ഒരു യുവതിയും കയറാമെന്ന് സ്വപ്നം കാണേണ്ട, തടയാൻ ഇരുമുടികെട്ടുമായി കർമ്മ സമിതി; ഉത്സവ കാലത്ത് എല്ലാ ദിവസവും വിവിധ പ്രദേശങ്ങളില്‍ നിന്നു കര്‍മസമിതി പ്രവര്‍ത്തകര്‍ ഇരുമുടിക്കെട്ടുമായി ശബരിമലയിലെത്തും
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. മണ്ഡല– മകര വിളക്ക് ഉത്സവ കാലത്ത് യുവതികള്‍ എത്തിയാല്‍ തടയാന്‍ പദ്ധതി തയാറാക്കിയിരിക്കുകയാണ് ശബരിമല കര്‍മസമിതി. ഉത്സവ കാലത്ത് എല്ലാ ദിവസവും വിവിധ പ്രദേശങ്ങളില്‍ നിന്നു കര്‍മസമിതി പ്രവര്‍ത്തകര്‍ ഇരുമുടിക്കെട്ടുമായി ശബരിമലയിലെത്തും. മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് എല്ലാ ദിവസവും ഊഴമിട്ട് സന്നിധാനത്തു തുടരാനാണു കർമ്മ സമിതിയുടെ തീരുമാനം. യുവതീപ്രവേശം വേണ്ടെന്നുള്ള സര്‍ക്കാര്‍ നിലപാട് കണക്കിലെടുത്ത് പ്രത്യക്ഷ സമര പരിപാടികള്‍ വേണ്ടെന്നാണ് കര്‍മസമിതിയുടെ തീരുമാനം. ഇന്നു വൈകിട്ട് പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നാമജപയാത്ര സംഘടിപ്പിക്കും. മുതിര്‍ന്ന നേതാക്കളായിരിക്കും ഇതിന് നേതൃത്വം നല്‍കുക. യുവതികളെത്തിയാല്‍ തടയാൻ തന്നെയാണ് തീരുമാനം.
വൈകിട്ട് അഞ്ച് മണിക്കാണ് ശബരിമല നടതുറക്കുക. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന പുതിയ മേല്‍ ശാന്തിമാരുടെ സ്ഥാനാരോഹണമാണ് പ്രധാന ചടങ്ങ്. മണ്ഡലകാലത്തിനോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. സന്നിധാനത്ത് എത്തുന്ന എല്ലാവര്‍ക്കും ദേവസ്വംബോര്‍ഡ് അന്നദാനം നല്‍കും.
കഴിഞ്ഞ തവണത്തെ പോലെ പമ്പയിലെ പൊലീസ് ചെക് പോസ്റ്റ് ഇത്തവണ ഉണ്ടാവില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹറ വ്യക്തമാക്കി. തല്‍ക്കാലം ചെക് പോസ്റ്റ് വേണ്ടെന്നാണ് തീരുമാനം. പിന്നീട് കാര്യങ്ങള്‍ വിലയിരുത്തി മാറ്റം വേണമെങ്കില്‍ ആലോചിക്കുമെന്ന് ഡിജിപി പറഞ്ഞു. ശബരിമലയില്‍ എല്ലാ തീര്‍ഥാടനകാലത്തും ചില പൊലീസ് നിയന്ത്രണങ്ങള്‍ ഉള്ളതാണ്. അത് ഇത്തവണയും ഉണ്ടാവും. എന്നാല്‍ നിയന്ത്രണങ്ങള്‍ കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ ആലോചനകള്‍ക്കു ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് ലോക്‌നാഥ് ബെഹറ പറഞ്ഞു. വിധിയില്‍ ചില അവ്യക്തതകള്‍ ഉള്ളതിനാല്‍ അഡ്വക്കറ്റ് ജനറലുമായി സംസാരിക്കുമെന്നും ഡിജിപി പറഞ്ഞു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയിലേക്ക് ഈ തീര്‍ഥാടനക്കാലത്ത് യുവതികളെ കടത്തിവിടേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മണ്ഡല കാലപൂജകള്‍ക്കായി ശബരിമല നട ഇന്നു വൈകീട്ട് തുറക്കാനിരിക്കെ, ഇത്തവണ നിരോധനാജ്ഞ ഏര്‍പ്പെടുത്തുന്നില്ലെന്ന് പത്തനംതിട്ട കലക്ടര്‍ പിബി നൂഹ് ഇന്നലെ അറിയിച്ചിരുന്നു. പമ്ബ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാജ്ഞയില്ല. നിരോധനാജ്ഞയുടെ ആവശ്യമില്ലെന്നും പത്തനതിട്ട പി ബി നൂഹ് വ്യക്തമാക്കി. യുവതീ പ്രവേശന വിധിക്ക് സ്‌റ്റേ ഇല്ലെങ്കിലും കഴിഞ്ഞ വര്‍ഷം ഒരുക്കിയതു പോലുള്ള കനത്ത സുരക്ഷ ഇത്തവണ വേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. എന്നാല്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തും.
ഇതിനകം മുപ്പതിലേറെ യുവതികള്‍ ദര്‍ശനത്തിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിട്ടുണ്ട്. എന്നാൽ യുവതികളെത്തിയാല്‍ സംരക്ഷണം നല്‍കാന്‍ പൊലീസ് തയ്യാറാകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. വിശ്വാസികളായ ഹിന്ദു യുവതികളാരും ശബരിമല ദര്‍ശനത്തിന് എത്തില്ലെന്ന് മന്ത്രി എംഎം മണിയും സൂചിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha