കേരളത്തെ മറക്കില്ല അതാണ് മോദി; കേരളപ്പിറവിക്ക് മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

കേരളപ്പിറവി ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസയറിയിച്ചത്. മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ. കേരളത്തിലെ എന്റെ എല്ലാ സഹോദരീ- സഹോദരന്മാര്‍ക്കും ഹൃദയം നിറഞ്ഞ കേരള പിറവി ദിനാശംസകള്‍.
സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ ആഹ്ലാദവും അഭിവൃദ്ധിയും കളിയാടട്ടെ. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കര്‍ണാടക, ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി ആശംസ അറിയിച്ചു.
ഓരോ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും ആശംസയറിയിച്ചത് അതാത് സ്ഥലങ്ങളിലെ പ്രാദേശിക ഭാഷയിലാണ്. കേരളപ്പിറവി ദിനത്തില്‍ ജനങ്ങള്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദും ആശംസയറിച്ചു. കേരളപ്പിറവി ദിനത്തില്‍ എല്ലാ കേരളീയര്‍ക്കും ഹൃദ്യമായ ആശംസകളും ക്ഷേമവും നേരുന്നു. കേരള സംസ്ഥാനവും നമ്മുടെ രാജ്യവും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഉന്നതിയിലേയ്ക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും കേരളപ്പിറവി ആശംസകൾ നേർന്നു. തിരുവിതാംകൂർ- കൊച്ചി, മലബാര്‍ എന്നിങ്ങനെ ഭരണപരമായി വിഘടിതമായി കിടന്നിരുന്ന പ്രദേശങ്ങളാകെ ഒരേ ഭാഷ സംസാരിക്കുന്നവരുടെ നാട് എന്ന നിലയില്‍ ഔപചാരികമായി ഒരുമിച്ചതും ഐക്യകേരളം ആയി രൂപപ്പെട്ടതും 1956 നവംബര്‍ ഒന്നിനാണ്. സമത്വ സുന്ദരമായ കേരളത്തിനായി ഇനിയും ഒട്ടേറെ ദൂരം മുന്നേറാനുണ്ട്. നവോത്ഥാന മൂല്യങ്ങള്‍ മുറുകെപ്പിടിച്ചു സുസ്ഥിരവികസന പാതയിലൂടെ പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ മുന്നേറുന്ന സമൂഹം എന്ന നിലയില്‍ നമ്മള്‍ സ്വയം നവീകരിക്കണം. കാലാവസ്ഥവ്യത്യാനവും മാറുന്ന ജീവിത സാഹചര്യങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനും അതിജീവിക്കനുമുള്ള ആര്‍ജവം എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രാപ്തമാക്കണം. അറുപത്തി മൂന്നാം വാര്‍ഷികം ആചരിക്കുന്ന നമ്മുടെ സംസ്ഥാനം പരിമിതികള്‍ക്ക് നടുവില്‍ പോലും മറ്റു സംസ്ഥാനങ്ങളുടെ മുന്നില്‍ ഒന്നാമതായി തല ഉയര്‍ത്തി നില്‍ക്കുന്നത് ഈ നാട്ടില്‍ ജനിച്ചു വളര്‍ന്ന ഓരോ പൗരന്‍റെയും ശ്രമഫലമായാണ്.
ജാതി ജീര്‍ണതകള്‍ക്കും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ഭേദചിന്തകള്‍ക്കും അതീതമായി മലയാളി മനസ്സ് ഒരുമിക്കുന്നതിനുള്ള തുടര്‍ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് പ്രചോദനമാകട്ടെ ഈ കേരളപ്പിറവി എന്ന് മുഖ്യമന്ത്രി ആശംസിക്കുന്നുച്ചു.
ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളപ്പിറവി ആശംസകൾ നേർന്നു. കേരളത്തെ വികസനത്തിന്റെയും പുരോഗതിയുടെയും പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും സമൂഹത്തെ എന്നും സമ്പന്നമാക്കിയ മൈത്രിയും ഒത്തൊരുമയും കാത്തുസൂക്ഷിക്കാൻ കൈകോർക്കാമെന്നും കേരളപ്പിറവി സന്ദേശത്തിൽ ഗവർണർ പറഞ്ഞു.
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങൾ, മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ, ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തു കൊണ്ട് 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു. ഇതേ ദിവസം തന്നെയാണ് മലയാള ഭാഷാ ദിനമായും ആചരിക്കപ്പെടുന്നത്. കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മലയാള ദിനമായും ഒന്നു മുതൽ ഏഴു വരെ ഔദ്യോഗിക ഭരണഭാഷാവാരമായും ആഘോഷിക്കും.
https://www.facebook.com/Malayalivartha
























