ഇത് ആസൂത്രിതമായ കൊലപാതകം! കോണ്‍ഗ്രസ് ഉന്നത തലത്തില്‍ ഗൂഢാലോചന നടന്നു... തിരുവോണമായ ഇന്ന് കോണ്‍ഗ്രസ് ഇട്ടത് ചോര പൂക്കളമെന്ന് കോടിയേരി ബാലകൃഷ്ണന്‍; കോണ്‍ഗ്രസ് ആരെയും കൊല്ലുന്ന പാര്‍ട്ടിയല്ല... ഗുണ്ടകളെ പോറ്റിവളര്‍ത്തുന്ന പാര്‍ട്ടിയുമല്ല! ഇരട്ടക്കൊലയില്‍ കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന സി.പി.എം ആരോപണം തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവോണത്തിന് കോണ്‍ഗ്രസ് ഇട്ടത് ചോര പൂക്കളമെന്ന് വെഞ്ഞാറമൂട്ടിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തെക്കുറിച്ച് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകങ്ങളില്‍ കോണ്‍ഗ്രസ് ഉന്നത തലത്തില്‍ ഗൂഢാലോചന നടന്നുവെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും കോടിയേരി ആരോപിച്ചു.
അതേസമയം, വെഞ്ഞാറമൂട് ഇരട്ടക്കൊലയില്‍ കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന സി.പി.എം ആരോപണം തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകത്തില്‍ കോണ്‍ഗ്രസിന് ബന്ധമില്ല. സര്‍ക്കാറിന്‍റെ ഭരണപരാജയം മറയ്ക്കാന്‍ കോണ്‍ഗ്രസിനെ പഴിചാരുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
'കോണ്‍ഗ്രസ് ആരെയും കൊല്ലുന്ന പാര്‍ട്ടിയല്ല. ഗൂണ്ടകളെ പോറ്റിവളര്‍ത്തുന്ന പാര്‍ട്ടിയുമല്ല. പൂര്‍വ വൈരാഗ്യത്തിന്‍റെ അടിസ്ഥാനത്തിലുള്ള സംഭവമാണെന്നാണ് താഴെതട്ടില്‍ നിന്നുള്ള റിപ്പോര്‍ട്ട്. രാഷ്ട്രീയ സംഘര്‍ഷം ഉണ്ടാകാത്ത പ്രദേശമാണ്. അനാവശ്യമായി കോണ്‍ഗ്രസിനെ പഴിചാരാനുള്ള ശ്രമം നടക്കില്ല. കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന വാദം നിലനില്‍ക്കില്ല. തകര്‍ന്നു കൊണ്ടിരിക്കുന്ന സര്‍ക്കാറിന്‍റെ മുഖച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമമാണിത്. കൊലപാതകം സംബന്ധിച്ച നീതിപൂര്‍വമായ അന്വേഷണം നടക്കട്ടെഎന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ചും ഹക് മുഹമ്മദ് ആശുപത്രിയിലും മരിച്ചു. മിഥിലാജ് ഡിവൈഎഫ്‌ഐ തേമ്ബാമൂട് യൂണിറ്റ് ജോ. സെക്രട്ടറിയും ഹക്ക് മുഹമ്മദ്- കലിങ്കിന്‍ മുഖം യൂണിറ്റ് പ്രസിഡന്‍്റും പാര്‍ട്ടി അംഗവുമാണ്.
വെഞ്ഞാറമൂടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് വളരെ ആസൂത്രിതമായാണെന്ന് പൊലീസ്ഭാഷ്യം. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി ക്യാമറകള്‍ തിരിച്ചുവച്ചിരുന്നതായി കണ്ടെത്തി. കൊല്ലപ്പെട്ട ഹഖ് മുഹമ്മദിനെ ലക്ഷ്യമിട്ടാണ് അക്രമികള്‍ സ്ഥലത്തെത്തിയതെന്ന് പൊലീസ് നിഗമനം. ഇവര്‍ തമ്മില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് കലാശക്കൊട്ടില്‍ തുടങ്ങിയ സംഘര്‍ഷമാണ് കൊലപാതകത്തിലെത്തിയതെന്ന് കരുതുന്നു. കൊലപാതകത്തില്‍ പങ്കെടുത്തുവെന്ന് കരുതുന്ന ഷജിത്ത് അടക്കം അഞ്ച്പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് റൂറല്‍ എസ‌്.പി ബി.അശോകന്‍ പറഞ്ഞു.
ഐഎന്‍ടിയുസി പ്രവര്‍ത്തകനാണ് കസ്റ്റഡിയിലായ ഷജിത്ത്. വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ കൊലപാതകത്തിന് ശേഷം കറുത്തകൊടിയുടെ ചിഹ്നം ഇട്ടത് ഷജിത്തായിരുന്നു. അക്രമിസംഘത്തിലുണ്ടായിരുന്നത് ആറ് പേരായിരുന്നുവെന്ന് വിവരം. ഇവരുടെ പിടികൂടാനുള്ള ഊര്‍ജിത ശ്രമം നടക്കുന്നുണ്ട്. ബൈക്കിലെത്തി കൊല നടത്തിയ ശേഷം ഇവര്‍ ബൈക്ക് ഉപേക്ഷിച്ച് കാറില്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. പ്രതികള്‍ ഉപയോഗിച്ച മൂന്ന് ബൈക്കുകള്‍ പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം സംഭവത്തിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരട്ടകൊലപാതകത്തിന് നേതൃത്വം നല്‍കിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊലപാതകത്തിന് കാരണമായ വിഷയങ്ങളേയും പിന്നില്‍ പ്രവര്‍ത്തിച്ചവരേയും കണ്ടെത്തുന്നതിന് ഉചിതമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha


























