ഭിത്തി തുറക്കാൻ കട്ടർ പോലുള്ള മെഷീനുകളൊന്നും ഉപയോഗിച്ചിട്ടില്ല! ലോക്കര്‍ തകര്‍ത്തിട്ടില്ല, ഭിത്തിയിലെ ദ്വാരം തീരെ ചെറുത്... ജ്വല്ലറിയിലെ സിസിടിവി രണ്ടര മാസമായി പ്രവര്‍ത്തനരഹിതം; ലോക്കറിന്റെ ഒരു താക്കോലും കാണാമറയത്ത്! കയ്പമംഗലം മൂന്നുപീടികയിലെ ഗോള്‍ഡ് ഹാര്‍ട്ട് ജ്വല്ലറിയിൽ നടന്ന മോഷണത്തിൽ ദുരൂഹത...

കയ്പമംഗലം മൂന്നുപീടികയില്‍ ജ്വല്ലറിയില്‍ നിന്ന് 3.12 കിലോ സ്വര്‍ണവും അരക്കിലോ വെള്ളിയും കവര്‍ന്ന സംഭവത്തില്‍ ദുരൂഹത.
ലോക്കര്‍ തകര്‍ത്തിട്ടില്ലെന്നതും ഭിത്തിയിലെ ദ്വാരം ചെറുതാണെന്നതുമാണ് ദുരൂഹതയേറ്റുന്നത്. താക്കോല്‍ ഉപയോഗിച്ചു തുറന്നു എന്ന സാധ്യത കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ജ്വല്ലറിയിലെ സിസിടിവി രണ്ടര മാസമായി പ്രവര്‍ത്തനരഹിതമാണ്.
ദേശീയപാതയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് ഹാര്‍ട്ട് ജ്വല്ലറിയില്‍ വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ 10 മണിയോടെ ഉടമ ചെന്ത്രാപ്പിന്നി സ്വദേശി സലീമും ഒരു ജീവനക്കാരനും കൂടി ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍പ്പെടുന്നത്.
തലേന്നു രാത്രി 9 മണി വരെ ജ്വല്ലറി പ്രവര്‍ത്തിച്ചിരുന്നതായി ഉടമ പൊലീസിനോടു പറഞ്ഞു. അര്‍ധരാത്രിക്കു ശേഷമാകാം മോഷണമെന്നാണ് പ്രാഥമിക നിഗമനം. ജ്വല്ലറിയുടെ ഇടതുവശത്തു കാടുമൂടിക്കിടക്കുന്ന ഭാഗത്തോടു ചേര്‍ന്നാണ് ഭിത്തി തുരന്നത്. കട്ടര്‍ പോലുള്ള മെഷീനുകളൊന്നും ഉപയോഗിച്ചിട്ടില്ലെന്നു പരിശോധനയില്‍ വ്യക്തമായി.
ലോക്കര്‍ തകര്‍ക്കാന്‍ ശ്രമമുണ്ടായിട്ടില്ലെന്നതും സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ താക്കോല്‍ ഉപയോഗിച്ചു തുറന്നതോ ജീവനക്കാര്‍ പൂട്ടാന്‍ മറന്നതോ ആകാമെന്നാണ് വിലയിരുത്തല്‍. സിസിടിവി ക്യാമറകള്‍ രണ്ടരമാസമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചത്.
ജ്വല്ലറിക്കു കാവല്‍ക്കാരനുമുണ്ടായിരുന്നില്ല. ലോക്കറിന് ഒരു താക്കോല്‍ മാത്രമേയുള്ളൂ എന്നാണ് ഉടമ പൊലീസിനോടു വ്യക്തമാക്കിയത്. എന്നാല്‍, 10 വര്‍ഷം മുന്‍പ് ഈ ലോക്കര്‍ മറ്റൊരാളില്‍ നിന്നു വാങ്ങിയതാണെന്നു വ്യക്തമായതോടെ അദ്ദേഹവുമായി പൊലീസ് ബന്ധപ്പെട്ടു.
2 താക്കോലുകള്‍ നല്‍കിയിരുന്നതായാണ് ഇദ്ദേഹത്തിന്റെ വാദം. ഇതോടെ രണ്ടാമത്തെ താക്കോലിനെക്കുറിച്ചുള്ള സംശയങ്ങള്‍ ശക്തമാകുകയാണ്.
സംഭവസ്ഥലത്തു പരിശോധന നടത്തിയ വിരലടയാള വിദഗ്ധര്‍ക്കും ഡോഗ് സ്ക്വാഡിനും കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. കൂടാതെ തെളിവു നശിപ്പിക്കാന്‍ പരിസരത്താകെ മുളകുപൊടി വിതറിയിരുന്നു. ഭിത്തി തുരക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുക്കാനായില്ല.
കുറച്ചുകാലമായി ജ്വല്ലറി സ്ഥിരമായി തുറന്നിരുന്നില്ല എന്നതാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. മേഖലയിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു മേഖലയില്‍ നിന്നു വ്യാഴാഴ്ച രാത്രിയിലെ ഫോണ്‍വിളി വിശദാംശങ്ങളും പരിശോധിക്കുന്നു.
https://www.facebook.com/Malayalivartha

























