കേരള കർണാടക അതിർത്തി തുറക്കില്ലെന്ന് കർണാടകം; ആംബുലൻസ് ഉൾപ്പെടെ ഒരു വാഹനവും കടത്തിവിടില്ല...മണ്ണ് മാറ്റിയാൽ റോഡ് ഉപരോധം തുടങ്ങുമെന്ന് കുടകിലെ ജനപ്രതിനിധികൾ
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ അടച്ച കേരള-കര്‍ണാടക അതിര്‍ത്തികള്‍ തുറക്കില്ലെന്ന നിലപാടിൽ ഉറച്ച് കര്‍ണാടകം. മംഗളൂരുവിലേക്ക് കേരളത്തില്‍ നിന്ന് ആംബുലന്‍സ് ഉള്‍പ്പെടെ ഒരു വാഹനവും കടത്തിവിടില്ലെന്ന് കര്‍ണാടക സർക്കാർ അറിയിച്ചു. ദക്ഷിണ കന്നഡ ജില്ല സമ്പൂർണ ലോക്ക് ഡൗണിൽ തുടരുകയാണ്. കേരളത്തിലേക്ക് കുടക് വഴിയുള്ള പാതകൾ കർണാടകം അടച്ചതോടെ ചരക്ക് നീക്കം പൂർണമായി സ്തംഭിച്ച നിലയിലാണ് . മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടും മാക്കൂട്ടത്ത് റോഡിലിട്ട മണ്ണ് നീക്കം ചെയ്തില്ല. മണ്ണ് നീക്കിയാൽ റോഡ് ഉപരോധ സമരം തുടങ്ങുമെന്ന് കുടകിൽ നിന്നുള്ള ജനപ്രതിനിധികൾ അറിയിച്ചു.
ഇത് സംബന്ധിച്ച് കേരള ചീഫ് സെക്രട്ടറി കര്‍ണാടക ചീഫ് സെക്രട്ടറിയുമായി നിരവധി തവണ ബന്ധപ്പെട്ടതായി മുഖ്യമന്ത്രി ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. റോഡ് ഗതാഗതം തടസ്സപ്പെടുത്തിയത് നീക്കാമെന്ന് കര്‍ണാടക സമ്മതിച്ചിരുന്നു. എന്നാല്‍ ഇതുവരെ റോഡുകള്‍ ഗതാഗതയോഗ്യമാക്കിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂർ എസ്പി യതീഷ് ചന്ദ്ര ചർച്ച നടത്തുന്നതിനിടെയാണ് നാടകീയമായി ജെസിബി ഉപയോഗിച്ച് കൂട്ടുപുഴയിലെ അതിർത്തി റോഡ് ഒരാൾ പൊക്കത്തിൽ മണ്ണിട്ടത്. കർണാടകം അതിർത്തി കടക്കാൻ പാസ് നൽകിയ 80 പച്ചക്കറി ലോറികളെ പോലും കടത്തിവിടാതെയായിരുന്നു മണ്ണിടൽ നടത്തിയത് . കേരളത്തിൽ കൊവിഡ് രോഗബാധിതർ കൂടുന്നത് കൊണ്ട് വഴി അടച്ചില്ലെകിൽ കുടകിൽ രോഗം പകരുമെന്ന വാദമാണ് അവിടെയുള്ള ജനപ്രതിനിധികൾ ഉന്നയിക്കുന്നത്. കേരളത്തിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി റോഡ് തുറന്നാൽ സമരം തുടങ്ങുമെന്ന് കുടക് മൈസൂർ എംപി പ്രതാപ സിംഹ കർണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയെ അറിയിച്ചു.
അതേസമയം ലോകമൊട്ടാകെ കൊവിഡ് രോഗബാധ അനിയന്ത്രിതമാകുകയാണ്. ലോകമൊട്ടാകെ രോഗബാധിതരുടെ എണ്ണം ആറുലക്ഷം കവിഞ്ഞു. ഇതിനോടകം ഇരുപ്പത്തിയെട്ടായിരത്തിലധികം ആളുകൾ രോഗം ബാധിച്ച് മരിച്ചു. ഇന്ത്യയിൽ എണ്ണൂറിലധികം പേർക്ക് രോഗബാധയേറ്റു. 19 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
https://www.facebook.com/Malayalivartha