുദായിക ചേരിതിരിവുണ്ടാക്കാന്‍ ശബരിമല വിഷയത്തിലൂടെ കഴിഞ്ഞു. അതിന് കാരണം സര്‍ക്കാര്‍ നിലപാടാണ്. ഇക്കാര്യം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ പിന്തിരിഞ്ഞില്ല. എല്ലാക്കാലത്തും സമുദായ സംഘടനകള്‍ അവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് പിടിച്ചിട്ടുണ്ട്. അതില്‍ തെറ്റില്ലെന്നും എസ്.എന്‍.ഡി.പിയുടെയും ഓര്‍ത്തഡോക്‌സ് സഭയുടെയും രാഷ്ട്രീയനിലപാട് ചൂണ്ടിക്കാണിച്ചപ്പോള്‍ ചെന്നിത്തല മറുപടി നല്‍കി.
https://www.facebook.com/Malayalivartha























