സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥർ പിഎസ്‌സി പരിശീലന കേന്ദ്രങ്ങൾ നടത്തുന്നതിനെതിരെ അന്വേഷണം തുടങ്ങി. വിജിലൻസാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്
സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥർ പിഎസ്‌സി പരിശീലന കേന്ദ്രങ്ങൾ നടത്തുന്നതിനെതിരെ അന്വേഷണം തുടങ്ങി. വിജിലൻസാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ പരിശീലനം നൽകുന്ന മൂന്ന് സ്ഥാപനങ്ങൾക്കെതിരെയാണ് അന്വേഷണം തുടങ്ങിയത് . തിരുവനന്തപുരത്താണ് മൂന്ന് പരിശീലന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. വിജിലൻസിന്റെ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ട് ഡിവൈഎസ്‌പി പ്രസാദാണ് കേസ് അന്വേഷിക്കുക.
സർക്കാർ ജീവനക്കാരുടെ പരിശീലന കേന്ദ്രത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ടത് പൊതുഭരണ സെക്രട്ടറിയും, കേരള പിഎസ്‌സി കമ്മീഷനുമാണ്. ഈ ആവശ്യം ഉന്നയിച്ച് ഇരുവരും വിജിലൻസിന് കത്ത് നൽകിയിരുന്നു. പൊതുഭരണ വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പിഎസ്‌സി പരിശീലന കേന്ദ്രങ്ങൾ ഈ ഉദ്യോഗസ്ഥരുടെ ഉടമസ്ഥതയിലാണ്. ഇതിൽ രണ്ട് പേർ ദീർഘകാല അവധിയെടുത്താണ് പരിശീലന കേന്ദ്രം നടത്തുന്നത്. മറ്റൊരാൾ സർവീസിൽ തുടരുന്നുണ്ട്.
പരിശീലനം നടത്തുന്ന കേന്ദ്രങ്ങളുടെ ഉടമസ്ഥത ഇവരുടെ പേരിലല്ല ..എന്നാൽ ഉദ്യോഗാർത്ഥികളെ പഠിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും ഇവർ തന്നെ ആണെന്ന് വ്യക്തമായിട്ടുണ്ട് . ഇവരിലൊരാൾ കെഎഎസിന്റെ പ്രിലിമിനറി പരീക്ഷ എഴുതിയിരുന്നു. ഉദ്യോഗാർത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി, കെഎഎസ് പരീക്ഷയ്ക്ക് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഈ പരിശീലന കേന്ദ്രങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് നൽകി തുടങ്ങിയ ആരോപണങ്ങളാണ് ഉദ്യോഗസ്ഥർക്ക് എതിരെ ഉയർന്നിരിക്കുന്നത്.
ഈ ഉദ്യോഗസ്ഥർ സമർപ്പിച്ചിരിക്കുന്ന സ്വത്തുവിവരങ്ങളുടെ വിശദമായ പരിശോധന, പിഎസ്‌സി ജീവനക്കാരുമായി ഇവർക്ക് എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്
https://www.facebook.com/Malayalivartha