കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോ ആശങ്ക പങ്കുവച്ച് ആരോഗ്യ പ്രവര്‍ത്തകര്‍
സംസ്ഥാനത്ത് മിക്കയിടങ്ങളിലും കോവിഡ് ബാധ സ്ഥിരീകരിച്ചപ്പോള്‍ ആദ്യമൊന്നും കാസര്‍കോട് ജില്ല ശ്രദ്ധാകേന്ദ്രമായിരുന്നില്ല. എന്നാല്‍ പിന്നീട് കുറച്ചു ദിവസത്തിനുള്ളില്‍ തന്നെ കാസര്‍കോട് ജില്ല സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള ഇടമായി മാറി. നിലവില്‍ 128 പേരാണ് കോവി് ബാധയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ ചികിത്സയിലുള്ളത്. 221 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലും 10500ലേറെ പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ തുടരുകയാണ്. അതിനിടെയാണ് കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോയെന്ന ആശങ്ക പങ്കുവച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. ഡല്‍ഹി നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ കാസര്‍കോട്ടെ മുളിയാര്‍ മാസ്തിക്കുണ്ട് സ്വദേശിക്കു കൊറോണ സ്ഥിരീകരിച്ചത് 14 ദിവസത്തെ നിരീക്ഷണ കാലാവധി അവസാനിച്ച ശേഷമാണ്. ഇതിനെ തുടര്‍ന്നാണ് വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോയെന്ന് ആശങ്ക ആരോഗ്യ പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്.
രോഗം സ്ഥിരീകരിക്കുന്നതു വരെ ഇയാള്‍ മാസ്തിക്കുണ്ട് പള്ളിയില്‍ 2 തവണ പോയിരുന്നു. അമ്മങ്കോട്ടെ വിവാഹം ഉള്‍പ്പെടെ ഒട്ടേറെ പരിപാടികളിലും പങ്കെടുത്തിരുന്നു. നിരീക്ഷണ കാലത്തു രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നിട്ടും ഇദ്ദേഹത്തിന്റെ സ്രവം പരിശോധിച്ചത് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തതു കൊണ്ടു മാത്രമാണ്. സമ്മേളനത്തിനു മുന്നോടിയായ അനുബന്ധ പരിപാടിയില്‍ പങ്കെടുത്ത ശേഷം ഇക്കഴിഞ്ഞ 11നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. വിമാനത്തില്‍ കൊച്ചിയിലും തുടര്‍ന്നു ട്രെയിന്‍ മാര്‍ഗം കാസര്‍ഗോഡും എത്തുകയായിരുന്നു. പിന്നീട് ഏപ്രില്‍ 4നാണു രോഗം സ്ഥിരീകരിച്ചത്. അപ്പോഴേക്കും 24 ദിവസം കഴിഞ്ഞിരുന്നു.
ട്രെയിന്‍ യാത്ര ജനറല്‍ കംപാര്‍ട്മെന്റിലായിരുന്നതിനാല്‍ സഹയാത്രക്കാരെ കണ്ടുപിടിക്കുക പ്രയാസമാകും. അതുകൊണ്ടുതന്നെ ഇയാളുടെ റൂട്ട്മാപ്പ് തയ്യാറാക്കുക പ്രയാസമാണ്. ഇത് പൂര്‍ണമാക്കാന്‍ ആരോഗ്യ വകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം ഇദ്ദേഹവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയ സുഹൃത്തിനെ കാര്യമായ രോഗലക്ഷണങ്ങളോടെ കഴിഞ്ഞദിവസം ജനറല്‍ ആശുപത്രിയിലെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.
അതിനിടെ, ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരും കൊറോണ പോസിറ്റീവ് ആകുന്നതിനെക്കുറിച്ച് പഠിക്കാന്‍ ആരോഗ്യ വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിക്കും. രോഗലക്ഷണമില്ലാത്ത രണ്ടു പേര്‍ക്ക് പത്തനംതിട്ട ജില്ലയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പാണ് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചത്. പന്തളം സ്വദേശിനിയായ ഡല്‍ഹിയില്‍ നിന്ന് എത്തിയ വിദ്യാര്‍ഥിനിക്കും അടൂര്‍ സ്വദേശിയായ ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ കോറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം എടുത്തത്.
ഇതില്‍ പന്തളം സ്വദേശിനിയായ പെണ്‍കുട്ടി 17-ാം തിയ്യതി നാട്ടിലെത്തിയശേഷം 14 ദിവസം നിരീക്ഷണത്തില്‍ തുടര്‍ന്നു. വീണ്ടും നാല് ദിവസം കഴിഞ്ഞപ്പോഴാണ് കൊറോണ സ്ഥിരീകരിക്കപ്പെട്ട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴും പെണ്‍കുട്ടിയില്‍ രോഗ ലക്ഷണം പ്രകടമായിരുന്നില്ല. പെണ്‍കുട്ടി കോറൊണ ഹോട്ട്‌സ്പോട്ടായ നിസാമുദ്ദീനില്‍ നിന്ന് ട്രെയിനില്‍ കയറി എന്ന ഒറ്റക്കാരണത്താലാണ് പെണ്‍കുട്ടിയുടെ സാംപിള്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. അപ്പോഴാണ് കൊറോണ ബാധ കണ്ടെത്തിയത്. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. കൊറോണ ബാധയുടെ പ്രാഥമിക ലക്ഷണങ്ങളായ പനിയോ തൊണ്ടവേദനയോ അടക്കം ശാരീരികമായ അസ്വസ്ഥതയൊന്നും ഈ പെണ്‍കുട്ടിക്ക് അനുഭവപ്പെട്ടിരുന്നില്ല. അതുപോലെ അടൂര്‍ സ്വദേശിയായ ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. പിന്നീട് ഇയാളും പരിശോധനയില്‍ കൊറോണ പോസിറ്റീവായി സ്ഥിരീകരിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത കൊറോണ ബാധിതര്‍ സംസ്ഥാനത്ത് ആകമാനം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
അതിനിടെ, നോവല്‍ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ നിന്നും ആശങ്ക പടര്‍ത്തുന്ന പുതിയ വിവരങ്ങള്‍ കൂടി പുറത്തുവന്നിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ വൈറസ് ബാധയുള്ളവരുടെ എണ്ണത്തില്‍ ചൈനയില്‍ വര്‍ധനവുണ്ടാകുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും എന്നാല്‍ വൈറസ് ശരീരത്തില്‍ ഉണ്ടായിരിക്കുകയും ചെയ്യുന്നവരുടെ എണ്ണം ഇപ്പോള്‍ 78 ആണ്. ഞായറാഴ്ച വരെ ഇത് 47 ആയിരുന്നു. കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടും ഒറ്റയടിക്ക് ഇത്രയധികം വര്‍ധനവ് ഉണ്ടാകുന്നത് ചൈനീസ് അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്. ലക്ഷണമില്ലാതിരുന്നിട്ടും കോവിഡ് ബാധിച്ചവരുടെ കണക്ക് ചൈനീസ് സര്‍ക്കാര്‍ പുറത്ത് വിട്ടതോടെ കോവിഡിന്റെ രണ്ടാം വരവ് സംബന്ധിച്ച ആശങ്ക ലോകത്തും ശക്തമാവുകയാണ്.
https://www.facebook.com/Malayalivartha