നിഴലായി നാല് കമാന്‍ഡോകളടക്കം 15 ഡല്‍ഹി പോലീസ്; സഞ്ചിരിക്കുന്നതിനായി ബുള്ളറ്റ് പ്രൂഫ് കാറും ജാമറും; പോളിറ്റ്ബ്യൂറോ യോഗത്തിനായി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രിക്ക് സുരക്ഷ വര്‍ധിപ്പിച്ചു
മുഖ്യമന്ത്രി പിണറായി വിജയന് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും സുരക്ഷ വര്‍ധിപ്പിച്ചു. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. സഞ്ചിരിക്കുന്നതിനായി ബുള്ളറ്റ് പ്രൂഫ് കാര്‍ നല്‍കി. ജാമര്‍ ഘടിപ്പിച്ച വാഹനവും മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ഏര്‍പ്പെടുത്തി. നാല് കമാന്‍ഡോകളടക്കം 15 ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷക്കായുണ്ട്.
സാധാരണ മുഖ്യമന്ത്രിക്ക് രണ്ട് കമാന്‍ഡോസിനേയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഡല്‍ഹി പോലീസിനൊപ്പം കേരള പോലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്ക് സുരക്ഷ നല്‍കുന്നുണ്ട്. പോളിറ്റ്ബ്യൂറോ യോഗത്തിനായാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത്. ഇന്നലെ രാത്രിയില്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ മുഖ്യമന്ത്രി സാധാരണ യാത്ര ചെയ്യാറുള്ള വാഹനത്തില്‍ തന്നെയാണ് എ.കെ.ജി ഭവനിലേക്കെത്തിയത്.
അട്ടപ്പാടിയില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാവോവാദി അര്‍ബന്‍ വിഭാഗത്തിന്റെ ഭീഷണിയുണ്ടായിരുന്നു. വടകര പോലീസ് സ്‌റ്റേഷനില്‍ കത്തിന്റെ രൂപത്തിലാണ് ഭീഷണി സന്ദേശം എത്തിയത്. അര്‍ബന്‍ ആക്ഷന്‍ ടീമിന് വേണ്ടി ബദര്‍ മൂസ പശ്ചിമ ഘട്ട കബനീദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്ന പേരില്‍ ചെറുവത്തൂരില്‍ നിന്നാണ് കത്ത് അയച്ചിരിക്കുന്നത്. ഏഴ് സഖാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കും എന്ന് കത്തില്‍ പറയുന്നു. ലഘുലേഖകളും ഇതിനൊപ്പമുണ്ട്.
പേരാമ്ബ്ര എസ്.ഐ ഹരീഷിനെതിരെയും കത്തില്‍ വധഭീഷണി മുഴക്കിയിട്ടുണ്ട്. ഹരീഷിന്റെ നിലപാട് നാടിന് അപമാനമാണ്. സാധാരണ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സാധാരണ മനുഷ്യരെ നായയെ പോലെ തല്ലിച്ചതയ്ക്കാന്‍ ഭരണഘടനയുടെ ഏത് നിയമമാണ് ഇതിന് അനുവദിക്കുന്നത്. ഈ നരാധമനെ അര്‍ബന്‍ ആക്ഷന്‍ ടീം കാണേണ്ടതുപോലെ വൈകാതെ തന്നെ കാണുമെന്നും കത്തില്‍ പറയുന്നു. സംഭവത്തില്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
സമാന രീതിയിൽ നവംബർ അഞ്ചിന് വയനാട് പ്രസ് ക്ലബിലേക്ക് മാവോവാദികളുടെ പ്രതിഷേധക്കുറിപ്പ് കണ്ടെടുത്തിരുന്നു. ഭരണകൂടഭീകരതക്കെതിരെ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്ത് സി.പി.ഐ. മാവോയിസ്റ്റ് നാടുകാണി ഏരിയ വക്താവ് അജിതയുടെ പേരിലാണ് കുറിപ്പ് ലഭിച്ചത്. ജനകീയ മാവോവാദി വിപ്ലവകാരികളെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ ഭരണകൂടനടപടിയെ അപലപിക്കുന്നു എന്നുപറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. ചെങ്കൊടി പിടിച്ച വര്‍ഗവഞ്ചകനായ പിണറായി വിജയനെ തിരിച്ചറിയണമെന്നും കുറിപ്പില്‍ പറയുന്നു.
അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തോടെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടുന്ന കപട കമ്യൂണിസ്റ്റുകാർ ഹിന്ദുത്വ ഫാഷിസ്റ്റ് നരേന്ദ്രമോദിയുടെ പാദസേവകരാണെന്ന് ഒരിക്കൽകൂടി തെളിയിച്ചതായി സിപിഐ (മാവോയിസ്റ്റ്) നാടുകാണി ഏരിയ സമിതിയുടെ പത്രക്കുറിപ്പ്. അട്ടപ്പാടിയിൽ ഏറ്റുമുട്ടലിൽ 4 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിനു ശേഷം ആദ്യമായായിരുന്നു അന്ന് സംഘടനയുടെ പ്രതികരണം. സംഘടനയ്ക്കു വേണ്ടി വക്താവ് അജിതയാണ് പത്രക്കുറിപ്പ് തയാറാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha