സിബിഐ കടുപ്പിക്കുമ്പോള്‍... ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വഴിയേ നീങ്ങാനുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പദ്ധതി നരേന്ദ്രമോദി പൊളിക്കും; രണ്ട് ദിവസത്തിനകം ഇതുസംബന്ധിച്ച ഫയല്‍ നിയമവകുപ്പ് ഗവര്‍ണര്‍ക്ക് കൈമാറുമെന്ന സൂചന വരുമ്പോള്‍
സിബിഐയ്ക്ക് തടയിടാനുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പദ്ധതി നരേന്ദ്രമോദി പൊളിക്കും. ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ ചോദ്യം ചെയ്യലിന് ഹാജരാക്കാന്‍ സി ബി ഐ നോട്ടീസ് നല്‍കിയതോടെയാണ് ലൈഫ് മിഷന്‍ പദധതിയില്‍ സി ബി ഐ അന്വേഷണം തടയാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. രണ്ട് ദിവസത്തിനകം ഇതുസംബന്ധിച്ച ഫയല്‍ നിയമവകുപ്പ് ഗവര്‍ണര്‍ക്ക് കൈമാറുമെന്നാണ് ഉന്നത വ്യത്തങ്ങള്‍ നല്‍കുന്ന സൂചന.
ശാരദാ ചിട്ടി ഫണ്ട് കേസില്‍ സി ബി ഐ അന്വേഷണം ഒഴിവാക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയ മാതൃകയില്‍ ഓര്‍ഡിനന്‍സ് ഇറക്കാനാണ് കേരള സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ അങ്ങനെയൊരു ഓര്‍ഡിസന്‍സില്‍ ഒപ്പിടരുതെന്ന് ബിജെപി കേന്ദ്രനേതൃത്വം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ ഖാന് നിര്‍ദ്ദേശം നല്‍കിയെന്ന് അറിയുന്നു.
ഓര്‍ഡിനന്‍സിന്റെ കരട് നിയമവകുപ്പിന്റെ പരിഗണനയിലാണ്. എത്രയും വേഗം ഇത് ഗവര്‍ണര്‍ക്ക് മുമ്പിലെത്തിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാണ് ഓര്‍ഡിനന്‍സിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നറിയുന്നു.
ഓര്‍ഡിനന്‍സ് ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചാല്‍ നിയമസഭ വിളിച്ചുകൂട്ടാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതിന് മുമ്പ് സിബിഐ അന്വേഷണം സ്‌റ്റേ ചെയ്യണം എന്ന ആവശ്യവുമായി ഏതെങ്കിലും പൊതു പ്രവര്‍ത്തകന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനും സാധ്യതയുണ്ട്. ഇതിനായി പത്തോളം പൊതുപ്രവര്‍ത്തകര്‍ എന്തിനും തയ്യാറായി നില്‍ക്കുന്നുണ്ട്.
അതിനിടെ സംസ്ഥാനത്ത് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കണ്ട് കണ്ണു തള്ളിയ പ്രതിപക്ഷവും ബി ജെ പിയും സാധാരണക്കാരില്‍ സാധാരണക്കാര്‍ക്ക് വീട് നല്‍കാനുള്ള ലൈഫ് പദ്ധതിയെ തുരങ്കം വയ്ക്കുകയാണെന്ന് ആരോപിച്ച് പ്രചരണം നടത്താനും സി പി എം തീരുമാനിച്ചു.
കേന്ദ്ര ഏജന്‍സികളെ കൊണ്ടുവന്ന് പ്രതിപക്ഷവും ബിജെപിയും സര്‍ക്കാരിന്റെ സുഗമമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നുവെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പ്രസ്താവന അതാണ് സൂചിപ്പിക്കുന്നത്. മുന്നണി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി യോഗത്തിലാണ് ഇത്തരത്തില്‍ പ്രചരണം തുടങ്ങാന്‍ തീരുമാനിച്ചത്.
സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യവിപുലീകരണം, കാര്‍ഷിക മേഖലയിലെ മുന്നേറ്റം തുടങ്ങിയവ തടയാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അടുത്ത ആറ് മാസക്കാലം വിവിധ വികസനപദ്ധതികളുടെ പൂര്‍ത്തീകരണം നടക്കുന്ന കാലമാണ്. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷവും ബിജെപിയും കൂടി കേന്ദ്ര ഏജന്‍സികളെ കേരളത്തില്‍ കൊണ്ടുവന്ന് സുഗമമായ വികസനപ്രവര്‍ത്തങ്ങള്‍ക്ക് തടയിടുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നു.
ഏജന്‍സികള്‍ അന്വേഷണം നടത്തുമ്പോള്‍ പലപ്രവര്‍ത്തനങ്ങളും നിലച്ചുപോവുകയാണെന്നാണ് സി പി എമ്മിന്റെ പരാതി. കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും കേന്ദ്രഏജന്‍സികള്‍ക്ക് കത്തയക്കുകയാണെന്നും സിപി എം ആരോപിക്കുന്നു. ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും രക്ഷകന്‍ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയുമല്ല. അത് നരേന്ദ്രമോദിയും അമിത് ഷായുമാണെന്നാണ് ആരോപണം.
പ്രതിപക്ഷസമരത്തെ സഹായിക്കുന്നതിനുള്ള ഉപകരണമായി കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്നു. ഇത് കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരാണ്. കേരളത്തിന്റെ പൊതുമുന്നേറ്റത്തിനും എതിരാണ്. കേന്ദ്ര ഏജന്‍സികളുടെ തെറ്റായ ഇടപെടലില്‍ പ്രതിഷേധവും ജനകീയപ്രതിരോധവും സംഘടിപ്പിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി നീങ്ങുകയാണ്. ഇക്കാര്യം ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി.
രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നത് അംഗീകരിക്കില്ല. കേന്ദ്രഏജന്‍സികളുടെ ഇടപെടല്‍ നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മാണം നിലവില്‍ ആലോചിക്കുന്നില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. എന്നാല്‍ മടിയില്‍ കനമില്ലെങ്കില്‍ എന്തിനാണ് ഭയക്കുന്നതെന്നാണ് രമേശ് ചെന്നിത്തലയുടെ ചോദ്യം.
ബംഗാളില്‍ സി ബി ഐ അന്വേഷണം തടഞ്ഞ ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കിയതിനെ കുറിച്ചും ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.സി ബി ഐ യെ കേരളത്തില്‍ നിയന്ത്രിക്കുന്നത് അഴിമതിക്കാരെയും കൊള്ളക്കാരെയും രാഷിക്കാന്‍ വേണ്ടിയാണെന്ന് ചെന്നിത്തല ആരോപിക്കുന്നു. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണ്. പ്രമുഖര്‍ കുടുങ്ങുമെന്നായപ്പോഴാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഉടന്‍ തന്നെ ഓര്‍ഡിനന്‍സില്‍ ഒപ്പു വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ കാണുമെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ അതിന് മുമ്പ് തന്നെ ഗവര്‍ണറെ കേന്ദ്ര സര്‍ക്കാര്‍ വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ഒരു ഉത്തമ ബിജെപി നേതാവായ ഗവര്‍ണര്‍ ഇത് അംഗീകരിക്കില്ല. ഏതാനും നാളുകളുടെ ഇടവേളക്ക് ശേഷം സര്‍ക്കാരും ഗവര്‍ണറും നേര്‍ക്കുനേര്‍ എത്തുകയാണ്. അടുത്ത കാലം വരെ ഗവര്‍ണറും സി പി എമ്മും തമ്മില്‍ ശക്തമായ വിയോജിപ്പിലായിരുന്നു.
ഓര്‍ഡിനന്‍സ് എന്ന പ്രചാരണത്തിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തി. അത്തരം കാര്യങ്ങള്‍ ചെയ്യുന്നത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. എന്നാല്‍ നിയമവകുപ്പില്‍ നിന്നാണ് ചെന്നിത്തലക്ക് ഓര്‍ഡിനന്‍സിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. അതു കൊണ്ടു തന്നെ അത് പൂര്‍ണമായി സത്യമാണ്. ഒരു മുന്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫിലുണ്ടായിരുന്ന മുന്‍ നിയമവകുപ്പ് ഉദ്യോഗസ്ഥനാണ് ചെന്നിത്തലക്ക് വിവരങ്ങള്‍ നല്‍കുന്നത്. കോണ്‍ഗ്രസ് നേതാവായ അദ്ദേഹത്തിന് പിണറായി സര്‍ക്കാര്‍ ഒരു അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനത്തില്‍ നിയമനം നല്‍കിയിരുന്നു. സ്പ്രിംഗ്‌ളര്‍ കരാര്‍ നിയമവകുപ്പ് കണ്ടിട്ടില്ലെന്ന വിവരം ചെന്നിത്തലക്ക് ചോര്‍ത്തി നല്‍കിയതും ഇദ്ദേഹമാണെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു.
"
https://www.facebook.com/Malayalivartha