യു എ പി എ കേസിൽ അകത്തായ സി പി എം പ്രവർത്തകർക്ക് രഹസ്യ സഹായം; രണ്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത കേസിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത് പോലീസിന്റെ പിടിപ്പുകേട് കാരണമാണെന്ന് നിയമവ്യത്തങ്ങൾ
യു എ പി എ കേസിൽ അകത്തായ സി പി എം പ്രവർത്തകർ അലനും താഹക്കും സർക്കാരിന്റെ രഹസ്യ സഹായം. രണ്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത കേസിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത് പോലീസിന്റെ പിടിപ്പുകേട് കാരണമാണെന്ന് നിയമവ്യത്തങ്ങൾ. ഹൈക്കോടതിക്ക് അറസ്റ്റിൽ സംശയമുള്ളതു കൊണ്ടാണ് കേസ് ഡയറി വിളിച്ചു വരുത്തുന്നത്. കേസ് ഡയറി വിളിച്ചാൽ അതിനർത്ഥം ജാമ്യംകിട്ടും എന്നു തന്നെയാണ്. കാരണം ഡയറിയിലുള്ളത് തമാശകൾ മാത്രം.
പോലീസ് യുവ മാവോയിസ്റ്റുകളുടെ കാര്യത്തിൽ ചില വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അത് സർക്കാർ നിർദ്ദേശപ്രകാരമാണ്. ആദ്യം മുതലേ മുഖ്യമന്ത്രി മാവോയിസ്റ്റ് വിഷയത്തിൽ കർശന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ സിപിഎം നേതൃത്വം കർശന നിലപാട് വേണ്ടെന്ന അഭിപ്രായക്കാർ ആയിരുന്നു. കോടിയേരി സ്ഥലത്തിലെങ്കിലും അദ്ദേഹവും വിഷയത്തിൽ ഇടപെട്ടു. സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി യുവാക്കളെ രക്ഷിക്കുന്ന നിലപാടാണ് ആദ്യം മുതൽ സ്വീകരിക്കുന്നത്.
സി പി എമ്മിന്റെ പരസ്യമായ സഹായം സർക്കാരിന്റെ ഇമേജ് മോശമാക്കുമെന്ന് കണ്ടപ്പോഴാണ് രഹസ്യപിന്തുണയിലേക്ക് കാര്യങ്ങൾ നീങ്ങിയത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അലനെയും താഹയെയും തള്ളി പറഞ്ഞിട്ടും ഇവരുടെ കുടുംബം സർക്കാരിനെതിരെ രംഗത്തെത്താത്തത് ഇതു കൊണ്ടാണ്. അലനും താഹക്കും പോലീസ് കസ്റ്റഡിയിൽ വി ഐ പി പരിഗണനയാണ് ലഭിച്ചത്. വി ഐ പി മാവോയിസ്റ്റ് എന്ന് വിളിപ്പേർ പോലും ഇരുവർക്കും കിട്ടി. സി പി എമ്മിലെ ഒരു പിടി നേതാക്കൾ ഇവർക്ക് വേണ്ടി ഇടപെട്ടിട്ടുണ്ട്. കോഴിക്കോട് എസ്.പി. എ.വി. ജോർജ് സി പി എം വിശ്വസ്തനാണ്. സംഭവം വാർത്തയിൽ നിന്ന് മാഞ്ഞാൽ എല്ലാം സഹായവും നൽകാമെന്നായിരുന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഉറപ്പ്.
അലനും താഹയും വാർത്തയിൽ നിന്ന് മറഞ്ഞയുടനെ വീട്ടുകാർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ആവശ്യപ്പെട്ട കേസ് ഡയറി തീർത്തും ദുർബലമാണ്. മാവോയിസ്റ്റുകളുടെ വീട്ടിൽ നിന്ന് രഹസ്യരേഖകളൊന്നും പിടി കൂടിയിട്ടില്ലെന്ന് പോലീസ് തന്നെ വ്യക്തമാക്കുന്നുണ്ട്. ചില നോട്ടീസും പുസ്തകങ്ങളും മാത്രം കിട്ടി. മാവോയിസ്റ്റ് അനുഭാവം കൊണ്ടു മാത്രം ഒരാളെ മാവോയിസ്റ്റ് ആക്കരുതെന്ന് കോടതികൾ പലവട്ടം പറഞ്ഞിട്ടുണ്ട്. കേസ് ഡയറി ഹൈക്കോടതിയിൽ ഹാജരാക്കും. ഡയറി കിട്ടുമ്പോൾ കോടതി എന്ത് പറയുമെന്ന് കണ്ടറിയാം. ഒരിക്കലും ദുർബലമായ ഒരു കേസിൽ ഹൈക്കോടതി യു. എ പി എ ചുമത്താൻ അനുവദിക്കില്ല. മുമ്പും ഇത്തരത്തിലുള്ള നീക്കങ്ങളെ ഹൈക്കോടതി എതിർത്തിട്ടുണ്ട്.
തങ്ങൾക്കെതിരെ തെളിവില്ലെന്നും പോലീസ് കെട്ടി ചമച്ച കേസുകൾ മാത്രമാണ് ഉള്ളതെന്നും താഹ കോടതിയിൽ എത്തവേ മാധ്യമങ്ങളോട് പറഞ്ഞു. അലനെയും താഹയെയും കേസിൽ ശിക്ഷിച്ചാൽ അതിന്റെ ദോഷം സി പി എമ്മീന് തന്നെയാണ്. പാർട്ടിയിൽ ഇനിയും മാവോയിസ്റ്റുകൾ ഉണ്ടെന്ന സംശയം പൊതു ജനങ്ങൾക്കിടയിൽ ഉണ്ടാകും. അത് വിദൂര ഭാവിയിൽ സി പി എമ്മിന്റെ ഇമേജ് ഇല്ലാതാക്കും.അലനെയും താഹയെയും കേന്ദ്ര സർക്കാരിന് വിട്ടു കൊടുക്കാൻ കേരള സർക്കാർ തയ്യാറല്ല. അതുകൊണ്ടാണ് അവർക്കെതിരെ കേരള സർക്കാർ ആദ്യം തന്നെ നടപടിയെടുത്തത്. ഒരിക്കലും സഖാക്കളെ ബിജെപിയുടെ ഭാഗ്യപരീക്ഷണത്തിന് വിട്ടു കൊടുക്കാൻ സി പി എം തയ്യാറാവില്ല.
പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഇതിനു മുമ്പും സഖാക്കൾക്ക് എടുത്തു പറയത്തക്ക സഹായം ലഭിച്ചിട്ടുണ്ട്. ഇനി തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയാണ്. കോടതി കുട്ടിസഖാക്കൾക്ക് ജാമ്യം നൽകിയാൽ സർക്കാരിന് ഒന്നും സംഭവിക്കില്ല. അഭയകേസിലെ പ്രതികൾക്ക് ജാമ്യം കിട്ടിയതു പോലിരിക്കും. തങ്ങളുടെ സഹായം കാരണമാണ് ജാമ്യം ലഭിച്ചതെന്ന വിവരം ആരും അറിയുകയുമില്ല. ഏതാനും ദിവസങ്ങൾക്കകം സംസ്ഥാനത്തിന് ഇത് മനസിലാവും. അതിന്റെ ചിത്രീകരണമാണ് എറണാകുളത്ത് നടക്കുന്നത്.
https://www.facebook.com/Malayalivartha