നാളെ ശബരിമലയിലേക്ക്; എന്ത് സംഭവിച്ചാലും സംസ്ഥാന സർക്കാരിനാവും പൂർണ്ണ ഉത്തരവാദിത്തം; തൃപ്തി രണ്ടും കൽപ്പിച്ച് തന്നെ
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. കഴിഞ്ഞ തവണ മല ചവിട്ടാൻ ശ്രമം നടത്തിയെങ്കിലും കനത്ത പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങിയ തൃപ്തി ദേശായി ശബരിമല ക്ഷേത്ര സന്ദർശനത്തിനായി നാളെ കേരളത്തിലെത്തും. തന്റെ പക്കൽ 2018 ലെ സുപ്രീം കോടതിയുടെ വിധി പകർപ്പുണ്ടെന്നും എന്ത് സംഭവിച്ചാലും സംസ്ഥാന സർക്കാരിനാവും പൂർണ്ണ ഉത്തരവാദിത്തമെന്നും തൃപ്തി പറഞ്ഞു. ശബരിമലയിൽ തത്കാലം യുവതികൾക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിന് പിന്നാലെയാണ് തൃപ്തിയുടെ നടപടി.
"ശബരിമലയിൽ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച 2018 ലെ സുപ്രീം കോടതി വിധിക്ക് സ്റ്റേ അനുവദിച്ചിട്ടില്ല. അതിനാൽ അത് നിലനിൽക്കുന്നുണ്ട്. ഇപ്പോൾ സംസ്ഥാന സർക്കാർ പറയുന്നത് ശബരിമലയിൽ പ്രവേശിക്കണമെങ്കിൽ യുവതികൾ കോടതി ഉത്തരവുമായി വരണമെന്നാണ്. എന്റെ കൈയ്യിൽ വിധിപ്പകർപ്പുണ്ട്. നാളെ ഞാൻ ശബരിമലയിലേക്ക് വരും. എന്ത് സംഭവിച്ചാലും പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്," എന്നും തൃപ്തി ദേശായി ഒരു സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.
"ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകേണ്ട ആവശ്യമില്ല. എന്നാൽ അവിടെ തമ്പടിച്ചിരിക്കുന്ന, ഈ വിധി നടപ്പാക്കരുതെന്ന് പറയുന്ന ആളുകൾ ആക്രമിക്കാൻ സാധ്യതയുള്ളതിനാലാണ് സംരക്ഷണം നൽകേണ്ടത്. ഇപ്പോഴും 2018 ലെ വിധി നിലനിൽക്കുന്നുവെന്ന് വ്യക്തമാണ്. എന്നാൽ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും സ്വീകരിച്ചിരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ല," എന്നും തൃപ്തി പറഞ്ഞു.
അതേസമയം മണ്ഡല– മകര വിളക്ക് ഉത്സവ കാലത്ത് യുവതികള്‍ എത്തിയാല്‍ തടയാന്‍ പദ്ധതി തയാറാക്കിയിരിക്കുകയാണ് ശബരിമല കര്‍മസമിതി. ഉത്സവ കാലത്ത് എല്ലാ ദിവസവും വിവിധ പ്രദേശങ്ങളില്‍ നിന്നു കര്‍മസമിതി പ്രവര്‍ത്തകര്‍ ഇരുമുടിക്കെട്ടുമായി ശബരിമലയിലെത്തും. മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് എല്ലാ ദിവസവും ഊഴമിട്ട് സന്നിധാനത്തു തുടരാനാണു കർമ്മ സമിതിയുടെ തീരുമാനം. യുവതീപ്രവേശം വേണ്ടെന്നുള്ള സര്‍ക്കാര്‍ നിലപാട് കണക്കിലെടുത്ത് പ്രത്യക്ഷ സമര പരിപാടികള്‍ വേണ്ടെന്നാണ് കര്‍മസമിതിയുടെ തീരുമാനം. ഇന്നു വൈകിട്ട് പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നാമജപയാത്ര സംഘടിപ്പിക്കും. മുതിര്‍ന്ന നേതാക്കളായിരിക്കും ഇതിന് നേതൃത്വം നല്‍കുക. യുവതികളെത്തിയാല്‍ തടയാൻ തന്നെയാണ് തീരുമാനം.
ശബരിമല വിധിയില്‍ വ്യക്തത തേടി സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ സുപ്രീംകോടതിയെ സമീപിക്കില്ല. സ്വന്തം വിധി നടപ്പാക്കാന്‍ സുപ്രീംകോടതിക്ക് ഏകാഭിപ്രായം ഇല്ലെന്നിരിക്കെ അതിന്റെ പേരില്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുന്ന ഒരു സമീപനവും വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
യുവതീപ്രവേശത്തെ എതിര്‍ത്തുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ തീര്‍പ്പാക്കാതെ കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തതയില്ലെന്നു മുഖ്യമന്ത്രിയും മന്ത്രിമാരും ഒരേ സ്വരത്തില്‍ പറഞ്ഞിരുന്നു. വ്യക്തതയില്ലെന്ന പൊതുവികാരം ഉണര്‍ന്നതോടെ വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമോ എന്നുള്ള ചര്‍ച്ചയും സജീവമാണ്. സര്‍ക്കാര്‍ സുപ്രീംകോടതിയ സമീപിക്കുകയും യുവതീപ്രവേശ വിധി നടപ്പാക്കാമെന്ന് പറയുകയും ചെയ്താല്‍ തലവേദന സര്‍ക്കാരിനാവും.
യുവതികളെ പ്രവേശിപ്പിക്കാന്‍ പറഞ്ഞാല്‍, അതിനുവേണ്ടിയാണു സര്‍ക്കാര്‍ കോടതിയില്‍ പോയതെന്നും ആക്ഷേപം ഉയരും. സുപ്രീംകോടതിക്കു പോലും സ്വന്തം വിധി നടപ്പാക്കുന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതില്‍ സര്‍ക്കാര്‍ പിന്നാലെ പോകേണ്ട എന്നാണു മുഖ്യമന്ത്രിയുടെ നിലപാട്. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പുകളിലെ മന്ത്രിമാരോടു മുഖ്യമന്ത്രി സൂചിപ്പിച്ചതായാണു വിവരം. രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധമിട്ടു കൊടുക്കുന്ന സമീപനമോ പ്രസ്താവനകളോ മന്ത്രിമാരുടെ ഭാഗത്ത് നിന്നുണ്ടാവരുതെന്നു പാര്‍ട്ടിയും നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha