ചെറിയാനെ അവര്‍ വീടിനു പുറത്തെ സ്റ്റോര്‍ മുറിയില്‍ എത്തിച്ചത് ഇങ്ങനെ...
വെണ്‍മണി ഇരട്ടക്കൊലക്കേസ് അന്വേഷിച്ച എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് കുമാറും ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിയും അന്വേഷണം തുടങ്ങി 14 മണിക്കൂറില്‍ പ്രതികളെ പിടികൂടിയത് ഒട്ടേറെ വെല്ലുവിളികള്‍ അതിജീവിച്ചാണെന്ന് വെളിപ്പെടുത്തി.
കൊലപാതകത്തിന് പ്രതികള്‍ തന്ത്രം മെനഞ്ഞതിനെ കുറിച്ച് പോലീസിന്റെ ഭാഷ്യം ഇങ്ങനെയാണ്. ആഞ്ഞിലിമൂട്ടില്‍ വീട്ടിലെ പറമ്പില്‍ പണിക്കെത്തിയ പ്രതികള്‍ ഗൃഹനാഥന്‍ എ.പി.ചെറിയാനെ വീടിനു പുറത്തെ സ്റ്റോര്‍ മുറിയില്‍ കയറ്റിയാണ് കൊലപ്പെടുത്തിയത്.
ഈ മുറി തങ്ങള്‍ക്കു താമസിക്കാന്‍ കൊള്ളാമോ എന്നു നോക്കട്ടെ, കാണിക്കാമോ എന്നു പ്രതികള്‍ ചെറിയാനോടു ചോദിച്ചു. ചെറിയാന്‍ ആ കെണിയില്‍ വീണു. സ്റ്റോര്‍ മുറി തുറന്നയുടന്‍ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. പിന്നീടാണ് അടുക്കളയില്‍ എത്തി ലില്ലിയെ കൊലപ്പെടുത്തിയത്.
പ്രതികളുടെ പരിചയക്കാരനായ ഇതര സംസ്ഥാന തൊഴിലാളി ഇവര്‍ക്കു താമസിക്കാന്‍ മറ്റൊരു സ്ഥലം കണ്ടെത്തിയിരുന്നു. അവിടെയെത്തി സ്ഥലം വൃത്തിയാക്കാന്‍ പറഞ്ഞെങ്കിലും ചെയ്തില്ല. കൊലയും കൊള്ളയും നടത്തി വേഗം നാട്ടിലേക്കു കടക്കാനായിരുന്നു പ്രതികളുടെ പദ്ധതി. ദിവസം 650 രൂപ കൂലിക്കാണു പ്രതികള്‍ 2 ദിവസം ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ ജോലി ചെയ്തത്. വീട്ടുകാര്‍ ആവശ്യപ്പെടാതെ തെങ്ങില്‍ കയറി തേങ്ങയിട്ടിരുന്നു. അതിനു പ്രത്യേകം കൂലിയും വാങ്ങി.
ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ നടപടികള്‍ ആലോചിക്കുമെന്നു ഡിഐജി പറഞ്ഞു. അതിനുള്ള വിലപ്പെട്ട വിവരങ്ങള്‍ ഈ കേസില്‍നിന്നു കിട്ടിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ റജിസ്‌ട്രേഷനും മറ്റും വിശാലമായ വിഷയമാണ്. ഇതര സംസ്ഥാനക്കാരില്‍ വളരെ കുറച്ചുപേരാണു ക്രിമിനലുകള്‍. പുറത്തു നിന്നുള്ളവരെ താമസിപ്പിക്കുന്നുണ്ടെങ്കില്‍ സ്ഥലത്തിന്റെ ഉടമയ്ക്കാണ് ഉത്തരവാദിത്തം. വിദേശികളെ താമസിപ്പിച്ചാല്‍ പൊലീസില്‍ അറിയിക്കുകയും വേണം. ഇല്ലെങ്കില്‍ വിചാരണ നേരിടേണ്ടിവരുമെന്നും ഡിഐജി പറഞ്ഞു.
https://www.facebook.com/Malayalivartha