കൈയ്യൊഴിഞ്ഞ് പി എസ് സി...! : വൈദ്യുതിബോർഡിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ കുടുംബശ്രീയ്ക്ക് കൈമാറാൻ ഡയറക്ടർ ബോർഡിന്റെ അനുമതി

സംസ്ഥാനത്തെ വൈദ്യുതിബോർഡിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ മുഴുവൻ കുടുംബശ്രീ പ്രവർത്തകർക്കായി വിടാൻ അധികൃതരുടെ നീക്കം. സ്ഥാപനത്തിൽ ഒഴിവുള്ള ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ കുടുംബശ്രീയിൽ നിന്നും കുടുംബശ്രീ പ്രവർത്തകരെയെടുക്കാൻ ഡയറക്ടർ ബോർഡ് അനുമതി നൽകിയിരിക്കുകയാണ്.
അതേസമയം വൈദ്യുതിബോർഡ് ആസ്ഥാനത്തു തന്നെയാണ് ആദ്യം ഇത് നടപ്പാക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതോടെ പി.എസ്.സി. വഴി ലാസ്റ്റ്ഗ്രേഡ് തസ്തികകളിലേക്ക് ഇനി നിയമനമുണ്ടാകില്ലെന്നുറപ്പായിരിക്കുകയാണ്. പി എസ് വഴി നിയമനം കാത്തിരിക്കുന്ന ഒട്ടേറെ തൊഴിൽരഹിതരെ ബാധിക്കുന്നതാണ് ഇത്തരത്തിലൊരു നടപടി. അതേസമയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള താത്കാലിക നിയമനങ്ങളും ഇതിലൂടെ അട്ടിമറിച്ചിരിക്കുന്നുവെന്നും ആക്ഷേപം ഉയരുന്നുണ്ട്.
78 ഓഫീസ് അറ്റൻഡന്റ് തസ്തികകളാണ് നിലവിൽ വൈദ്യുതിബോർഡ് ആസ്ഥാനമായ വൈദ്യുതിഭവനിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഒഴിവുള്ളതിൽ കുടുംബശ്രീയിൽനിന്ന് നിയമനം നടത്താനാണ് കമ്പനി സെക്രട്ടറിയുടെ ഉത്തരവ്.
ആദ്യ ഘട്ടത്തിൽ ഹ്യുമൻ റിസോഴ്‌സ്, ചീഫ് ഇന്റേണൽ ഓഡിറ്റർ, സെക്രട്ടറി (ഭരണവിഭാഗം), സാമ്പത്തിക ഉപദേശകൻ എന്നീ ഓഫീസുകളിൽ മൂന്നുമാസത്തിനുള്ളിൽ ഈ രീതിയിൽ നിയമനം നടത്തണം. സ്ഥിരം ജീവനക്കാരെ മറ്റു വിഭാഗങ്ങളിലേക്കു മാറ്റി ഓരോ സെക്‌ഷനും പൂർണമായി കുടുംബശ്രീയെ ഏൽപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
വൈദ്യുതിബോർഡിൽ 514 ഓഫീസ് അറ്റൻഡന്റുമാരുടെ തസ്തികകളാണ് ആകെ ഉണ്ടായിരുന്നത്. സ്ഥാനക്കയറ്റം, ജീവനക്കാരുടെ മരണം, പുറത്താക്കൽ എന്നിവയ്ക്കുശേഷം 397 പേരാണ് ഒടുവിലുള്ളത്. ബാക്കി 117 ഒഴിവുകളിലും നിയമനം നടന്നിട്ടില്ല. വർഷങ്ങളായി ഈ ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാറുമില്ല.
അതേസമയം വൈദ്യുതിഭവനിൽ വർഷങ്ങളായി ക്ലീനേഴ്‌സ്, ഹെൽപ്പേഴ്‌സ് എന്ന പേരിൽ കുടുംബശ്രീയുടെ കീഴിലുള്ള ‘കേരളശ്രീ സോഷ്യൽ സർവീസ് സൊസൈറ്റി’ വഴിയാണ് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തിയിരുന്നത്. ഇതിന് കുടുംബശ്രീ മിഷനുമായി ഒരു വർഷത്തെ കരാറും ബോർഡ് ഉണ്ടാക്കിയിരുന്നു. ഓരോ വർഷവും ഇത് പുതുക്കാറാണ് പതിവ്. ഇതിനിടയിലാണ് അധികൃതരുടെ പെട്ടെന്നുള്ള ഇടപെടൽ ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























