പ്രമുഖ ജ്വല്ലറി ഉടമ ജോസ് ആലുക്കാസ് തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ബന്ധുവായ വ്യവസായിയുടെ പരാതി
പ്രമുഖ ജ്വല്ലറി ഉടമ ജോസ് ആലുക്കാസ് തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ബന്ധുവായ വ്യവസായിയുടെ പരാതി. എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശി കെ.എം ജോര്‍ജ് റോയി മധ്യമേഖലാ ഐ.ജി വിജയ് സാഖറെയ്ഖ് പരാതി നല്‍കി. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 10നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
അന്നേ ദിവസം ഉച്ചയ്ക്ക് 12.45ന് കോതമംഗലം കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ വെച്ച് വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് പരാതിക്കാരനായ കെ.എം ജോര്‍ജ് റോയി പറയുന്നത്. തന്റെ ഭാര്യാമാതാവിനെയും ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നും പരാതിയില്‍ പറയുന്നു. ഏറെ നാളായി ഈ ഭീഷണി തുടരുന്നു എന്നാണ് പരാതി.
ജോസ് ആലുക്കയും മകളും തന്റെ ഭാര്യാമാതാവിനെ ഭീഷണിപ്പെടുത്തി വസ്തുവകകളും മറ്റും തട്ടിയെടുക്കാന്‍ ചില ഡോക്യുമെന്റുകളില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് കെ.എം ജോര്‍ജ് പറയുന്നു. ചില രേഖകളിൽ തെറ്റിദ്ധരിപ്പിച്ചു ഒപ്പിട്ടു വാങ്ങി. ഭാര്യാമാതിവിന്റെ പേരിലുള്ള കെട്ടിടങ്ങളുടെ വാടകയും ജീവനാംശവും ജോസ് ആലുക്കയുടെ മകള്‍ ഭീഷണിപ്പെടുത്തി വാങ്ങുന്നെന്നാണ് പരാതിക്കാരന്റെ മറ്റൊരു ആരോപണം. ജോസ് ആലുക്കായുടെ മകളുടെ ഭര്‍ത്താവിന്റെ അളിയനാണ് പരാതിക്കാരനായ കെ.എം ജോര്‍ജ്. മകളുടെ ഭര്‍ത്താവ് അമേരിക്കയിലാണ്. പണവും സ്വാധീനവുമുള്ള ജോസിന്റെ ഭീഷണിയെ നിയമപരമായി നേരിടുമെന്ന് കെ.എം ജോര്‍ജ് റോയി പറയുന്നു. ചില രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും ഇതിനകം തന്നെ ജോസ് ആലുക്കാസിനുവേണ്ടി രംഗത്തെത്തിക്കഴിഞ്ഞു. ഇവരുടെ നിർദേശത്തെ തുടർന്ന് പോലീസും മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചിരിക്കുന്നത്.
50 വര്‍ഷത്തിലേറെയായി സ്വര്‍ണ്ണവ്യാപാര രംഗത്തുള്ള ആളാണ് ജോസ് ആലുക്കാസ്. ദക്ഷിണേന്ത്യയിലെ നാലു സംസ്ഥാനങ്ങളിലായി വളർന്നു പന്തലിച്ച സ്ഥാപനത്തിന്റെ ഉടമയാണ്. സ്വര്‍ണ്ണത്തിലെന്നപോലെ റിയല്‍ എസ്‌റ്റേറ്റ് രംഗത്തും മറ്റ് ബിസിനസ്സുകളിലും ഇടപാടുകളിലുംസജീവമാണ്. തന്നെ മന:പൂര്‍വം അപമാനപ്പെടുത്താന്‍ പരാതിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആലൂക്കയുടെ വിശദീകരണം. സ്വത്തു തർക്കമാണ് പ്രശ്‍നം. ജോര്‍ജിനെയും ഭാര്യാ മാതാവിനെയും ഭീഷണിപ്പെടുത്തിയെന്ന് വ്യാജ പരാതിയാണ് നല്‍കിയതെന്നും ജോസ് ആലുക്ക പ്രതികരിച്ചു.
തെന്നിന്ത്യയിലെ വലിയൊരു ബിസിനസ് സ്ഥാപനത്തിന്റെ മേധാവിക്കെതിരെ ബന്ധു തന്നെ വധഭീഷണിക്ക് പരാതി നല്‍കിയിരിക്കുന്നത്
ബിസിനസ്സ് ലോകത്തെ ഞെട്ടിച്ചു. ഉന്നത ബന്ധങ്ങളുപയോഗിച്ചു മുൻപും ഇത്തരം പരാതികളിൽ നിന്ന് പുഷ്പം പോലെ ആലൂക്ക ഊറി പോയിരുന്നു. പൊലീസ് ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha