നേർക്കുനേർ നിന്ന് മറുപടി പറയാൻ ചങ്കുറപ്പില്ലെങ്കിൽ അതിനു നിക്കരുത് ! ; ഭര്‍ത്താവിനെയും കാമുകനെയും വീട്ടുകാരെയുമൊക്കെ ചേര്‍ത്ത് കമന്റിടാന്‍ മാത്രം അറിയാവുന്ന ന്യായീകരണ തൊഴിലാളികളോട് അറപ്പാണെന്ന് മാധ്യമപ്രവര്‍ത്തകയായ ശ്രീജ ശ്യാം

പെണ്ണ് രാഷ്ട്രീയം പറഞ്ഞാല്‍ അവളുടെ ഭര്‍ത്താവിനെയും കാമുകനെയും വീട്ടുകാരെയുമൊക്കെ ചേര്‍ത്ത് കമന്റിടാന്‍ മാത്രം അറിയാവുന്ന ന്യായീകരണ തൊഴിലാളികളോട് അറപ്പല്ലാതെ മറ്റൊരു വികാരവുമില്ലെന്ന് മാധ്യമപ്രവര്‍ത്തകയായ ശ്രീജ ശ്യാം. തെറ്റുകള്‍ പറ്റാത്തവരല്ല മാധ്യമ പ്രവര്‍ത്തകരെന്നും മനഃപ്പൂര്‍വ്വമല്ലെങ്കിലും, കിട്ടിയ തെറ്റായ വിവരം പങ്കു വെച്ചതിലൂടെ ഒരാളുടെയെങ്കിലും മനസ്സ് വേദനിപ്പിച്ചെങ്കില്‍ അതില്‍ ആ മാധ്യമ പ്രവര്‍ത്തകനും വേദനിക്കുന്നുണ്ടാകുമെന്നും ശ്രീജ ശ്യാം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജ തന്റെ രൂക്ഷ പ്രതികരണം രേഖപ്പെടുത്തിയത്.
മാധ്യമ പ്രവര്‍ത്തകരായ നിഷ പുരുഷോത്തമനും എം.ജി കമലേഷിനുമെതിരെ വലിയതോതില്‍ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും അധിക്ഷേപ പ്രചരണം നടന്നുവരികയാണ്. അതിനിടെയാണ് ശ്രീജ ശ്യാമിന്റെ പ്രതികരണം.
ശ്രീജയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.....
വീണ്ടും വീണ്ടും പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്!
കഷ്ടം തന്നെ!നാറ്റക്കേസാണ് മക്കളെ ഇത്!!!
ഒരു സ്ത്രീയെ, അത് രാഷ്ട്രീയ പ്രവർത്തകയോ, സാമൂഹ്യ പ്രവർത്തകയോ,മാധ്യമ പ്രവർത്തകയോ ഇനി ഇതൊന്നുമല്ല , ഒരു സാധാരണ പെൺകുട്ടിയോ ആവട്ടെ...
അവൾ ഒരു ചോദ്യം ചോദിച്ചാൽ നേർക്കുനേർ നിന്ന് മറുപടി പറയാൻ ചങ്കുറപ്പില്ലെങ്കിൽ അതിനു നിക്കരുത്! ഒരു പെണ്ണ് രാഷ്ട്രീയം പറഞ്ഞാൽ,
അവളുടെ കുടുംബത്തെയോ, ഭർത്താവിനെയോ
മുൻ ഭർത്താവിനെയോ, കാമുകനെയോ,ജോലി ചെയ്യുന്ന സ്ഥാപനത്തെയോ ഒക്കെ ചേർത്തല്ലാതെ ഒരു മറുപടി പറയാൻ പോലും ആകാത്ത ന്യായീകരണ തൊഴിലാളികളെ കണ്ട് അറപ്പാണ് തോന്നുന്നത്!
ഉത്തരം മുട്ടുമ്പോ വീട്ടിലിരിക്കുന്ന ഭാര്യയെ ചേർത്ത് തെമ്മാടിത്തരം പറയുന്ന ആ പാർട്ടി പ്രവർത്തനം ഉണ്ടല്ലോ, അത് നിങ്ങടെ സംസ്കാരത്തിനപ്പുറം മറ്റൊന്നും കാണിക്കുന്നുമില്ല !
ഇതൊക്കെ ഉദാത്തമായ പൊളിറ്റിക്കൽ ആക്ടിവിസം ആയി ഫേസ്ബുക്ക് വോളിൽ ആഘോഷിക്കുന്നവരോട് മറുപടി പറയുന്നത് ചാണകക്കുഴിയിലേക്ക് എടുത്ത് ചാടുന്നതിനു തുല്യമാണെന്നറിയാം, എന്നാലും ഇത്തവണ
ആ നാറ്റം സഹിക്കാമെന്നു വെച്ചു!
ഇതൊക്കെ ഒറ്റപ്പെട്ട സംഭവമായി കണ്ട് ഒഴിവാക്കി വിടാമായിരുന്നു, പക്ഷെ കഴിഞ്ഞ കുറച്ച് കാലമായി കേരളത്തിലെ ദൃശ്യ മാധ്യമപ്രവർത്തകർക്ക് സ്റ്റഡി ക്ലാസ് എടുക്കാൻ വരുന്നവരൊക്കെ പറയുന്നത്,
'ഒറ്റപ്പെട്ട സംഭവം' എന്നൊന്നില്ല എന്നാണല്ലോ!
എല്ലാം കരുതിക്കൂട്ടി മാധ്യമപ്രവർത്തകർ ചെയ്യുന്നത്, ഒരു നാക്കുപിഴ പോലും ഗൂഢാലോചനയുടെ ഭാഗം !
മനുഷ്യത്വം ഇല്ലാത്തവർ, ഇരപിടിയന്മാർ,അങ്ങനെ എന്തൊക്കെ?
കണ്ണിൽ കണ്ടാൽ, കയ്യിൽ കിട്ടിയാൽ ഞങ്ങൾ മാധ്യമപ്രവർത്തകരെ പട്ടിയെ തല്ലുന്നത് പോലെ തല്ലും എന്നൊക്കെ കേട്ട് പേടിച്ചിരിക്കണ കാലം ആയതുകൊണ്ട് ഇത് പറയാതെ പോകാൻ വയ്യ!
ഒരു കാര്യം കൂടി, തെറ്റുകൾ പറ്റാത്തവരല്ല മാധ്യമ പ്രവർത്തകർ.മനഃപ്പൂർവ്വമല്ലെങ്കിലും, കിട്ടിയ തെറ്റായ വിവരം പങ്കു വെച്ചതിലൂടെ ഒരാളുടെയെങ്കിലും മനസ്സ് വേദനിപ്പിച്ചെങ്കിൽ അതിൽ ആ മാധ്യമ പ്രവർത്തകനും വേദനിക്കുന്നുണ്ടാകും!
(NB: എന്താ ഏതാ എന്നൊന്നും ചോദിച്ച് ദയവായി വരരുത്, ഇത് വായിച്ചാൽ കാര്യം എന്തെന്ന് മനസ്സിലാകുന്നവരെ മാത്രം ഉദ്ദേശിച്ചാണ് ഈ പോസ്റ്റ്! ആ തെമ്മാടിത്തരം കണ്ട്
മിണ്ടാതിരിക്കുന്ന ക്ലാസ്സെടുപ്പുകാർക്ക് കത്തും എന്താണ് ഈ പറഞ്ഞതെന്ന്!
കാര്യം മനസ്സിലാക്കാതെ പോസ്റ്റിനു താഴെ ക്‌ളാസ് എടുക്കാൻ വന്നാ, very sorry, ഞാൻ ബ്ലോക്കും! )
https://www.facebook.com/Malayalivartha

























