വൈകുന്നേരം പാനിപൂരി കടയില്‍ ജോലിയും, രാവിലെ ഫുട്ബോള്‍ കളിയുമായി 14കാരൻ; 46 ദിവസങ്ങൾക്ക് മുമ്പ് ഫുട്ബോൾ കമ്പം മൂത്ത് നാടുവിട്ട 14കാരനെ കണ്ടെത്തിയപ്പോൾ
ഫുട്ബോൾ കമ്പം മൂത്ത് നാടുവിട്ട 14 കാരനെ 46 ദിവസങ്ങൾക്ക് ശേഷം പോലീസ് കണ്ടെത്തി. വീട്ടുകാരുടേയും നാട്ടുകാരുടേയും നാളുകൾ നീണ്ട അന്വേഷണങ്ങള്‍ക്കും ശേഷമായിരുന്നു ശിശുദിനം ആഘോഷിച്ച ദിവസം തന്നെ നിയോഗം പോലെ 14 കാരനെ കണ്ടെത്തിയത്. 46 ദിവസം മുമ്പ് യാതൊരു തുമ്പുമില്ലാതെ കാണാതായ 14 കാരന്‍ അമറിനെ കണ്ടെത്താൻ വേണ്ടി അമറിന്‍റെ കുടുംബം ബഹു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബഹു. ഡിജിപിയുടെ നിര്‍ദ്ദേശാനുസരണം ഡിവൈഎസ്പി ജിജിമോന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
സീനിയർ സിവിൽ പോലീസ് ഓഫീസർ ജോജി, സിവിൽ പോലീസ് ഓഫീസർമാരായ നിയാസ് മീരാന്‍ , സുനില്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ. നീണ്ട ദിവസങ്ങളിലെ അന്വേഷണത്തിനൊടുവില്‍ കോയമ്പത്തൂരില്‍ നിന്ന് അമറിനെ കണ്ടെത്തുകയായിരുന്നു. അതോടൊപ്പം കുട്ടിയെ തട്ടിക്കൊണ്ടു പോയത് ഭിക്ഷാടന മാഫിയ ആണെന്ന് തുടങ്ങി മറ്റ് പല ഊഹാപോഹങ്ങൾക്കും വിരാമമായി.
കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി അനാഥാലയങ്ങളിലും, ഫുട്ബോള്‍ ക്ലബുകള്‍, വിവിധങ്ങളായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് കോയമ്പത്തൂരിലെ ഒരു ഫുട്ബോള്‍ പരിശീലന കേന്ദ്രത്തിൽ ഫുട്ബോൾ കളിക്കാനായി എത്തിയ അമറിനെ അന്വേഷണ സംഘം കണ്ടെത്തുന്നത് . പല സംസ്ഥാനങ്ങളിലെ മലയാളി അസോസിയേഷനുകള്‍ , വിവിധങ്ങളായ സോഷ്യല്‍ മീഢിയ കൂട്ടായ്മകൾ എന്നിവയുമായി സഹകരിച്ച് പോലീസ് അന്വേഷണം തുടരുകയായിരുന്നു. എന്നാൽ ഇതൊന്നുമറിയാതെ കൂളായി വൈകുന്നേരം പാനിപൂരി കടയില്‍ ജോലിയും രാവിലെ ഫുട്ബോള്‍ കളിയുമായി കഴിയുകയായിരുന്നു ഫുട്ബോള്‍ കമ്പക്കാരനായ അമര്‍ .
https://www.facebook.com/Malayalivartha