മാവോയിസ്റ്റ് അനുഭാവികൾ ആയിരത്തോളം; കണ്ണുതള്ളി സിപിഎം ; തീവ്ര ഇടതുപക്ഷ ആശയം കൊണ്ടുനടക്കുന്നവരുടെ എണ്ണം സിപിഎം പാർട്ടിയിലും പോഷക സംഘടനകളിലും കൂടിവരുന്നു

തീവ്ര ഇടതുപക്ഷ ആശയം കൊണ്ടുനടക്കുന്നവരുടെ എണ്ണം പാർട്ടിയിലും പോഷക സംഘടനകളിലും കൂടിവരികയാണ്. സി.പി.എമ്മിൽ ആയിരത്തിനടുത്ത് മാവോവാദി അനുഭാവികളുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. കോഴിക്കോട് പന്തീരങ്കാവിൽ സി.പി.എം പ്രവർത്തകർ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ് സിപിഎം. പാർട്ടി പോഷക സംഘടനകളായ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നിവയിലെ പ്രവർത്തരെയാണ് ചില കേന്ദ്രങ്ങളിൽ നിരീക്ഷണത്തിന് വിധേയമാക്കുന്നത്. പാർട്ടിക്കുള്ളിൽ മാവോവാദികളുടേയും മുസ്ലീം തീവ്രവാദ സംഘത്തിൽപ്പെട്ടവരും നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന് പാർട്ടി നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ അന്നൊന്നും പരിശോധന കർശനമാക്കിയിരുന്നില്ല.
പാര്‍ട്ടി അംഗങ്ങള്‍ അറസ്റ്റിലായ സാഹചര്യത്തില്‍ രാഷ്ട്രീയ സാഹചര്യം വിശദീകരിക്കാന്‍ സിപിഎം ജനറല്‍ബോഡി യോഗം ഇന്ന് തുടങ്ങും. അലന്‍ ഷുഹൈബിന്‍റെയും താഹ ഫസലിന്‍റെയും അറസ്റ്റിനെത്തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യവും തീവ്ര ഇടത്, ഇസ്ലാമിക രാഷ്ട്രീയ പ്രസ്ഥാനങ്ങളോടുള്ള സിപിഎം നിലപാടും വിശദീകരിക്കാനാണ് ലോക്കല്‍ കമ്മിറ്റി തലത്തില്‍ യോഗം ചേരുന്നത് .
സിപിഎം അംഗങ്ങളായിരിക്കെ തന്നെ അലനും താഹയും മാവോയിസ്റ്റ് അനുകൂല പരിപാടികളില്‍ പങ്കെടുത്തെന്ന് പാര്‍ട്ടി കണ്ടെത്തിയിരുന്നു. സൗത്ത് ഏരിയാ കമ്മിറ്റി നിയോഗിച്ച അന്വേഷണകമ്മീഷന്‍റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രം അലനും താഹയ്ക്കുമെതിരെ നടപടിയെടുത്താല്‍ മതിയെന്നാണ് സിപിഎം തീരുമാനം. ഈ മാസം 20ന് മുന്‍പ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പോഷക സംഘടനകളുടെ സമ്മേളനങ്ങൾ നടക്കുമ്പോഴും മറ്റ് അത്യാവശ്യ ഘട്ടങ്ങളിലും മാത്രമാണ് പോഷക സംഘടനകളുടെ ഭാരവാഹികളായ പാർട്ടി അംഗങ്ങളുടെ ഫ്രാക്ഷൻ വിളിച്ചിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ ഫ്രാക്ഷൻ ഇടക്കിടെ വിളിച്ച് ചേർക്കാനുള്ള തീരുമാനവുമായി പാർട്ടി നേതൃത്വം മുന്നോട്ടുപോവുകയാണ്. പാർട്ടിയും പോഷക സംഘടനകളിലുമായി ഇത്തരക്കാർ ഉണ്ടെന്നുള്ളത് തള്ളിക്കളയാൻ കഴിയില്ലെന്ന് ഒരു മുതിർന്ന സംസ്ഥാന നേതാവ് വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ പാർട്ടിയെ സംബന്ധിച്ചേടത്തോളം പുതിയതല്ലെന്നും, ഇത്തരക്കാരെ കണ്ടെത്തിയാൽ നടപടി എടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























