പിറന്നാൾ ആഘോഷിക്കാൻ ടൂറിസ്റ്റ് ബസ്സിന് മുകളിൽ കയറി പടക്കം പൊട്ടിച്ച സംഭവത്തിൽ സ്വകാര്യ ടൂറിസ്റ്റ് ബസ് ആർടിഓ കസ്റ്റഡിയിലെടുത്തു; നടപടി എടുത്തത് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് ബസിൽ അഭ്യാസപ്രകടനം നടത്തിയതിന്
വിനോദ സഞ്ചാരത്തിന് പോയ വിദ്യാർത്ഥികൾ വിദ്യാർത്ഥികൾ പിറന്നാൾ ആഘോഷിക്കാൻ ടൂറിസ്റ്റ് ബസ്സിന് മുകളിൽ കയറി പടക്കം പൊട്ടിച്ച സംഭവത്തിൽ സ്വകാര്യ ടൂറിസ്റ്റ് ബസ് ആർടിഓ കസ്റ്റഡിയിലെടുത്തു. മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് ബസിൽ അഭ്യാസപ്രകടനം നടത്തിയതിനാണ് നടപടി. വാഹനത്തിന്റെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. വർധിച്ച് വരുന്ന ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
വേഗത്തിൽ തീ പിടിക്കുന്ന പെട്രോളിയം കെമിക്കൽ കൊണ്ടുള്ള സ്‌പ്രേ പെയിൻറ് ഉപയോഗിച്ച് വരച്ച ചിത്രങ്ങളുള്ള ബസിന് മുകളിലാണ് പൂത്തിരി കത്തിച്ചത്. ടൂറിസ്റ്റ് ബസുകളിൽ ഗ്രാഫിക്‌സ് പാടില്ലെന്നും കർട്ടൻ ഉപയോഗിക്കരുതെന്നുമാണ് നിയമം. അലങ്കാര ലൈറ്റുകൾക്കും നിയന്ത്രണമുണ്ട്. ഇതൊന്നും പാലിക്കാതെയാണ് ബസ് സർവീസ് നടത്തിയത്.
കോരങ്ങാട് ഗവൺമെന്റ് വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും ടൂർ പോയ +2 വിദ്യാർത്ഥികളുടെതാണ് ഈ ആഘോഷം. ഡിസംബർ ഒന്നിന് ബാഗ്ലൂരിലേക്ക് പോയ സംഘത്തിന്റേതായിരുന്നു ആഘോഷം. ടൂറിസ്റ്റ് ബസ്സിന് മുകളിൽ കയറി പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ് പിറന്നാൾ ആഘോഷിച്ചത്. എന്നാൽ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് വിദ്യാർത്ഥികളും സ്‌കൂൾ അധികൃതരും വ്യക്തമാക്കി.
https://www.facebook.com/Malayalivartha