എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക്ദാന വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെട്ടാലുള്ള പ്രത്യാഘാതങ്ങളില്‍ നിന്ന് തടിതപ്പാന്‍ സര്‍ക്കാര്‍ പല വഴികളും ആലോചിക്കുന്നു
എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക്ദാന വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെട്ടാലുള്ള പ്രത്യാഘാതങ്ങളില്‍ നിന്ന് തടിതപ്പാന്‍ സര്‍ക്കാര്‍ പല വഴികളും ആലോചിക്കുന്നു. മാര്‍ക്ക് നല്‍കി പലരെയും ജയിപ്പിച്ചത് റദ്ദാക്കുന്നകാര്യം ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് വൈസ് ചാന്‍സിലര്‍ നല്‍കിയ റിപ്പോര്‍ട്ട് ഗവര്‍ണറുടെ പരിഗണനയിലാണ്. ഏകപക്ഷീയമായി പ്രതികരിക്കില്ലെന്നും വിശദമായി പരിശോധിച്ച ശേഷം കാര്യങ്ങളില്‍ തീരുമാനം എടുക്കാമെന്നും ഗവര്‍ണര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതിനാല്‍ വി.സിയുടെ റിപ്പോര്‍ട്ട് കണ്ട ശേഷം മാര്‍ക്ക് നല്‍കിയ ഉത്തരവ് അദ്ദേഹം റദ്ദാക്കിയാല്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാകും. അതൊഴിവാക്കാന്‍ തിടുക്കപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
തീരുമാനം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ നിലപാടെടുത്താല്‍ സിന്‍ഡിക്കേറ്റിന് തിരുത്തേണ്ടിവരും. അങ്ങനെയെങ്കില്‍ സര്‍വകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമാകും. പക്ഷെ, മാര്‍ക്ക് വാങ്ങി വിജയിച്ചവരുടെ കാര്യത്തില്‍ വലിയ പ്രശ്‌നമാകും ഉണ്ടാവുക. അവരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയാല്‍ വലിയ വിവാദമാകുമെന്ന് മാത്രമല്ല അതിന് നിരവധി നടപടിക്രമങ്ങള്‍ പാലിക്കുകയും വേണം. സെനറ്റിനാണ് ഡിഗ്രി റദ്ദാക്കുന്നതിനുള്ള അധികാരം. ബി.ജെ.പി സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍ ഇടപെടുമെന്ന് സര്‍ക്കാരിന് ആശങ്കയുണ്ട്. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷനേതാവ് രണ്ട് തവണ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അദ്ദേഹം മാര്‍ക്ക്ദാനം നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഒരു മാര്‍ക്ക് ചോദിച്ചവര്‍ക്കാണ് അഞ്ച് മാര്‍ക്ക് നല്‍കിയിരിക്കുന്നത്.
മോഡറേഷന്‍ നല്‍കുന്നത് സംബന്ധിച്ച ചട്ടങ്ങള്‍ അട്ടിമറിച്ചാണ് സിന്‍ഡിക്കേറ്റ് മാര്‍ക്ക് നല്‍കിയിരിക്കുന്നതെന്ന ആരോപണം ശക്തമാണ്. ഇതിലൂടെ ധാരാളം പേര്‍ക്ക് ബി.ടെക് ലഭിച്ചു. വര്‍ഷങ്ങളായി പരീക്ഷ എഴുതിയിട്ടും ജയിക്കാത്തവര്‍ക്കാണ് മാര്‍ക്ക് ദാനം നല്‍കിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 2008 മുതല്‍ ബി.ടെക് എഴുതിക്കൊണ്ടിരുന്ന 125 പേരെയാണ് സര്‍ക്കാര്‍ അനധികൃതമായി കരകയറ്റിയത്. 84 പേരുടെ അപേക്ഷ പരിഗണനയിലാണ്. ഇക്കാര്യം സര്‍വകലാശാലയുടെ ഔദ്യോഗിക രേഖകളില്‍ ഉണ്ടെന്നാണ് യു.ഡി.എഫ് പറയുന്നത്. പരാജയപ്പെട്ട വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ പേര്‍ക്കും ഒന്നോ, രണ്ടോ വിഷയങ്ങള്‍ക്ക് കുറഞ്ഞ മാര്‍ക്കാണ് ലഭിച്ചതെങ്കില്‍ മോഡറേഷന്‍ നല്‍കുന്നതില്‍ തെറ്റില്ല എന്നാണ് സര്‍വകലാശാല ചട്ടം. അത്തരക്കാര്‍ക്ക് ഫലപ്രഖ്യാപനത്തിന് മുമ്പ് മോഡറേഷന്‍ നല്‍കുകയാണ് പതിവ്.
എന്നാല്‍ എം.ജി യൂണിവേഴസ്റ്റിയില്‍ ചട്ടവിരുദ്ധമായി സിന്‍ഡിക്കേറ്റാണ് മോഡറേഷന്‍ നല്‍കുന്ന തീരുമാനം എടുത്തത്. മന്ത്രി കെ.ടി ജലീലിന്റെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സിന്‍ഡിക്കേറ്റും വൈസ് ചാന്‍സിലറും ഈ വിവാദ തീരുമാനം എടുത്തതെന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം. സാങ്കേതിക സര്‍വകലാശാല ആരംഭിക്കന്നതിന് മുമ്പ് എം.ജിയില്‍ എഞ്ചിനിയറിംഗ് പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കായാണ് അഞ്ച് മാര്‍ക്ക് നല്‍കിയതെന്ന് മന്ത്രി കെ.ടി ജലീല്‍ പറയുന്നത്. അങ്ങനെയെങ്കില്‍ സാങ്കേതിക സര്‍വകലാശാല രൂപീകരിച്ച 2014ന് ശേഷം എം.ജിയില്‍ പരീക്ഷ എഴുതിയ ബി.ടെക് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് മോഡറേഷന്‍ എന്ന നിബന്ധന വയ്ക്കാമായിരുന്നു. അതുണ്ടായിരുന്നില്ലെന്നും കെ.എസ്.യു ഉള്‍പ്പെടെ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha