പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി ഹൈക്കോടതി വിധി .. നാല് വയസിനു മുകളിലുള്ള എല്ലാവരും ഹെൽമറ്റ് ധരിക്കണം
ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കി ഹൈക്കോടതി വിധി നിലവിൽ വന്നു . പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് വേണമെന്ന കേന്ദ്ര സർക്കാർ നിർദേശം കർശനമായും നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത് . നാല് വയസിനു മുകളിലുള്ള എല്ലാവരും ഹെൽമറ്റ് നിർബന്ധമായും ധരിക്കണമെന്നാണ് നിർദേശം.
ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കാനാണ് സർക്കാർ തീരുമാനമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞിരുന്നു ..ബൈക്കിലെ പിൻസീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റും കാറിലെ എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി സംസ്ഥാനത്ത് നടപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം ഗതാഗത സെക്രട്ടറി നിര്‍ദേശിച്ചിരുന്നു.
സുപ്രീംകോടതി വിധി സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗതാഗത കമ്മീഷണര്‍ക്ക് ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര് ജ്യോതിലാല്‍ കത്തു നൽകിയിരുന്നു
ഡിസംബർ ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ വരണമെന്നും ഇതു സംബന്ധിച്ച് ഉടൻ സർക്കുലർ പുറത്തിറക്കണമെന്നും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. അതേസമയം, പിൻസീറ്റ് ഹെൽമെറ്റിനെതിരേ നൽകിയ അപ്പീൽ സർക്കാർ പിൻവലിക്കുകയും ചെയ്തു. കേന്ദ്ര നിയമത്തിന് അനുസൃതമായി ഉടൻ വിജ്ഞാപനമിറക്കുമെന്നും മാധ്യമങ്ങൾ വഴി പ്രചാരണം നടത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കായി ഹെൽമറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കിയിരുന്നു. ഇതിനെ മറികടക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത് ചട്ടവിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha