നിയമ അധ്യാപകനെന്ന നിലയിൽ ഏറെ ശ്രദ്ധേയനായിരുന്ന ടി. പി കേളു നമ്പ്യാരെക്കുറിച്ച് കേരള ഹൈക്കോടതി അഡ്വക്കേറ്റ് ജോൺസൺ മനയാനിയുടെ ഓർമ്മക്കുറിപ്പ് .. കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ദ്ധനുമായിരുന്ന ടി പി കേളുനമ്പ്യാരുടെ എട്ടാം ചരമ വാർഷിക ദിനമാണ് ഇന്ന്..

കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ദ്ധനുമായിരുന്ന ടി പി കേളുനമ്പ്യാരുടെ എട്ടാം ചരമ വാർഷിക ദിനമാണ് ഇന്ന്. 2012 Sep 16 നാണ് അദ്ദേഹം അന്തരിച്ചത് .. നിയമ അധ്യാപകനെന്ന നിലയിൽ ഏറെ ശ്രദ്ധേയനായിരുന്നു.. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ എ കെ ആന്റണി, വയലാര്‍ രവി, തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ, തമ്പാന്‍ തോമസ് തുടങ്ങിയവര്‍ നമ്പ്യാരുടെ വിദ്യാര്‍ഥികളായിരുന്നു.
കാല്‍നൂറ്റാണ്ടോളം അഭിഭാഷകരുടെ അച്ചടക്കസമിതി അധ്യക്ഷനായി പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ ഹൈക്കോടതി സ്റ്റാന്റിങ് കൗണ്‍സില്‍ സ്ഥാനം വഹിച്ചു. കേരള യൂണിവേഴ്‌സിറ്റി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കെല്‍ട്രോണ്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ നിയമോപദേശകനായി പ്രവര്‍ത്തിച്ചു. കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റായിരുന്നു.
നിയമത്തിലെയും ഭരണഘടനയുടെയും സങ്കീര്‍ണമായ പ്രശ്‌നങ്ങളില്‍ നേരിട്ടിടപെടാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു
തന്റെ നിയമ അധ്യാപകനായ റ്റി . പി കേളു നമ്പ്യാരെക്കുറിച്ച് കേരള ഹൈക്കോടതി അഡ്വക്കേറ്റ് ജോൺസൺ മനയാനിയുടെ ഓർമ്മക്കുറിപ്പ് ഇങ്ങനെ
എന്റെ ഗുരുനാഥൻ , റ്റി . പി കേളു നമ്പ്യാർ -
1979 നവംബറിൽ എൻറോൾ ചെയ്ത ഞാൻ 1979 നവംബറിൽ തന്നെ നമ്പ്യാർ സാറിന്റെ ജൂനിയറായി . ഹൈക്കോടതി കേസുകൾ മാത്രം കൈകാര്യം ചെയ്യുന്ന തന്റെ കൂടെ നടന്ന് ഓരോ കോടതിയുടെയും ചലനങ്ങൾ പഠിച്ച് ജഡ്ജിമാരുടെ സ്വഭാവരീതികൾക്ക് അനുസരിച്ച് വേണം കേസുകൾ വാദിക്കേണ്ടതെന്ന് അദ്ദേഹം എന്നെ ധരിപ്പിച്ചു സ്വന്തമായി കേസുകൾ ലഭിച്ചാൽ സ്വന്തം പേരിൽ ഫയൽ ചെയ്യുവാനും നിർദേശിച്ചു . ഓഫീസിലെ മറ്റൊരു സീനിയറായ രാജഗോപാലൻ വക്കീലിന്റെ ഉപദേശം തേടുവാനും അദ്ദേഹം ഉപദേശിച്ചു. നമ്പ്യാർ സാർ ഓഫീസിലെ കേസുകൾ പറയുവാൻ ഏൽപ്പിക്കുന്നില്ലല്ലോ എന്നൊരു ഖേദം എനിക്ക് ആദ്യകാലത്ത് ഉണ്ടായിരുന്നു. പക്ഷെ, പിന്നീട് അത് മാറി. കൂടെ നടന്ന് ഞാൻ പലതും പഠിച്ചു. കേട്ട് പലതും ധരിച്ചു. അങ്ങനെ 1979 മുതൽ 1992 വരെ 12 വർഷം. അതിനുശേഷം സ്വതന്ത്ര അഭിഭാഷക വൃത്തി തുടങ്ങിയതിനു ശേഷവും പ്രധാന കേസുകളിൽ സാറിന്റെ ഉപദേശം തേടിയിരുന്നു.
ഓരോ കേസുകൾ പഠിക്കുമ്പോഴും ബന്ധപ്പെട്ട ആർട്ടിക്കിൾസും നിയമവകുപ്പുകളും ഓരോ പ്രാവശ്യവും പുനരാവർത്തി വായിക്കണമെന്നും അദ്ദേഹം പഠിപ്പിച്ചു . 'Constituent Assembly Debates ' എന്ന പുസ്തകം ഉണ്ടെന്നും അത് വീണ്ടും വീണ്ടും വായിക്കണമെന്നും മനസ്സിലാക്കി. അദ്ദേഹത്തിന്റെ ലൈബ്രറിയിൽ നിന്നും എബ്രഹാം ലിങ്കന്റെ 'Gettysburg ' പ്രസംഗവും 'Will Durant ' - ന്റെയും ''Ariel Durant ' ന്റെയും 'History of Civilizaion ;- ഉം വായിക്കുവാൻ ഇടയായി.
ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന ഡോ എ പി ജെ അബ്ദുൾ കലാം അഭിനന്ദനം നൽകിയ കാരക്കാമുറി റസിഡന്റ്‌സ് അസോസിയേഷൻ കേസിന്റെയും പിന്നീട് ഫയൽ ചെയ്ത മാലിപ്യാ നിർമാർജ്ജന കേസിന്റെയും പ്രേരകശക്തി നമ്പ്യാർ സാറായിരുന്നു.
അച്ചടക്കത്തിൽ പിന്നോക്കമായ എന്നെ ഓഫീസിൽ പിടിച്ച് ഇരുത്തുവാൻ അദ്ദേഹത്തിന് കഴിഞ്ഞത് ശകാരം കൊണ്ടല്ല, മറിച്ച് ആജ്ഞാശക്തി കൊണ്ടുമാത്രമാണ്. ഞാൻ ജീവിതത്തിൽ ബഹുമാനത്തോടെ കണ്ടിരുന്നത് രണ്ടു പേരെ മാത്രമാണ് . ഒന്ന് എന്റെ അമ്മയെയും, പിന്നെ നമ്പ്യാർ സാറിനെയും . സത്യത്തിൽ ഇപ്പോൾ ഞാൻ സ്വതന്ത്രനായി. പക്ഷെ, അവരുടെ അഭാവം എന്നെ സംബന്ധിച്ചിടത്തോളം തീർത്താൽ തീരാത്ത നഷ്ടമാണ്.
ഇംഗ്ലീഷ് ഭാഷയിലുള്ള എന്റെ പ്രാഗൽഭ്യക്കുറവിനെപ്പറ്റി എനിക്ക് നല്ല ധാരണയുണ്ട്. ലേഖകന്റെ 'Flash Back ' എന്ന പുസ്തകം വായിച്ചതിനു ശേഷം പുസ്തകം ഇംഗ്ലീഷ് ഭാഷയിൽ ആകാമായിരുന്നു വെന്ന് സാർ പറഞ്ഞു. എന്റെ മറുപടി സാറിനെ ഭയമാണ്, സാറിന്റെ കാലശേഷം ഞാൻ ഇംഗ്ലീഷിൽ എഴുതിക്കോളാമെന്ന്, ഇനി മുതൽ എനിക്ക് ഇംഗ്ലീഷിലും എഴുതാമെന്ന ധൈര്യം തോന്നുന്നു. അതാണ് സാറിന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം .
ഗുരുവിന് എതിരെ കേസ് നടത്തുവാനുള്ള ഭാഗ്യമോ നിർഭാഗ്യമോ എനിക്ക് ഉണ്ടായി. രാമപുരം പള്ളി കേസിൽ, പള്ളി പൊളിച്ച് പുതിയ പള്ളി പണിയണമെന്ന് നമ്പ്യാർ സാറും, പള്ളി പുരാവസ്തുവായി നിലനിർത്തണമെന്ന് ഞാനും വാദിച്ചു . പ്രകോപനപരമായ രീതിയിൽ എന്റെ ഭാഗത്തുനിന്നും വധം ഉണ്ടായെങ്കിലും അദ്ദേഹം വലിയ മന: സംയമനം പാലിച്ചു.
നമ്പ്യാർ സാർ അഭിഭാഷക ലോകത്തെ മഹാരഥൻ ആയിരുന്നു. ഈ എളിയ ശിഷ്യൻ ഒരു അർധരഥൻ മാത്രം. ഭാഷാ പ്രാവീണ്യത്തിൽ അദ്ദേഹം ഒരു സവ്യസാചി ആയിരുന്നു. അദ്ദേഹത്തിന്റെ രചനകളിൽ നിന്നും നമ്മൾക്ക് പാഠവും ഉണർവും ഉൾക്കൊള്ളാം .
https://www.facebook.com/Malayalivartha


























