ഭരണം പിടിക്കാൻ തന്ത്രം ; കെ കെ രമയെ ഇറക്കി വടകര പിടിക്കാൻ കോൺഗ്രസ്
സംസ്ഥാനത്ത് നിയമസഭയിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. കൊറോണ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നുവേങ്കിലും ഭരണം പിടിക്കാൻ ഉറച്ച് തന്നെയാണ് കോൺഗ്രസ് ഓരോ കരുക്കളും നീക്കുന്നത്. പാർട്ടികൾ തമ്മിലും നേതാക്കന്മാർ തമ്മിലും സീറ്റിനെപ്പറ്റിയും സ്ഥാനാർത്ഥിക്കാര്യങ്ങളെക്കുറിച്ചും അനൗദ്യോഗിക ചർച്ചകൾക്ക് ചിലയിടങ്ങളിലെങ്കിലും തുടക്കം കുറിച്ചിരിക്കുകയാണ്.
വടകര നിയമസഭാ സീറ്റിൽ ആർ.എം.പിയെ മത്സരിപ്പിക്കാനാണ് യു.ഡി.എഫ് നീക്കം. മുന്നണിയിലെ പ്രധാന കക്ഷിയായ കോൺഗ്രസിലെ ചില മുൻനിര നേതാക്കൾ തന്നെയാണ് ആർ.എം.പിക്ക് വടകര സീറ്റ് നൽകണമെന്ന ആശയത്തിന് പിന്നിൽ.
ആർ.എം.പിക്ക് നൽകുന്ന സീറ്റിൽ കെ.കെ രമ വടകരയിൽ സ്ഥാനാർത്ഥിയാകണമെന്നാണ് കോൺഗ്രസ് നേതൃത്വം താത്പര്യപ്പെടുന്നത്. ടകരയിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം മുന്നണികൾ തമ്മിൽ ഉണ്ടാകുമെന്നിരിക്കെ യുഡിഎഫിന്റെ പിന്തുണയോടെ കെ കെ രമ മത്സരിക്കുകയാണെങ്കില്‍ വിജയം ഉറപ്പാണെന്നാണ് കോണ്‍ഗ്രസിന്റെകണക്കു കൂട്ടൽ.
എന്നാൽ, സംസ്ഥാനസെക്രട്ടറി എൻ.വേണുവിനെ സ്ഥാനാർത്ഥിയാക്കാനാണ് പാർട്ടി താത്‌പര്യപ്പെടുന്നത് എന്നാണ് ആർ.എം.പി വൃത്തങ്ങൾ നൽകുന്ന സൂചന. സിപിഎമ്മിന്റെ ഉറച്ച മണ്ഡലമായിരുന്ന വടകര ലോക്സഭ സീറ്റില്‍ 2009 മുതല്‍ യുഡിഎഫാണ് വിജയിക്കുന്നത്. എന്നാല്‍ നിയമസഭ സീറ്റ് പിടിക്കാന്‍ യുഡിഎഫിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ആര്‍എംപി പിന്തുണ ആവശ്യപ്പെട്ടിരുന്നെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയായിരുന്നു.
കെ.കെ രമയെ സ്ഥാനാർത്ഥിയാക്കുക വഴി അക്രമ രാഷ്ട്രീയത്തിനെതിരെ മലബാറിലെ മണ്ഡലങ്ങളിൽ സി.പി.എമ്മിനെതിരെ പ്രചാരണം നടത്താമെന്നും കോൺഗ്രസ് ക്യാമ്പ് കണക്കുകൂട്ടുന്നു. തൊട്ടടുത്തെ മണ്ഡലങ്ങളിൽ ഇത് ഗുണം ചെയ്‌തേക്കുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. വടകര എം.പിയായ കെ മുരളീധരനും കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും രമയെ മത്സരിപ്പിക്കുന്നതിനോട് എതിർപ്പില്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ പി.ജയരാജനെ വടകരയിൽ തോൽപ്പിക്കാൻ യു.ഡി.എഫിനെ ആർ.എം.പി പിന്തുണച്ചിരുന്നു.
ബിജെപിയെ എതിര്‍ക്കാര്‍ ബദല്‍ എന്ന നിലയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയെന്നതാണ് സമാന്തര ലെഫ്റ്റ് പാര്‍ട്ടികള്‍ക്ക് ചെയ്യാനാവുകയെന്നാണ് ആര്‍എംപിയുടെ വാദം. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തകര്‍ച്ചയുടെ വക്കിലാണെന്നാണ് ആര്‍എംപി വിലയിരുത്തുന്നത്. കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളോട് എതിര്‍പ്പുണ്ടെങ്കിലും ബിജെപി വളരാതിരിക്കാന്‍ താല്‍ക്കാലിക പിന്തുണ നല്‍കുകയാണെന്നാണ് വാദം. പ്രത്യയശാസ്ത്രപരമായ യോജിപ്പ് കോണ്‍ഗ്രസിനോടില്ല. താല്‍ക്കാലിക അടവ് നയം മാത്രമാണെന്നും ആര്‍എംപി നേതാക്കള്‍ പറയുന്നു.
വടകര സീറ്റ് യുഡിഎഫിനോട് ആവശ്യപ്പെടാന്‍ ആര്‍എംപി തീരുമാനിച്ചിരുന്നു. സിപിഎമ്മില്‍ നിന്നും പുറത്ത് വന്നതിന് ശേഷമുള്ള നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകല്‍ യുഡിഎഫിനെ സഹായിക്കുന്ന പതിവ് ഇത്തവണ വേണ്ടെന്ന വാദം ആര്‍എംപിക്കുള്ളില്‍ ശക്തമാണ്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ആര്‍എംപിയെയും തിരിച്ചും സഹായിക്കാറുണ്ട്. നേരിയ ഭൂരിപക്ഷം മാത്രം ഉണ്ടായിട്ടും ഒഞ്ചിയം പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്താന്‍ യുഡിഎഫ് സഹായിക്കുകയായിരുന്നു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അവസാന നിമിഷമാണ് ആർ.എം.പി -യു.ഡി.എഫ് ധാരണ വേണ്ടെന്ന് വച്ചത്. 2011ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എൻ.വേണു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. 10,098 വോട്ടുകളാണ് അന്ന് നേടിയത്. 2016ൽ കെ.കെ രമ മത്സരിച്ചപ്പോൾ 20,504 വോട്ടുകൾ നേടി.
https://www.facebook.com/Malayalivartha