സ്വപ്നത്തിനുമപ്പുറം... ക്രൈംബ്രാഞ്ച് തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും കണ്ടെത്താതെ പോയ ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച കേസിലെ തെളിവ് ദൈവം തന്നെ പുറത്ത് കൊണ്ടുവന്നു; സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കുള്ള ഉന്നത ബന്ധമാണോ ആ കേസും തേഞ്ഞ് മാഞ്ഞതെന്ന ആരോപണം വീണ്ടും ശക്തമാകുന്നു
മലയാളികളെ ഒന്നടങ്കം വേദനിപ്പിച്ചതാണ് ബാലഭാസ്‌കറിന്റെ മരണം. അത് യാദൃശ്ചികമായ അപകടം അല്ലെന്നും കൊലപാതകമാണെന്നും അന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്തിന് കലാഭവന്‍ സോബി പോലും ഇതിന് പുറകില്‍ സ്വര്‍ണക്കടത്ത് സംഘമുണ്ടെന്ന് പറഞ്ഞിരുന്നു. അന്നാരും അതിന് പുറകില്‍ പോയില്ല. സ്വപ്നയുടെ സുഹൃത്തും സ്വര്‍ണക്കടത്തു കേസിലെ കൂട്ടു പ്രതിയുമായ സരിത്തിനെ അവിടെ കണ്ടതായും പറഞ്ഞിരുന്നു. പക്ഷെ അന്നൊന്നും ഇതുപോലെ സ്വര്‍ണക്കടത്ത് കേസ് വിവാദമല്ലാത്തതിനാല്‍ എല്ലാം പതുക്കെ തണുത്തു. ഈ കേസില്‍ ഒരു തുമ്പുപോലും ക്രൈം ബ്രാഞ്ചിന് കണ്ടെത്താനായില്ല. അതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് സ്വപ്നയ്‌ക്കെതിരായി എയര്‍ ഇന്ത്യ ജീവനക്കാരന്‍ നല്‍കിയ കേസ് ക്രൈബ്രാഞ്ച് തണുപ്പിച്ചത്. അതില്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും സംശയ നിഴലിലുമാണ്. ഈ കേസിലും അങ്ങനെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോയെന്ന ന്യായമായ ചോദ്യമാണ് ബാലുവിന്റെ ബന്ധുക്കള്‍ ചോദിക്കുന്നത്.
അതേസമയം കേസ് സിബിഐ ഏറ്റെടുത്തതിന് പിന്നാലെ ദൈവത്തിന്റെ തെളിവ് എന്നപോലെ ശക്തമായ തെളിവ് പുറത്ത് വരികയാണ്. വാഹനാപകടത്തില്‍ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ അന്നുണ്ടായിരുന്ന ഡോ. ഫൈസലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പരിക്കേറ്റ ബാലഭാസ്‌കറിനെയും ഭാര്യ ലക്ഷ്മിയെയും ഒരുമിച്ചാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് ഡോക്ടര്‍ പറയുന്നത്. കാറില്‍ കിടന്നുറങ്ങുകയായിരുന്നെന്നും അപകടത്തില്‍പ്പെട്ട് തെറിച്ചുവീണതായും അദ്ദേഹം ഡോക്ടറോടു പറഞ്ഞു. കൈകള്‍ക്ക് മരവിപ്പ് ബാധിക്കുന്നുവെന്നുപറഞ്ഞ ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മിയുടെ ആരോഗ്യസ്ഥിതി തിരക്കി. പത്തു മിനിറ്റിനുശേഷം ബന്ധുക്കളെത്തി ഇരുവരെയും സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെന്നുമാണ് ഡോ. ഫൈസല്‍ പറയുന്നത്. ഇപ്പോള്‍ മണ്ണന്തലയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്യുകയാണ് ഡോ. ഫൈസല്‍.
2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെ ദേശീയപാതയില്‍ പള്ളിപ്പുറത്തുവെച്ചാണ് ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് ആശുപത്രിയിലും മരിച്ചു. ഏറെക്കാലത്തിനു ശേഷമാണെങ്കിലും ഡോക്ടറുടെ മൊഴി നിര്‍ണായകമാണ്. അന്നൊന്നും മെഡിക്കല്‍ കോളേജില്‍ ഇവരെയെത്തിച്ചെന്നോ രക്ഷപ്പെടുത്താമായിരുന്നെന്നോ എന്നൊന്നും ഒരു ചര്‍ച്ചയിലും ഉരുത്തിരിഞ്ഞ് വന്നില്ല. ഇതെല്ലാം ദുരൂഹമായി തുടരുന്നു. സിബിഐ വരുന്നതോടെ എല്ലാം മണിമണിയായി തെളിയും.
ഇതോടൊപ്പം കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലുകളും നിര്‍ണാകയമാകുകയാണ്. വയലിനിസ്റ്റ് ബാലഭാസക്‌റിന്റെയും മകള്‍ തേജസ്വിനിയുടെയും മരണത്തിനിടയാക്കിയ കാറപകട കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തതിന് പിന്നാലെ, വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ ഒന്നാംപ്രതിയും യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒയുമായ പി.എസ്.സരിത്തിനെ സംഭവ സ്ഥലത്ത് കണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നടന്‍ കലാഭവന്‍ സോബി. അപകടം നടന്ന് 5 മിനിട്ടിനുള്ളിലാണ് താന്‍ അപകടസ്ഥലത്ത് എത്തിയതെന്നും അപ്പോള്‍ തികച്ചും സൈലന്റായി ശ്രദ്ധിച്ചുവെന്നും സോബി വെളിപ്പെടുത്തി. മറ്റൊരിടത്തേക്ക് പോകുന്ന വഴിയായിരുന്നു. കാര്‍ മരത്തില്‍ ഇടിച്ചത് കണ്ട് ഇറങ്ങിനോക്കി. അപ്പോള്‍ അസ്വാഭാവിക സാഹചര്യത്തില്‍ ചിലരെ അവിടെ കണ്ടു. ഒരാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് ഉരുട്ടി മാറ്റുന്നതുമാണ് കണ്ടത്. സോബിയുടെ ഈ വെളിപ്പെടുത്തലും അന്വേഷണം നീളുന്നത് സ്വര്‍ണക്കടത്ത് സംഘത്തിലേക്ക് തന്നെയാണ്.
"
https://www.facebook.com/Malayalivartha