മനുഷ്യനെ മനുഷ്യനായി കാണുന്ന അനിലേട്ടന്‍; മമ്മൂക്ക ഉണ്ടെങ്കിലും ലാലേട്ടന്‍ ഉണ്ടെങ്കിലും അവരോട് സംസാരിക്കുന്ന പോലെയാണ് അനിലേട്ടന്‍ എന്നോട് സംസാരിക്കുന്നത്; ബിനീഷ് ബാസ്റ്റിനും അനില്‍ രാധാകൃഷ്ണ മേനോനും ഒരുമിച്ചുള്ള പഴയ വീഡിയോ പുറത്ത്; ബിനീഷും മേനോനും തെറ്റിയത് എവിടെവച്ച്?

എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകനാണ് അനിലേട്ടന്‍. ഇത് സംവിധായകൻ അനില്‍ രാധാകൃഷ്ണ മേനോനെകുറിച്ച് ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞ വാക്കുകളാണ് ഇത്. അനില്‍ രാധാകൃഷ്ണ മേനോന്‍- ബിനീഷ് ബാസ്റ്റിന്‍ വിവാദം കത്തി നില്‍ക്കെയാണ് ഇരുവരും ഒന്നിച്ചുള്ള ഒരു പഴയ വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. തന്നോട് ഏറ്റവും നന്നായി പെരുമാറുന്ന സംവിധായകനാണ് അനില്‍ രാധാകൃഷ്ണ മേനോന്‍ എന്ന് ബിനീഷ് ബാസ്റ്റിന്‍ പറയുന്നതാണ് വീഡിയോയിലുള്ളത്.
''എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകനാണ് അനിലേട്ടന്‍. ഞാന്‍ ഒരുപാട് സംവിധായകര്‍ക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ ആരും എന്നെ കണ്ടാല്‍ സംസാരിക്കാറില്ല. എന്നാല്‍ അനിലേട്ടന്‍ അങ്ങനെയല്ല. മമ്മൂക്ക ഉണ്ടെങ്കിലും ലാലേട്ടന്‍ ഉണ്ടെങ്കിലും അവരോട് സംസാരിക്കുന്ന പോലെയാണ് അനിലേട്ടന്‍ എന്നോട് സംസാരിക്കുന്നത്. മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരാളാണ് അനിലേട്ടന്‍. പുകഴ്ത്തി പറയുന്നതല്ല, എനിക്ക് അദ്ദേഹം ചാന്‍സ് തന്നില്ലെങ്കിലും പ്രശ്‌നമില്ല'' എന്നും ബിനീഷ് ബാസ്റ്റിന്‍ വീഡിയോയിൽ പറയുന്നു. സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞു എന്നതാണ് വിവാദങ്ങൾക്ക് തുടക്കം. തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ പറഞ്ഞുവെന്നും അതിനാല്‍ പരിപാടി കഴിഞ്ഞ് വന്നാല്‍ മതിയെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടതായും ബിനീഷ് വെളിപ്പെടുത്തി.
വെള്ളിയാഴ്ച വൈകീട്ട് 6 മണിക്കായിരുന്നു പരിപാടി. ചടങ്ങ് തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് പ്രിന്‍സിപ്പലും യൂണിയന്‍ ചെയര്‍മാനും ബിനീഷ് താമസിച്ച ഹോട്ടലില്‍ എത്തി ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞ് വന്നാല്‍ മതിയെന്ന് ആവശ്യപ്പെട്ടത്. കാരണം എന്താണെന്ന് ബിനീഷ് ചോദിച്ചപ്പോള്‍, മാസിക പ്രകാശനം ചെയ്യാന്‍ വരാമെന്നേറ്റ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ ബിനീഷ് വേദിയില്‍ എത്തിയാല്‍ ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയെന്ന് അറിയിച്ചു. തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് അനില്‍ പറഞ്ഞതായി കോളേജ് ഭാരവാഹികള്‍ തന്നോട് പറഞ്ഞെന്ന് ബിനീഷ് പറഞ്ഞു. പരിപാടി നടക്കുന്നതിനിടെ അനില്‍ രാധാകൃഷ്ണ മേനോന്‍ പ്രസംഗിക്കുന്ന സമയത്ത് വേദിയിലെത്തിയ ബിനീഷ് നിലത്തിരുന്ന് പ്രതിഷേധിച്ച് രണ്ടുവാക്ക് സംസാരിച്ചാണ് പോയത്.
സംഭവത്തില്‍ വിശദീകരണവുമായി അനില്‍ രാധകൃഷ്ണ മേനോന്‍ രംഗത്ത് വന്നു. ബിനീഷിനോട് മാപ്പ് ചോദിച്ച സംവിധായകന്‍, ബിനീഷ് ആയതുകൊണ്ടല്ല, പരിപാടിയില്‍ താനല്ലാതെ മറ്റാരെങ്കിലും ഉണ്ടെങ്കില്‍ തന്നെ ഒഴിവാക്കണമെന്ന് സംഘാടകരോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞു. ഞാന്‍ കാരണം ബിനീഷ് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്ന് മാപ്പ് ചോദിക്കുന്നുവെന്ന് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























