ഇന്നലെ ഉറങ്ങിയിട്ടില്ല; ഞാൻ അനിലേട്ടന്റെ പടത്തിൽ ചാടിക്കയറി അഭിനയിക്കില്ല; എവിടെവച്ചു കണ്ടാലും ചിരിക്കുന്ന വന്ന് കെട്ടിപ്പിടിക്കുന്ന ആളാണ് അദ്ദേഹം; പക്ഷേ എന്തുകൊണ്ടാണ് അദ്ദേഹം ഇന്നലെ എന്നോട് അങ്ങനെ പെരുമാറിയത്; ബിനീഷ് ബാസ്റ്റിൻ

കോളജ് ഡേയ്ക്ക് മുഖ്യാതിഥിയായി എത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ചെന്ന ആരോപണം വളരെയധികം പ്രതിഷേധങ്ങൾക്ക് കരണമാകുകയാണ്. താൻ ജീവിതത്തിൽ ഏറ്റവും അപമാനിക്കപ്പെട്ട ദിവസമാണ് കഴിഞ്ഞുപോയതെന്ന് നടൻ ബിനീഷ് ബാസ്റ്റിൻ പ്രതികരിച്ചിരുന്നു. അനില്‍ രാധാകൃഷ്ണമേനോനുമൊത്ത് താന്‍ സൗഹൃദം പങ്കിടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ സഹാചര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിനീഷ്.
അത് ആറുമാസം മുമ്പുള്ള വിഡിയോ ആണെന്നും ബിനീഷ് പറയുന്നു. ജീവിതത്തിൽ ഏറ്റവും അപമാനിതനായ ദിവസമായിരുന്നു ഇന്നലെയെന്നും ഇതുവരെ താൻ ഉറങ്ങിയിട്ടില്ലെന്നും ബിനീഷ് ഫെയ്സ്ബുക്ക് ലൈവ് വിഡിയോയിൽ പറഞ്ഞു.
ബിനീഷ് ബാസ്റ്റിന്റെ വാക്കുകൾ ഇങ്ങനെ;
എല്ലാവർക്കും നമസ്കാരം, എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി. ഞാൻ അഭിമുഖീകരിച്ച പ്രശ്നം നിങ്ങൾ എല്ലാവരും കണ്ടതാണ്. എന്റെ ജീവിതത്തിൽ ഏറ്റവും അപമാനിതനായ ദിവസമായിരുന്നു ഇന്നലെ. അനിൽ രാധാകൃഷ്ണ മേനോനെ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാളാണ്. കൂട്ടുകാരോടുപോലും നല്ലത് മാത്രമാണ് അദ്ദേഹത്തെക്കുറിച്ച് പറയാറുള്ളൂ. എവിടെവച്ചു കണ്ടാലും ചിരിക്കുന്ന വന്ന് കെട്ടിപ്പിടിക്കുന്ന ആളാണ് അദ്ദേഹം. ഇപ്പോൾ അദ്ദേഹവുമായൊരു വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ഇത് മൂന്നാല് മാസത്തിനു മുമ്പ് പോസ്റ്റ് ചെയ്ത വിഡിയോ ആണ്.
പക്ഷേ എന്തുകൊണ്ടാണ് അദ്ദേഹം ഇന്നലെ എന്നോട് അങ്ങനെ പെരുമാറിയത്. ഞാൻ സത്യങ്ങൾ മാത്രമാണ് പറയുന്നത്. പാലക്കാട് സംഭവിച്ച കാര്യത്തെക്കുറിച്ചാണ് പറയുന്നത്. ഞാനൊരിക്കലും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാൻ പറയുന്നതല്ല. ഞാൻ സത്യസന്ധതയുള്ള ആളാണ്. ഇന്നലെ ഉറങ്ങിയിട്ടില്ല. എന്റെ കണ്ണുകൾ നോക്കൂ. ഞാൻ അനിലേട്ടന്റെ പടത്തിൽ ചാടിക്കയറി അഭിനയിക്കില്ല. ജനങ്ങൾ തീരുമാനിക്കട്ടെ. അവർക്കും കൂടി ഇഷ്ടപ്പെടുന്ന തീരുമാനമേ ഞാൻ എടുക്കൂ. ഒരുകാര്യത്തിലും അനിലേട്ടനെ ദ്രോഹിക്കാൻ പോകുന്നില്ല. ഇതുവരെ ദ്രോഹിച്ചിട്ടുമില്ല. എന്തുകൊണ്ടാണ് സാധാരണക്കാരനായ ഒരാളുടെ കൂടെ വേദി പങ്കിടില്ലെന്നു പറഞ്ഞത്, അത് അറിയണം.
അനിലേട്ടനൊക്കെ സ്റ്റേജിൽ വരുമ്പോൾ ഞാൻ എഴുന്നേറ്റുനിൽക്കും. അത്ര ആദരവുളള കലാകാരനാണ്. ഇന്നലെ നടന്ന സംഭവത്തെക്കുറിച്ച് വീണ്ടും പറയാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ ഞാനും അനിലേട്ടനും ചിരിച്ച് സംസാരിക്കുന്ന വിഡിയോ വന്ന സാഹചര്യത്തിലാണ് ഈ ലൈവ്. അത് പഴയ വിഡിയോ ആണ്. ഒരു നല്ല മനുഷ്യനെന്ന് ഞാൻ തന്നെ പറഞ്ഞ ആ മനുഷ്യൻ എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്തത്. അനിലേട്ടൻ ഇങ്ങനെ പറയുമെന്ന് ഒരിക്കലും വിചാരിച്ചില്ല. അത്രയ്ക്ക് സങ്കടമുണ്ട്.
പത്താം ക്ലാസ്സ് തോറ്റ ഒരാളാണ്. കൂലിപ്പണിക്കാരുടെ ഇടയിൽ നിന്നാണ് സിനിമയിൽ വന്നത്. എന്നെ ഇഷ്ടപ്പെട്ടിട്ടാണ് ആളുകൾ ഓരോ പരിപാടിക്ക് വിളിക്കുന്നത്. ഞാനൊരിക്കലും വലിയ നടനൊന്നുമല്ല. ജീവിക്കാൻ വേണ്ടി പണിയെടുക്കുന്ന ഒരാളാണ്. അതുകൊണ്ടാണ് ഇന്നലത്തെ സംഭവം ഒരുപാട് വിഷമമുണ്ടാക്കിയത്. എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി.’–ബിനീഷ് പറഞ്ഞു.
പാലക്കാട് മെഡിക്കല്‍ കോളേജിലെ കോളേജ് ഡേക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതാണ് വിവാദമായത്. തന്‍റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ പറഞ്ഞുവെന്നും അതിനാല്‍ പരിപാടി കഴിഞ്ഞ് വന്നാല്‍ മതിയെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടതായി ബിനീഷ് വെളിപ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ച് ബിനീഷ് വേദിയിലേക്ക് പോയി കുത്തിയിരുന്ന് പ്രതിഷേധിച്ചു. ശേഷം ബിനീഷ് നടത്തിയ പ്രസംഗത്തിന് വലിയ കരഘോഷമാണ് വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ചത്. പിന്നാലെ സമൂഹ മാധ്യമത്തിലും ബിനീഷ് അനുകൂലമായാണ് ആളുകള്‍ പ്രതികരിക്കുന്നത്.
അതേസമയം, സംഭവത്തിൽ ബിനീഷിനൊപ്പം വേദി പങ്കിടാൻ കഴിയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് അനിൽ രാധാകൃഷ്ണ മേനോൻ പ്രതികരിച്ചു. താന്‍ കാരണം ബിനീഷിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് മാപ്പ് ചോദിക്കുന്നുവെന്നും അനില്‍ പറഞ്ഞു.
സംഭവത്തിൽ പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജ് പ്രിൻസിപ്പലിനോട് സർക്കാർ വിശദീകരണം തേടി പ്രിന്‍സിപ്പലിനോട് നേരിട്ട് ഹാജരാകാന്‍ മന്ത്രി എ.കെ ബാലന്‍ നിര്‍ദേശിച്ചു. സഭാകമ്പം ഉള്ളത് കൊണ്ട് മറ്റുള്ള ആരും പാടില്ല എന്ന് പറഞ്ഞിരുന്നുവെന്നും ബിനീഷിനോട് കസേരയില്‍ ഇരിക്ക് എന്നു പറഞ്ഞിട്ടും കേട്ടില്ലെന്നും അനില്‍ രാധാകൃഷ്ണൻ മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു.ബിനീഷിന് വിഷമം ഉണ്ടായെങ്കില്‍ ഹൃദയത്തില്‍ നിന്ന് മാപ്പ് ചോദിക്കുന്നു. മൂന്നാംകിട നടന്‍ എന്ന് പറഞ്ഞിട്ടില്ല, യൂണിയന്‍ ചെയര്‍മാന്‍ പറഞ്ഞത് കള്ളമാണെന്നും അനിൽ പറഞ്ഞു.
https://www.facebook.com/Malayalivartha
























