സർക്കാരിൽ അടിമുടി കള്ളത്തരം! പ്രോട്ടോകോള്‍ വിഭാഗത്തിലെ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്യാന്‍ സെക്രട്ടറിയേറ്റിലെത്തിയ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി ഗേറ്റ് അടച്ചു; ബിജെപി സംസ്ഥാന അധ്യക്ഷനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിൽ തീപിടിത്തം ഉണ്ടായതിനു പിന്നാലെ ദുരൂഹത ഏറുകയാണ്. സർക്കാരിന്റെ അറിവോടുകൂടിയുള്ള കത്തിക്കലാണ് നടന്നിരിക്കുന്നത് എന്നാണ് ആരോപണം. ചീഫ് പ്രോട്ടോക്കോള്‍ ഓഫീസിലാണ് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട രേഖകള്‍ ഉണ്ടാവുകയെന്നും അത് നശിപ്പിക്കുന്നതിന് വേണ്ടിയുള്ള ഗൂഢാലോചനയാണ് തീപിടിത്തമെന്നുമാണ് പ്രധാന ആരോപണം.
എല്ലാ വിവരങ്ങളും പൊതുഭരണ വകുപ്പിലാണ്. വിദേശയാത്രയുമായി ബന്ധപ്പെട്ട ഫയലുകള്‍. പൊളിറ്റിക്കല്‍ ക്ലിയറന്‍സുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഇവിടെയാണ്. അവിടെയാണ് തീപിടിത്തം ഉണ്ടായത്. ഇത് പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
നാടകീയമായ രംഗങ്ങളാണ് സെക്രട്ടേറിയറ്റിനു മുന്നിൽ അരങ്ങേറിയത്. പ്രോട്ടോകോള്‍ വിഭാഗത്തിലെ തീപിടുത്തം റിപ്പോര്‍ട്ട് ചെയ്യാന്‍ സെക്രട്ടറിയേറ്റിലെത്തിയ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി ഗേറ്റ് അടച്ചു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നേരിട്ടെത്തി പുറത്താക്കി. തന്നെ സെക്രട്ടേറിയേറ്രിലേക്ക് കടക്കാന്‍ അനുവദിക്കുന്നില്ലെന്ന് ശിവകുമാര്‍ പ്രതികരിച്ചു. രാഷ്‌ട്രീയ പ്രസംഗം സെക്രട്ടേറിയേറ്റില്‍ പാടില്ലെന്ന് വിലക്കി.
സെക്രട്ടറിയേറ്റിലേക്ക് എത്തിയ ബിജെപി സംസ്ഥാന അധ്യക്ഷനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
സ്വര്‍ണ്ണക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കാനുള്ള നീക്കമാണിതെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുമെന്ന ഭയമാണിതിന് കാരണം. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രി ജലിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് തീപിടുത്തതിന് പിന്നിലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വി.എസ്.ശിവകുമാര്‍ എം.എല്‍.എ യെയും പൊലീസ് തടഞ്ഞു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിക്കുകയാണ്. കോണ്‍ഗ്രസ് ജില്ലാ അദ്ധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവരും സ്ഥലത്തുണ്ട്.
അന്വേഷണങ്ങളെ അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. ' തെളിവുകള്‍ ഇടിവെട്ടി നശിച്ചു എന്ന് മുന്‍പ് മുന്‍പ് ഈ സര്‍ക്കാര്‍ പറഞ്ഞിരുന്നു. അതിന്‍്റെ തുടര്‍ച്ചയായേ ഇതിനെ നോക്കിക്കാണാന്‍ സാധിക്കൂ. തെളിവുകള്‍ നിരന്തരമായി നശിപ്പിക്കുന്ന ഒരു ഗവണ്മെന്‍്റ് ആണ് കേരളം ഭരിച്ചു കൊണ്ടിരിക്കുന്നത്. അന്വേഷണങ്ങളെ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അട്ടിമറിക്ക് പേരുകേട്ട നേതാവാണ് മുഖ്യമന്ത്രി. ഇതും ഇതിനപ്പുറവും സംഭവിച്ചാല്‍ അത്ഭുതപ്പെടാനില്ല. സമഗ്രമായ അന്വേഷണം നടത്തണം' എന്നും മുല്ലപ്പള്ളി പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസിലെ നിര്‍മായക രേഖകള്‍ സൂക്ഷിച്ചിരുന്നത് പ്രോട്ടോകോള്‍ വിഭാഗത്തിലാണ്. ഒട്ടേറെ ഫയലുകള്‍ കത്തിനശിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha


























