സസ്‌പെന്‍സില്‍ മലയാളികള്‍... സെക്രട്ടറിയേറ്റില്‍ മനപൂര്‍വം തീവച്ചതാണെന്ന് പ്രതിപക്ഷവും ബിജെപിയും ആരോപിക്കുമ്പോള്‍ സുരേന്ദ്രന്‍ എങ്ങനെ അറിഞ്ഞെത്തിയെന്ന മറുചോദ്യവുമായി സിപിഎം; സുരേന്ദ്രനും കൂട്ടര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്; ചോദിച്ചത് കത്തിപ്പോയാല്‍ കത്തിക്കാനൊരുങ്ങി എന്‍ഐഎ

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വകുപ്പില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തം വലിയ രാഷ്ട്രീയ വിവാദമാണ് ഉണ്ടാക്കിയത്. സെക്രട്ടറിയേറ്റിലെ മറ്റൊരു ഭാഗത്ത് തീപിടിത്തമുണ്ടായെങ്കില്‍ അതൊരു വാര്‍ത്തയേയല്ലായിരുന്നു. എന്നാല്‍ കിറുകൃത്യം എന്‍ഐഎ ചോദിച്ച സ്ഥലത്ത് തന്നെ തീപിടിച്ചതാണ് പ്രതിപക്ഷത്തിന് ആയുധമായത്. അത് കൃത്യമായി കത്തിച്ചത് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനുമാണ്. അങ്ങനെ സുരേന്ദ്രന് പിന്നാലെ വി.എസ്. ശിവകുമാറും വിടി ബല്‍റാമും രമേശ് ചെന്നിത്തലയും ഏറ്റെടുത്തതോടെ ചാനലുകാര്‍ക്ക് കോളായി. അവര്‍ക്ക് കോവിഡും വേണ്ട ചാനല്‍ ചര്‍ച്ചയും വേണ്ട ഒന്നും വേണ്ട. പാതിരാത്രിയോളം ലൈവോട് ലൈവ്. അതിനിടെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. എന്നാല്‍ പിന്നീട് കേസെടുത്തിരിക്കുകയാണ്.
ഇവിടെ ഒരറ്റത്ത് സെക്രട്ടറിയേറ്റിന് അകത്തും പുറത്തും തീപിടിക്കുമ്പോള്‍ മററ്റത്ത് ഈ തീയുടെ പുക അങ്ങ് ഡല്‍ഹിയിലും എത്തുകയാണ്. രാജ്യ സുരക്ഷെയ ബാധിക്കുന്ന നിര്‍ണായക തെളിവുകള്‍ എന്‍ഐഎ ചോദിച്ച സ്ഥമാണ് കത്തിയത്. കേരളത്തിലെ അന്വേഷണം നിരന്തരം നിരീക്ഷിക്കുന്ന അജിത് ഡോവലും ഇതറിഞ്ഞിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള കത്ത് കേന്ദ്രത്തിന് പിടിവള്ളിയാകും. തെളിവുകള്‍ ഒരു തരത്തിലും നഷ്ടപ്പെടാന്‍ ഡോവല്‍ അനുവദിക്കില്ല. അതിനി ദുബായിലാണെങ്കില്‍ പോലും പൊക്കിയത് നമ്മള്‍ കണ്ടതാണ്. പിന്നെയാണ് കേരളത്തില്‍. സര്‍ക്കാര്‍ പറയുന്നത് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ്. എന്‍ഐഎ ആവശ്യപ്പെട്ട രേഖകള്‍ കിട്ടിയാല്‍ പിന്നെ കുഴപ്പമില്ല. അല്ലെങ്കില്‍ കളി മാറും.
അതേസമയം തീപിടുത്തം സംബന്ധിച്ച് എന്‍.ഐ.എ സര്‍ക്കാരിനോട് വിവരങ്ങള്‍ തേടും. സ്വര്‍ണക്കടത്ത് കേസില്‍ ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കാതിരുന്നതിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റില്‍ പരിശോധന നടത്താന്‍ തയ്യാറെടുക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തെ എന്‍.ഐ.എ ഗൗരവമായാണ് കാണുന്നത്. തീപിടിത്തത്തില്‍ കത്തിനശിച്ചതില്‍ മിക്കതും സ്വര്‍ണക്കടത്ത് അന്വേഷണവുമായി ബന്ധമുള്ള ഫയലുകളെന്ന സംശയം എന്‍.ഐ.എയ്ക്കുമുണ്ട്. സ്വര്‍ണക്കടത്തിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി എന്‍.ഐ.എയ്ക്ക് ആദ്യം മുതലേ സംശയമുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തെ അഡിഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസറെ എന്‍.എന്‍.ഐ വിളിച്ചുവരുത്തി മൊഴിയെടുത്തിയിരുന്നു. അതിന് പിന്നാലെയുണ്ടായ തീപിടിത്തം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണ്.
തീപിടിത്തത്തില്‍ കത്തിപ്പോയ ഫയലുകളുടെ ബാക്ക് അപ്പും ഇ ഫയലും ഇല്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. അതേസമയം ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാരും വാദിക്കുന്നു. എന്നാല്‍ പേപ്പര്‍ ഫയലുകളാക്കി തന്നെയാണ് ഇവയെല്ലാം സൂക്ഷിച്ചിരുന്നത് എന്നാണ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്.
തീപിടിത്തമുണ്ടായ പൊളിറ്റിക്കല്‍ സെക്ഷനിലെ ഫയലുകളാണ് കത്തിനശിച്ചത്. മന്ത്രിമാര്‍, ഉന്നത ഉദ്യോസഗസ്ഥര്‍ എന്നിവരുടെ വിദേശയാത്ര സംബന്ധിച്ച ഫയലുകളാണ് ഇവിടെയുണ്ടായിരുന്നത്. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യാത്രകള്‍ സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷകളും ഈ വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്. തീപിടിത്തത്തിന്റെ മറവില്‍ പൊതുഭരണ വകുപ്പിലെ നിര്‍ണായക രേഖകള്‍ കടത്താന്‍ ശ്രമമുണ്ടായോ എന്ന സംശയവും ചില ഭാഗങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്. അതേസമയം, ഡിപ്‌ളോമാറ്റിക് ചാനല്‍ വഴി കൊണ്ടുവരുന്ന ബാഗേജുകള്‍ക്ക് അനുമതി നല്‍കുന്ന രേഖകള്‍ ഒന്നും ഇ ഫയലാക്കിയിട്ടില്ല.
യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള പാഴ്‌സലുകള്‍ക്ക് നയതന്ത്ര പരിരക്ഷ ലഭിക്കാന്‍ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നിന്ന് നികുതിയിളവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ടോയെന്ന് എന്‍.ഐ.എ നേരത്തെ ചോദിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി കോണ്‍സുലേറ്റ് അനുമതി തേടിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച രേഖകള്‍ ഒന്നുംതന്നെ സര്‍ക്കാര്‍ എന്‍.ഐ.എയ്ക്ക് കൈമാറിയിരുന്നില്ല. 2018 വരെ 11 തവണയും ലോക്ക്ഡൗണ്‍ കാലത്ത് 23 തവണയും നയതന്ത്രബാഗ് എത്തിയതിന്റെ വിവരങ്ങള്‍ കസ്റ്റംസിലുണ്ടെങ്കിലും പ്രോട്ടോക്കോള്‍ വിഭാഗം രേഖകള്‍ ഹാജരാക്കിയിട്ടില്ല. അതിനിടെയാണ് തീപിടിത്തവും വിവാദവും. ഇതിനേക്കാള്‍ കൊമ്പന്‍ കേസുകകളില്‍ എന്‍ഐഎ തെളിവ് കണ്ടെത്തിയിട്ടുണ്ട്. പിന്നെയാണ് ഈ ചീള് കേസ്. എന്തായാലും എന്‍ഐഎയുടെ നീക്കം എന്തെന്ന് ഉടനറിയാം.
"
https://www.facebook.com/Malayalivartha


























