വിധിയുടെ ആഴക്കയത്തിലേക്ക് അവർ മറഞ്ഞു ,നെഞ്ചു പൊട്ടിക്കരഞ്ഞ് അമ്മമാർ; മീനച്ചിലാറും തൂക്കുപാലവും കാണാനെത്തിയ എട്ടംഗ സംഘത്തിലെ മൂന്നു പേർ മൈലപ്പള്ളിക്കടവിലെ ആഴങ്ങളിലേക്ക് മടങ്ങിയപ്പോൾ കണ്ണീരിലാണ്ട് ഒരു ഗ്രാമം
മീനച്ചിലാറും തൂക്കുപാലവും കാണാനെത്തിയ എട്ടംഗ സംഘത്തിലെ മൂന്നു പേർ മൈലപ്പള്ളിക്കടവിലെ ആഴങ്ങളിലേക്ക് മടങ്ങിയപ്പോൾ കണ്ണീരിലാണ്ട് ഒരു ഗ്രാമം. ഉറ്റസുഹൃത്തുക്കളായ മൂന്നുപേർ ആറ്റിൽ മുങ്ങിമരിച്ചപ്പോൾ നിമിഷങ്ങൾക്കുള്ളിൽ വീടും പരിസരവും ആൾക്കൂട്ടമായി. അപകടം അറിഞ്ഞ് ഓരോ കുട്ടിയുടെയും വീട്ടിൽ നിന്നു കുടുംബാംഗങ്ങൾ ഓടിയെത്തി. ഭയന്നു വിറച്ചിരുന്ന മക്കളെ അടക്കിപ്പിടിച്ച് ആശ്വസിപ്പിച്ചു. കരഞ്ഞുകൊണ്ടു പലരും ആൾക്കൂട്ടത്തിൽ തങ്ങളുടെ മക്കളെ തിരഞ്ഞു. കൂട്ടുകാരനെവിടെ എന്നു കുട്ടികളോടു ചോദിച്ചു. മകൻ തിരിച്ചുവരില്ലെന്ന് അറിഞ്ഞ നിമിഷം വീണ്ടും കരച്ചിലിലേക്ക്...
ഉറ്റസുഹൃത്തുക്കളായ മൂന്നുപേർക്കും വിധി കരുതി വച്ചത് മറ്റൊന്നായിരുന്നു ആദ്യം ഏറെ ആശിച്ചു മോഹിച്ച വിനോദയാത്ര തടസ്സപ്പെട്ടു, പിന്നീട് സിനിമയും. മൈസൂരു– ഊട്ടി – കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കുള്ള ഐഎച്ച്ആർഡി സ്കൂൾ വിനോദയാത്രയ്ക്കു വ്യാഴാഴ്ച പുറപ്പെടേണ്ടതായിരുന്നു മൂവരും. എന്നാൽ, പ്ലസ്ടുവിലെ രണ്ടു ബാച്ചുകളിൽ നിന്നു പേരു നൽകിയിരുന്ന മുഴുവൻ പേരെയും യാത്രയ്ക്കുള്ള ബസിൽ ഉൾക്കൊള്ളിക്കാനാകില്ല എന്നായതോടെ 12 പേർ പിന്മാറി. ഇതിൽ 8 ഉറ്റ ചങ്ങാതിമാരും ഉണ്ടായിരുന്നു. കെ.സി.അലൻ, അശ്വിൻ കെ.പ്രസാദ്, ഷിബിൻ ജേക്കബ്, അക്ഷയ് ഷാജി, ജോയൽ സി.ഉണ്ണി, ടി.എസ്.രഞ്ജിത്ത്, ശിവപ്രസാദ്, ശ്രീദേവ് പ്രസന്നൻ എന്നിവർ. പ്ലസ് വൺ ക്ലാസ്സ് മുതൽ ചങ്ക് പറിച്ചു നൽകുന്ന ഉറ്റ സുഹൃത്തുക്കളായിരുന്നു ഈ എട്ടുപേരും. ഒഴിവുദിവസമായ ഇന്നലെ ഒരുമിച്ചു സിനിമയ്ക്കു പോകാനാണ് 8 പേരും ആദ്യം തീരുമാനിച്ചത്. ജില്ലാ സ്കൂൾ കലോത്സവം കാണാൻ എന്നു പറഞ്ഞാണ് ഇവരിൽ ചിലർ വീട്ടിൽ നിന്ന് ഇറങ്ങിയത്. രാവിലെ കോട്ടയത്ത് എത്തിയെങ്കിലും ഇവർക്കു സിനിമയ്ക്കുള്ള ടിക്കറ്റ് കിട്ടിയില്ല. ഇതോടെ ഇവർ തിരുവഞ്ചൂർ സ്വദേശിയായ അക്ഷയ് ഷാജിയുടെ വീട്ടിലേക്കു പോയി.
അക്ഷയിന്റെ വീട്ടിലെത്തിയതിനു ശേഷമാണു സമീപത്തുള്ള മൈലപ്പള്ളിക്കടവിലെ തൂക്കുപാലം കാണുന്നതിനായി പോയത്. കടവിൽ ഇറങ്ങരുതെന്ന് അക്ഷയിന്റെ അമ്മ നിർദേശിച്ചിരുന്നെങ്കിലും അലനും അശ്വിനും ഷിബിനും കുളിക്കാനിറങ്ങി. ഒഴുക്കിൽപെട്ട അലനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണു മറ്റു 2 പേരും അപകടത്തിൽപെട്ടത്. ഇതോടെ സുഹൃത്തുക്കളുടെ നിലവിളി കേട്ടാണു പരിസരവാസികൾ ഓടിക്കൂടി. 30 അടിയിലേറെ താഴ്ചയുള്ള ഇവിടെ അടിയൊഴുക്കും ശക്തമാണ്. ഉറ്റ ചങ്ങാതിമാരുടെ വിയോഗം ഉൾക്കൊള്ളാൻ 5 പേർക്കും ഇപ്പോഴും കഴിഞ്ഞിട്ടില്ല. അപകടത്തിനു ദൃക്സാക്ഷികളായ കുട്ടികളെ സമീപവാസികൾ ചേർന്ന് ഈ വീട്ടിലെ സിറ്റൗട്ടിലാണ് ഇരുത്തിയപ്പോൾ അവർക്കൊപ്പം തന്നെ കൂടി നിന്നവരും അലമുറയിട്ടു കരഞ്ഞു.
https://www.facebook.com/Malayalivartha