ഇടിവെട്ടി പാമ്പുകടി... സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ പെട്ടെന്നുണ്ടായ തീ പിടിത്തത്തിന് പിന്നിലെ കളികള്‍ പുറത്ത്; എതിരാളിയെ ഇല്ലാതാക്കാനുള്ള ശ്രമമാണോ സെക്രട്ടേറിയറ്റില്‍ നടന്നതെന്ന് ചില സിപിഎം നേതാക്കള്‍ക്കും ജീവനക്കാര്‍ക്കും സംശയം

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ പെട്ടെന്നുണ്ടായ തീ പിടിത്തത്തിന് പിന്നില്‍ സി പി എമ്മിലെ ചേരിപ്പോരോ? സെക്രട്ടേറിയറ്റ് അസോസിയേഷനുള്ളില്‍ നിലവില്‍ സി പി എമ്മിന് നിരവധി ഗ്രൂപ്പുകളുണ്ട്. സെക്രട്ടേറിയറ്റ് അസോസിയേഷനിലെ പ്രധാനി ഇതിലെ ഒരു ഗ്രൂപ്പിന്റെ നേതാവാണ്. അദ്ദേഹത്തിന്റെ എതിരാളിയാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍. എതിരാളിയെ ഇല്ലാതാക്കാനുള്ള ശ്രമമാണോ സെക്രട്ടേറിയറ്റില്‍ നടന്നതെന്ന സംശയം ചില സിപിഎം നേതാക്കള്‍ക്കും ജീവനക്കാര്‍ക്കുമുണ്ട്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണങ്ങള്‍ കേട്ട പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ രോഗ ബാധിതനായതിനാല്‍ രണ്ടു ദിവസമായി സെക്രട്ടേറിയറ്റില്‍ വരുന്നില്ല. അതു കൊണ്ടു തന്നെ അദ്ദേഹത്തിന് തീ പിടുത്തത്തില്‍ ബന്ധമുണ്ടെന്ന് പറയാനാവില്ലെന്ന് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ സെക്രട്ടേറിയറ്റിലെ സി പി എം ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പടല പിണക്കം, കണ്ടാല്‍ പരസ്പരം മിണ്ടാത്ത അവസ്ഥയില്‍ എത്തിയിരിക്കുന്നു.
പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്. ഏതാനും ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തിനശിച്ചതായാണ് പറയുന്നത്. ഇതില്‍ സ്വപ്ന സുരേഷിന്റെ ഡിപ്ലോമാറ്റ് ബാഗുമായി ബന്ധപ്പെട്ട ഫയലുകളും കത്തി നശിച്ചിട്ടുണ്ടെന്നാണ് ആരോപണം.
ഡിപ്ലോമാറ്റ് ബാഗ് വിമാനത്താവളത്തില്‍ നിന്നും നല്‍കണമെങ്കില്‍ പ്രോട്ടോക്കോള്‍ ഓഫീസറുടെ കത്ത് നിര്‍ബന്ധമാണ്. അങ്ങനെയൊരു കത്ത് നല്‍കിയിട്ടില്ലെന്നാണ് ഇപ്പോഴത്തെ പ്രോട്ടോക്കോള്‍ ഓഫീസര്‍ പറയുന്നത്. എന്നാല്‍ മുന്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ കസ്റ്റംസിന് കത്ത് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. അദ്ദേഹം ഇപ്പോള്‍ ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറാണ്. അദ്ദേഹത്തിന്റെ ഓഫീസിലാണ് തീപ്പിടിത്തമുണ്ടായതെന്നാണ് സൂചന. കത്തിനശിച്ച ഫയലുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമല്ല. ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. പെട്ടൊന്നൊരു ഷോര്‍ട്ട് സര്‍ക്യൂട്ട് എങ്ങനെയുണ്ടായെന്ന സംശയത്തിലാണ് മാധ്യമങ്ങളും പ്രതിപക്ഷവും.
പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. രാഷ്ട്രീയമായി വലിയ പ്രാധാന്യമുള്ള മേഖലയാണിത്. പ്രോട്ടോക്കോള്‍ ഓഫീസറുടെ ഓഫീസും ഇവിടെയാണുള്ളത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫയലുകളും എന്‍ഐഎ ആവശ്യപ്പെട്ടിട്ടുള്ളത് പ്രോട്ടോക്കോള്‍ ഓഫീസറോടാണ്. പ്രസ്തുത ഫയലുകള്‍ പ്രോട്ടോക്കോള്‍ വിഭാഗം ഇതുവരെ നല്‍കിയിട്ടില്ല. എന്നാല്‍ ഇതുമായി ബന്ധപെട്ട രേഖകള്‍ കസ്റ്റംസില്‍ നിന്ന് എന്‍ ഐ എ ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം.
അതേസമയം പ്രധാനപ്പെട്ട ഫയലുകളൊന്നും കത്തിനശിച്ചിട്ടില്ലെന്ന് പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി പി. ഹണി പറഞ്ഞു. പൊതുഭരണ വകുപ്പിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന്റെ ഭാഗമായി മറ്റു ജീവനക്കാര്‍ എല്ലാം ക്വാറന്റീനിലായിരുന്നു. രണ്ട് ജീവനക്കാര്‍ മാത്രമാണ് ജോലിക്ക് എത്തിയിരുന്നത്. കമ്പ്യൂട്ടറില്‍നിന്നുള്ള ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയത്. ഉടന്‍ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയും തീ പൂര്‍ണമായും അണയ്ക്കുകയും ചെയ്തു.
പ്രധാനമായും വിവിധ ഗസ്റ്റ് ഹൗസുകളിലെ റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചത്. എന്നാല്‍ ഗസ്റ്റ് ഹൗസ് ബുക്കിംഗ് ഓണ്‍ലൈന്‍ ആയിട്ട് വര്‍ഷങ്ങളായി. നാല് മാസത്തിലധികം മുന്‍പുള്ള ഫയലുകളാണ് കത്തിനശിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പ്രധാനപ്പെട്ട ഒരു ഫയലും കത്തിനശിച്ചിട്ടില്ല. പ്രധാനപ്പെട്ട ഫയലുകളൊന്നും തീപ്പിടിത്തമുണ്ടായ മുറിയില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കത്തി നശിച്ചതായി പറയുന്ന നാലുമാസത്തിന് മുമ്പുള്ള ഫയലുകളാണ് നിര്‍ണായകം.
പ്രോട്ടോക്കോള്‍ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതിനു പിന്നിലെന്നും ചെന്നിത്തല ആരോപിച്ചു. സംഭവത്തില്‍ സമഗ്രവും നിക്ഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീപിടുത്തമുണ്ടായ ഉടനെ തന്നെ കോണ്‍ഗ്രസ്, ബി ജെ പി നേതാക്കളെ സെക്രട്ടേറിയറ്റിലെ ചില ജീവനക്കാര്‍ ബന്ധപ്പെടുത്തിരുന്നു. സംഭവത്തില്‍ അട്ടിമറിയുണ്ടെന്ന് നേതാക്കളെ അറിയിച്ചത് ജീവനക്കാരാണ്. നേതാക്കളെ ഫോണില്‍ വിളിച്ച ജീവനക്കാര്‍ കോണ്‍ഗ്രസുകാരല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരും തന്നെ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്നില്ല. അതായത് ഇടത് വിശ്വാസികള്‍ക്ക് പോലും സഹിക്കാനാവാത്ത കാര്യങ്ങളാണ് സെക്രട്ടേറിയറ്റില്‍ നടക്കുന്നതെന്നാണ് അണിയറ വര്‍ത്തമാനം.
https://www.facebook.com/Malayalivartha


























