അമിത് ഷായും പിണറായിയും തമ്മിൽ എന്ത് വ്യത്യാസം? പന്തീരാങ്കാവ് കേസ് എൻ.ഐ.എ ഏറ്റെടുക്കാൻ കാരണം സംസ്ഥാന സർക്കാർ; കോഴിക്കോട് പന്തീരങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റിലായ അലന്റെയും താഹയുടെയും വീടുകള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു
കോഴിക്കോട് പന്തീരങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റിലായ അലന്റെയും താഹയുടെയും വീടുകള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. രാവിലെ എട്ട് മണിയോടെ താഹയുടെ വീട്ടിൽ എത്തിയ അദ്ദേഹം ബന്ധുക്കളെ കണ്ട് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു. എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ചെന്നിത്തലയുടെ നിർണായകമായ സന്ദര്‍ശനം.
യുഎപിഎ കേസ് നിയമസഭയിൽ വീണ്ടും ഉന്നയിക്കുമെന്ന് ചെന്നിത്തല പ്രതികരിച്ചു."യുഎപിഎ ചുമത്തുന്ന എല്ലാ കേസുകളും എന്‍ഐഎ ഏറ്റെടുക്കാറില്ല. എന്നാല്‍ ഈ കേസ് എന്‍ഐഎയുടെ കൈയ്യിലേക്ക് കേസെത്തുന്നത് സംസ്ഥാനസര്‍ക്കാരിന്‍റെ ഇടപെടല്‍ മൂലമാണ്. അലനും താഹയ്ക്കും എതിരെ എന്ത് തെളിവാണ് സര്‍ക്കാരിന്‍റെ കൈവശമുള്ളതെന്ന സര്‍ക്കാര്‍ വ്യക്തമാക്കണം. അമിത് ഷായും പിണറായിയും തമ്മിൽ വ്യത്യാസമൊന്നുമില്ല". ഈ വിഷയത്തിൽ യുഡിഎഫിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
അലൻ ഷുഹൈബ്, താഹ എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നാണ് വിധി. കൊച്ചിയിലെ പ്രത്യേക കോടതിയാണ് വിധി പറയുക. 7 ദിവസത്തേക്ക് ഇരുവരേയും കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎയുടെ ആവശ്യം. കോഴിക്കോട് പന്തീരാങ്കാവ് പൊലീസായിരുന്നു യുഎപിഎ നിയമപ്രകാരം അലൻ ഷുഹൈബിനും താഹക്കും എതിരെ ആദ്യം കേസെടുത്തത്. പിന്നീട് എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. എം.കെ. രാഘവന്‍ എംപിയും കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാക്കളും ചെന്നിത്തലയ്ക്കൊപ്പമുണ്ടായിരുന്നു. ഇന്നലെ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ.മുനീര്‍ അലന്റെയും താഹയുടെയും വീടുകള്‍ സന്ദര്‍ശിച്ചിരുന്നു.
അതേസമയം, നേരത്തെ എസ്.എഫ്.ഐയെ മറയാക്കി മാവോവാദം പ്രചരിപ്പിച്ചവരാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയുമെന്ന് സി.പി.എം നേതാവ് പി.ജയരാജന്‍ പറഞ്ഞിരുന്നു. കോഴിക്കോട്ട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുമ്പോഴായിരുന്നു പി.ജയരാജന്റെ വിവാദ പരാമര്‍ശം. എന്നാല്‍, ജയരാജന്റെ പരാമര്‍ശത്തിനെതിരെ അലന്റെ അമ്മ സബിത ശേഖര്‍ രംഗത്തെത്തിയിരുന്നു.
അതിനിടെ അലനെയും താഹയെയും ഉടന്‍ വിമോചിപ്പിക്കുക, അവര്‍ക്കെതിരെ ചുമത്തിയ യു എ പി എ പിന്‍വലിക്കാന്‍ നടപടികള്‍ സ്വീകരിയ്ക്കുക, എന്‍ ഐ എ ഏറ്റെടുത്ത കേസ് അന്വേഷണത്തിനും തുടര്‍ നടപടികള്‍ക്കും സംസ്ഥാനത്തിനു വിട്ടുകിട്ടാന്‍ നടപടി സ്വീകരിയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു പ്രവര്‍ത്തിക്കാന്‍ കോഴിക്കോട്ട് അലന്‍ – താഹ മനുഷ്യാവകാശ കമ്മറ്റി രൂപീകരിച്ചു.
രൂപീകരണ യോഗത്തില്‍ ഡോ പി. കെ പോക്കര്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. ഭരണഘടന തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് നിയമങ്ങളുടെ ദുരുപയോഗം എളുപ്പവും സാധാരണവുമാകും. ജനകീയ ചെറുത്തു നില്‍പ്പുകള്‍ രൂപപ്പെടുത്തിയേ അതിജീവിക്കാനാവൂവെന്ന് ഡോ പോക്കര്‍ പറഞ്ഞു.
കെ. അജിത അദ്ധ്യക്ഷയായിരുന്നു. ഡോ. ആസാദ് ആമുഖപ്രഭാഷണവും എന്‍.പി ചെക്കുട്ടി പ്രമേയാവതരണവും നിര്‍വ്വഹിച്ചു. ഉണ്ണിച്ചെക്കന്‍, മൈത്രേയന്‍, എം.എം സചീന്ദ്രന്‍, പി.ടി ജോണ്‍, കെ.വി ഷാജി, വി.എ ബാലകൃഷ്ണന്‍, കെ.പി പ്രകാശന്‍, ബിന്ദു അമ്മിണി തുടങ്ങിയവര്‍ സംസാരിച്ചു.
അലന്‍ താഹ മനുഷ്യാവകാശ കമ്മറ്റി ചെയര്‍മാനായി ബി.ആര്‍.പി ഭാസ്‌കറിനെയും കണ്‍വീനറായി ഡോ. ആസാദിനെയും തെരഞ്ഞെടുത്തു. ഡോ പി.കെ പോക്കര്‍, കെ അജിത എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും എന്‍.പി ചെക്കുട്ടി, കെ.പി പ്രകാശന്‍ എന്നിവരെ ജോയിന്റ് കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.
https://www.facebook.com/Malayalivartha