രാജഗോപാലൻ നായരെ ഇറക്കി എൻ എസ് എസിനെ പിണറായി പാട്ടിലാക്കുന്നു; സാമ്പത്തിക സംവരണം നടപ്പിലാക്കി എൻ എസ് എസിനെ കൈയിലെടുത്ത അഡ്വ. രാജഗോപാലൻ നായർ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി നിയമിതനാവും എന്ന് സൂചന

സാമ്പത്തിക സംവരണം നടപ്പിലാക്കി എൻ എസ് എസിനെ കൈയിലെടുത്ത അഡ്വ. രാജഗോപാലൻ നായർ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി നിയമിതനാവും എന്ന് സൂചന. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ചെയർമാനാണ് രാജഗോപാലൻ നായർ. ഡിസംബറിൽ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും.
വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നോമിനിയായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് ആയിരുന്ന വ്യക്തിയാണ് അദ്ദേഹം. എൻ എസ് എസിന്റെ പ്രതിനിധിയാണ് എക്കാലും ദേവസ്വം ബോർഡുകൾ ഭരിച്ചിരുന്നത്. അത് കാലാകാലങ്ങളായി തുടർന്നുവരുന്ന ഏർപ്പാടാണ്. പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോഴും രാജഗോപാലൻ നായർ ദേവസ്വം ബോർഡ് ഫ്രസിഡന്റാകാൻ കരുക്കൾ നീക്കിയിരുന്നു. എന്നാൽ പത്മകുമാർ അത് തട്ടിയെടുത്തു. അതിൽ രാജഗോപാലൻ നായർക്ക് പത്മകുമാറിനോട് നീരസമുണ്ട് . ശബരിമല വിഷയത്തിൽ പിണറായിക്ക് ഒപ്പം നിന്നത് രാജഗോപാലൻ നായരാണ്.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അധ്യക്ഷനായി പിണറായി അദ്ദേഹത്തിന് അവസരം നൽകിയത് ഇതിലുള്ള വിഷമം മാറ്റാനാണ്. ദേവസ്വം നിയമനങ്ങളിൽ സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്ന ആശയം രാജഗോപാലൻ നായരുടേതായിരുന്നു. ഇതിന് ജി. സുകുമാരൻ നായരുടെ പൂർണ പിന്തുണ ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലം മുതൽ ജി സുകുമാരൻ നായരുടെ ആഗ്രഹമായിരുന്നു ഇത്. കോട്ടയം ഗസ്റ്റ് ഹൗസിലെത്തി സുകുമാരൻ നായർ പിണറായിയെ കണ്ടതും രാജഗോപാലൻ നായരുടെ നിർദ്ദേശാനുസരണമാണ്. പിണറായി പൂർണ മനസോടെയാണ് മുന്നാക്ക സാമ്പത്തിക സംവരണത്തിന് പച്ചക്കൊടി കാണിച്ചത്. എന്നാൽ ശബരിമലയിലെ യുവതി പ്രവേശം എല്ലാ പ്രതീക്ഷകളും തകിടം മറിച്ചു.
നവംബർ ഒന്നിന് പുറത്തിറക്കുന്ന ദേവസ്വം ബോർഡിലേക്കുള്ള എൽഡി കാർക്ക് - സബ് ഗ്രൂപ്പ് ഓഫീസർ തസ്തികയിലാണ് സംസ്ഥാനത്ത് ആദ്യമായി സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത്. കേരളത്തിൽ ആദ്യമായി വിപ്ലവകരമായ മാറ്റം വരുന്നു എന്ന പ്രഖ്യാപനത്തോടെയാണ് ലിസ്റ്റ് പ്രസിദ്ധികരിക്കുന്നത്. ഇക്കാര്യം രാജഗോപാലൻ നായർ പത്ര സമ്മേളനം നടത്തിയാണ് അറിയിച്ചത്. അതിന് മുമ്പ് ജി.സുകുമാരൻ നായരെ അദ്ദേഹം വിവരം അറിയിച്ചു. സാമ്പത്തിക സംവരണം നടപ്പിലാക്കാത്തതിന്റെ പേരിലാണ് സുകുമാരൻ നായർ ഉപ തെരഞ്ഞടുപ്പിൽ കോൺഗ്രസിനൊപ്പം നിന്നത്. എന്നാൽ എൻ എസ് എസിന്റെ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി കൊണ്ടാണ് കോൺഗസുകാർ തോറ്റമ്പിയത്. അതോടെ സമവായത്തിന്റെ വഴിയിൽ സുകുമാരൻ നായരുമെത്തി.
എൻ എസ് എസിന്റെ ഒരു പ്രധാന ആവശ്യമാണ് കേരള പിറവി ദിനത്തിൽ സാക്ഷാത്കരിക്കുന്നത്. അതൊരു ചെറിയ കാര്യമല്ല. ആയിരകണക്കിന് മുന്നാക്കക്കാരാണ് നിത്യ ഭാരിദ്ര്യത്തിൽ കഴിയുന്നത്. അവർക്ക് അഭയം നൽകുന്ന തീരുമാനമാണ് ഒരു പുതിയ തുടക്കം എന്ന നിലയിൽ സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
എൻഎസ് എസ് വരും ദിവസങ്ങളിൽ നിലപാട് മാറ്റാൻ സാധ്യതയുണ്ട്. മന്നം ജയന്തി നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് നിയമം അനുസരിച്ച് അവധിയാക്കണമെന്നാണ് എൻ എസ് എസിന്റെ അടുത്ത ആവശ്യം. അതും അംഗീകരിക്കാൻ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha
























