ഭാര്യയെ മണ്ണെണ്ണ സ്റ്റൗവിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ്; ഭർത്താവിന് ഏഴു വർഷം തടവും അമ്പതിനായിരം രൂപ പിഴയും

മണ്ണെണ്ണ സ്റ്റൗവിലേക്ക് പിടിച്ചു തള്ളി ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ഏഴു വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതിയായ ഭർത്താവ് നെയ്യാർഡാം അര്യനാട് കുറ്റിച്ചൽ നിലമ മുഴിയിൽ പുത്തൻവീട്ടിൽ ചന്ദ്രനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എൻ.ജയവന്ത് ശിക്ഷ വിധിച്ചത്.
ആര്യനാട് കുറ്റിച്ചൽ സ്വദേശിനി കുമാരിയെയാണ് ഭർത്താവ് ചന്ദ്രൻ കൊലപ്പെടുത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാർ ഹാജരായി. പ്രതിയായ ചന്ദ്രൻ പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷത്തെ അധിക തടവനുഭവിക്കണം. കൂടാതെ ഇരകൾക്കുള്ള നഷ്ടപരിഹാര ഫണ്ടിൽ നിന്ന് രണ്ടു ലക്ഷം രൂപ മരണപ്പെട്ട കുമാരിയുടെ മക്കൾക്ക് നൽകാൻ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയോടും കോടതി ഉത്തരവിട്ടു. നിഷ്ഠൂരപാതകം ചെയ്ത പ്രതിക്ക് കൃത്യം ചെയ്ത രീതിയും സ്വഭാവവും വിലയിരുത്തുമ്പോൾ മാനസാന്തര പാതയായ നല്ല നടപ്പു നിയമത്തിൻ്റെ ഔദാര്യത്തിന് അർഹതയില്ലെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
2006 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവ് നിരന്തരം മദ്യപിച്ച് വന്ന് കലഹം ഉണ്ടാക്കുന്നത് ഭാര്യ ചോദ്യം ചെയ്തതിൽ വച്ചുള്ള വിരോധത്താൽ പ്രതി കൃത്യം നിർവ്വഹിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ഭാര്യ മണ്ണെണ്ണ സ്റ്റൗവിൽ മണ്ണെണ്ണ നിറക്കവേ ചന്ദ്രൻ അവരെ സ്റ്റൗവിലേക്ക് തളളിയിടുകയായിരുന്നു. തൽസമയം സമീപത്തിരുന്ന കത്തിക്കൊണ്ടിരുന്ന വിളക്കും ദേഹത്ത് വീണ് തീയാളിപ്പടർന്നു. 81% പൊള്ളലേറ്റ കുമാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് ചികിത്സിച്ചെങ്കിലും മൂന്നാം നാൾ മരണത്തിന് കീഴടങ്ങി. ആശുപത്രിയിൽ ചെന്ന് മജിസ്ട്രേട്ട് രേഖപ്പെടുത്തിയ മരണ മൊഴി ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 32 പ്രകാരം വിചാരണയിൽ നിർണ്ണായക തെളിവായി. ഏക ദൃക്സാസാക്ഷിയായ മൈനറായ മകൻ്റെ മൊഴി ''വൊയർ ഡയർ'' തെളിവായി കോടതി സ്വീകരിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 304 (1) പ്രകാരമുള്ള കൊലപാതമല്ലാത്ത നരഹത്യ കുറ്റത്തിന് പ്രതി അപരാധിയാണെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 222 (1) പ്രകാരമാണ് കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്ത കേസിൽ നരഹത്യാ കുറ്റം തെളിഞ്ഞതിനാൽ വലിയ കുറ്റമായ കൊലപാതകത്തിൽ ഉൾപ്പെടുന്ന കുറഞ്ഞ കുറ്റമായ നരഹത്യാകുറ്റത്തിന് കോടതി പ്രതിയെ ശിക്ഷിക്കുന്നത്. അതിന് വീണ്ടും ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 216 പ്രകാരമുള്ള കുറ്റപത്രം ഭേദഗതി വരുത്തിയോ മാറ്റം വരുത്തിയോ പ്രതിക്ക് മേൽ പുനർ കുറ്റം ചുമത്തേണ്ടതില്ല.
https://www.facebook.com/Malayalivartha


























