കാന്‍സര്‍ സാധ്യത 50% ചുരുക്കുന്നതും സിഗരറ്റ് വലിക്ക് സുരക്ഷിത ബദലെന്ന് ലോകം അംഗീകരിച്ചതുമായ ഇ സിഗരറ്റിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം തേടി ഇസിഗരറ്റ് വ്യാപാരികളുടെ കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി

പുകയില ഉല്പ്പന്നങ്ങളുടെ ഉപയോഗം മൂലമുള്ള രോഗങ്ങള്‍ ഒഴിവാക്കുന്നതിനും രോഗബാധിതരുടെ ചികിത്സാ ചെലവിന് സംസ്ഥാന ഖജനാവിന് ഉണ്ടാകുന്ന വലിയ ബാധ്യത ഒഴിവാക്കുന്നതിനും , കാന്‍സര്‍ സാധ്യത 50% ചുരുക്കുന്നതും സിഗരറ്റ് വലിക്ക് സുരക്ഷിത ബദലെന്ന് ലോകം അംഗീകരിച്ചതുമായ ഇ സിഗരറ്റിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം തേടി ഇസിഗരറ്റ് വ്യാപാരികളുടെ കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. ഇ സിഗരറ്റ് നിരോധനത്തിന്റെ അശാസ്ത്രീയതയും പ്രത്യാഘാതങ്ങളും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇസിഗരറ്റിന്റെ ഇറക്കുമതി വിതരണ മാര്‍ക്കറ്റിങ്ങ് മേഖലകളെ പ്രതിനിധാനം ചെയ്യുന്ന ട്രെയ്ഡ് റെപ്രസെന്റേറ്റിവ്‌സ് ഓഫ് ഇലക്ട്രോണിക് നിക്കോട്ടിന്‍ ഡെലിവറി സിസ്റ്റംസ് (ട്രെന്‍ഡ്‌സ്) എന്ന സംഘടനയാണ് കത്തെഴുതിയത്. സംസ്ഥാന ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ സ്വതന്ത്ര പഠനം നടത്തണമെന്നും പൗരന്‍മാരുടെ ക്ഷേമത്തെ മുന്‍നിര്‍ത്തി സ്വന്തം നിലയ്ക്ക് തീരുമാനം കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അടുത്തിടെ ഒരു ഓര്‍ഡിനന്‍സിലൂടെ രാജ്യത്താകെ ഇസിഗരറ്റുകള്‍ നിരോധിച്ചിരുന്നു. പുകയില ഉല്പന്നങ്ങളുടെ വ്യത്യസ്ത രീതിയിലുള്ള ഉപയോഗത്തെപ്പറ്റി ഒരു തരത്തിലുള്ള താരതമ്യ പഠനവും നടത്താതെയാണ് മന്ത്രാലയം പ്രസ്തുത തീരുമാനം കൈക്കൊണ്ടത് എന്ന് കത്തില്‍ ആരോപിക്കുന്നു. ആരോഗ്യം ഒരു സംസ്ഥാന വിഷയമാണെന്ന വസ്തുത മുന്‍നിര്‍ത്തിയാണ് നിരോധന വിഷയത്തില്‍ പഠനവും പുനര്‍വിചിന്തനവും വേണമെന്ന ആവശ്യമുന്നയിച്ച് സംഘടന സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സ്വന്തം നിലയില്‍ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി സംസ്ഥാനത്തെ പൗരന്മാരുടെ ആരോഗ്യക്ഷേമം ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചതായി ട്രെന്‍ഡ്‌സ് കണ്‍വീനര്‍ പ്രവീണ്‍ റിഖി പറഞ്ഞു.
സംസ്ഥാനത്ത് പതിനഞ്ചു വയസ്സിനു മുകളിലുള്ളവരുടെ ഇടയില്‍ ഇപ്പോഴും പുകയില ഉല്പ്പന്നങ്ങളുടെ മൊത്തം ഉപയോഗവും (12.7%) പുകവലിയും (9.3%) ആശങ്കാജനകമായ നിലയിലാണെന്ന് പ്രവീണ്‍ റിഖി ചൂണ്ടിക്കാട്ടി. ഇസിഗരറ്റുകള്‍ രണ്ടു തരത്തില്‍ പ്രയോജനം ചെയ്യുന്നുണ്ട്. പുകവലിക്കാര്‍ക്ക് താരതമ്യേനെ സുരക്ഷിതമായ ഒരു ബദല്‍ അത് മുന്നോട്ടുവെയ്ക്കുന്നു. ഒപ്പം സംസ്ഥാനത്തെ ഭീമമായ ആരോഗ്യരക്ഷാ ചിലവിലും മരണ നിരക്കിലും കുറവ് വരുത്തുന്നു. ജനാധിപത്യ മര്യാദകളൊന്നും പാലിക്കാതെയാണ് കേന്ദ്രം നിരോധനം കൊണ്ടുവന്നതെന്ന് കത്തില്‍ ആരോപിക്കുന്നുണ്ട്. ഈ വിഷയത്തില്‍ ബന്ധപ്പെട്ടവരുമായി യാതൊരു തരത്തിലുള്ള കൂടിയാലോചനകളും നടത്തിയിട്ടില്ല. ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഡോ. അതുല്‍ അംബേക്കര്‍ അടക്കം ലോകത്ത് അറിയപ്പെടുന്ന 62 ഓളം വിദഗ്ധ ഡോക്ടര്‍മാര്‍, ഐ സി എം ആര്‍ മുന്നോട്ടുവെച്ചതും നിരോധനത്തിന് അടിസ്ഥാനമാക്കിയതുമായ അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രാലയം പരിഗണിക്കാതിരുന്ന ചില സുപ്രധാന വസ്തുതകളിലേക്കു കൂടി സംഘടന മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. ലോകത്താകെ 28 രാജ്യങ്ങളില്‍ മാത്രമാണ് നിരോധനം നിലവിലുള്ളത്. അതില്‍ തന്നെ മിക്കയിടത്തും അവ നിയന്ത്രണ രൂപത്തിലാണുള്ളത്. എഴുപതോളം രാജ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട പരസ്യപ്രചാരണ നിയന്ത്രണങ്ങളും മുന്നറിയിപ്പുകളുമാണ് കൈക്കൊണ്ടിട്ടുള്ളത്. നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന അമേരിക്ക, യു കെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ പുകവലിക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. പരമ്പരാഗതമായി ഉപയോഗിക്കുന്ന സിഗരറ്റുകളെക്കാള്‍ സുരക്ഷിതമാണ് ഇസിഗരറ്റുകളെന്ന് ബ്രിട്ടീഷ് പബ്ലിക് ഹെല്‍ത്തും യു കെ കാന്‍സര്‍ റിസര്‍ച്ചും ഫ്രാന്‍സിലെ റോയല്‍ കോളെജ് ഓഫ് ഫിസിഷ്യന്‍സും ഉള്‍പ്പെടെ രാജ്യാന്തര തലത്തില്‍ അംഗീകാരമുള്ള സ്ഥാപനങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇസിഗരറ്റ് ഉപയോഗത്തില്‍ നിലവിലുണ്ടായിരുന്ന നിരോധനം ഈയിടെ അവസാനിപ്പിച്ച യു എ ഇ യുടെ അനുഭവവും കത്തില്‍ വിവരിക്കുന്നു.
പൊതുജനാരോഗ്യവും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും കണക്കിലെടുത്ത് വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നടത്താനിരിക്കുന്ന നിയമനിര്‍മാണ നീക്കം തടയാന്‍ നിര്‍ണായകമായ ഇടപെടലുകള്‍ നടത്താന്‍ മുഖ്യമന്ത്രിയോട് കത്തില്‍ അഭ്യര്‍ഥിക്കുന്നു.
https://www.facebook.com/Malayalivartha
























