പ്രാര്‍ത്ഥനകളും കണ്ണീരും വിഫലം; കേരളത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളും വിഫലമായി അഫീല്‍ ജോണ്‍സണ്‍ മരണത്തിന് കീഴടങ്ങി; സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണു പരുക്കേറ്റ വിദ്യാർത്ഥിയുടെ വിയോഗത്തിൽ കേരളം ഒന്നടങ്കം തേങ്ങുന്നു
ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളും വിഫലമായി അഫീല്‍ ജോണ്‍സണ്‍ മരണത്തിന് കീഴടങ്ങി. സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണു പരുക്കേറ്റ വിദ്യാർഥി മരിച്ചു. ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശിഅഫീൽ ജോൺസണാണു മരിച്ചത്. പാലാ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും മേലുകാവ് ചെവ്വൂര് കുറിഞ്ഞംകുളം ജോര്‍ജ് ജോണ്‍സന്റെ മകനുമായ അഫീല്‍ ജോണ്‍സ(16)നാണു മരിച്ചത്.
ഒക്ടോബർ നാലിനായിരുന്നു സംഭവം. ഹാമർ ത്രോ മത്സരം നടക്കുന്നതിനു സമീപത്തുതന്നെ ജാവലിൻ ത്രോ മത്സരവും നടന്നിരുന്നു. ജാവലിൻ മത്സരം കണ്ടുനിന്ന അഫീലിന്റെ തലയിൽ ഹാമർ പറന്നു വന്നിടിക്കുകയായിരുന്നു. തലയോട്ടി പൊട്ടിച്ചിതറി തലച്ചോർ ഉള്ളിലേക്ക് അമർന്ന നിലയിലായിരുന്നു. അഫീലിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി എങ്കിലും ആരോഗ്യനില ഗുരുതരമായി തുടര്‍ന്നു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് ഹാമര്‍ തലയില്‍ വീണ് അഫീലിന് പരിക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ തന്നെ വിദ്യാര്‍ഥിയെ രണ്ടു തവണ ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയിരുന്നു. സംഭവത്തില്‍ പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിരുന്നു. സംസ്ഥാന കായിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരികയായിരുന്നു.
അത്ലറ്റിക് മീറ്റിലെ വളണ്ടിയറായിരുന്നു അഫീൽ ജോൺസൺ. ജൂനിയർ അത്‍ലറ്റിക് മീറ്റിന്‍റെ ആദ്യദിനത്തിൽ ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ നടക്കുന്നതിനിടെ ഗ്രൗണ്ടിൽ വീണ ജാവലിനുകൾ എടുത്ത് മാറ്റാൻ നിന്ന അഫീൽ ജോൺസന്‍റെ തലയിലേക്ക് എതിർദിശയിൽ നിന്ന് ഹാമർ വന്ന് വീണു. ഭാരമേറിയ ഇരുമ്പ് ഗോളം പതിച്ച് അഫീലിന്‍റെ തലയോട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
കഴിഞ്ഞ 15 ദിവസമായി കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അഫീൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. സംസ്ഥാന കായിക വകുപ്പിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ചികിത്സാ കാര്യങ്ങൾ. വിദഗ്ധരായ ഡോക്ടർമാരുടെ പാനലടക്കം ചികിത്സക്കായി രൂപീകരിച്ചിരുന്നു. കഴിഞ്ഞ ഏതാനം ദിവസങ്ങളായി അഫീലിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിരുന്നു. ദ്രവ രൂപത്തിലുള്ള ഭക്ഷണം അഫീലിന് നൽകുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കുട്ടി എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അഫീലിന് കടുത്ത പനി ബാധിക്കുകയായിരുന്നു. ന്യുമോണിയ ബാധയാണ് മരണത്തിലേക്ക് നയിച്ചത്.
വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്ക് വീഴ്ച പറ്റിയെന്ന് കായിക വകുപ്പ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണത്തിനായി മൂന്നംഗ സമിതിയെയും കായിക വകുപ്പ് നിയമിച്ചിരുന്നു. സംഘാടകര്‍ ഒരേ സമയം നിരവധി മത്സരങ്ങള്‍ നടത്തിയെന്നും മൂന്ന് ദിവസം കൊണ്ട് മുഴുവന്‍ മത്സരങ്ങളും തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും സമിതി കുറ്റപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha