പേടിപ്പിച്ച് വിട്ടാല്‍ മതി സഖാവെ... പാലയില്‍ വിറപ്പിച്ച് ജോസ് കെ മാണിയുടെ വരവില്‍ കല്ലുകടിയായ മാണി സി കാപ്പനെതിരെ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് സിപിഎം; മാണി സി കാപ്പന്റെ രണ്ട് സീറ്റിനേക്കാള്‍ വലുതാണ് ജോസ് കെ മാണിയുടെ നാല് വോട്ടെന്ന തിരിച്ചറിവില്‍ ഉറച്ച് പാര്‍ട്ടി; കോടിയേരിയും പിണറായിയും നിലപാട് കടുപ്പിച്ചതോടെ മുട്ടിടിച്ച് മാണി സി കാപ്പന്‍

കേരളത്തില്‍ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഘടകകക്ഷികള്‍ വളരാന്‍ കാരണം സിപിഎമ്മും കോണ്‍ഗ്രസുമാണ്. ഒറ്റയ്ക്ക് നിന്നാല്‍ ഒരു പഞ്ചായത്തിലെ പോലും വോട്ട് ലഭിക്കാത്തവരാണ് ഈര്‍ക്കില്‍ ഘടകകക്ഷികള്‍. അവര്‍ സിപിഎമ്മിന്റേയോ കോണ്‍ഗ്രസിന്റേയോ തണലില്‍ വോട്ട് നേടി ജയിച്ച് എംഎല്‍എയും മന്ത്രിയുമാകും. പിന്നെ അഹങ്കാരം തുടങ്ങും തങ്ങളുടെ മഹിമ കൊണ്ടാണ് ജയിച്ചതെന്ന്. എല്‍ഡിഎഫില്‍ നിന്നും പിണങ്ങി പോയാല്‍ സ്വീകരിക്കാന്‍ യുഡിഎഫും, യുഡിഎഫില്‍ നിന്നും പിണങ്ങിപ്പോയാല്‍ എല്‍ഡിഎഫും ഉള്ളിടത്തോളം ഇവര്‍ വില പേശുക തന്നെ ചെയ്യും.
ഇതാണ് പാലയുടെ പേരില്‍ മാണി സി കാപ്പന്‍ പയറ്റുന്നത്. മാണി സി കാപ്പന്‍ ജയിച്ചത് സിപിഎം അണികള്‍ നടത്തിയ ശക്തമായ പ്രചരണത്തിലാണ്. പിണറായി വിജയന്‍ തമ്പടിച്ച് നടത്തിയ പ്രചാരണം ആരും മറന്നിട്ടില്ല. മാത്രമല്ല ജോസഫിന്റെ കൂട്ടരും കാലുമാറി. ഇത് തിരിച്ചറിയാതെ ഈ വിജയം തന്റെ മികവായി കണ്ട് അഹങ്കരിച്ചതാണ് മാണി സി കാപ്പന്റെ പതനത്തിന് വഴി തെളിക്കുന്നത്.
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം മുന്നണിയിലെത്തുന്നതിന് ഒരു ഓഫറും മറ്റാര്‍ക്കും നീട്ടി സമവായത്തിന് തത്കാലം ശ്രമിക്കേണ്ടെന്നാണ് സി.പി.എം. തീരുമാനം. മുന്നണിയെ ശക്തമാക്കാന്‍ എല്ലാ ഘടകകക്ഷികളും ത്യാഗം സഹിക്കണമെന്നതാണ് സി.പി.എം. നിലപാട്. പാലാ സീറ്റ് വിട്ടുനല്‍കുന്നതിനും ജോസ് കെ. മാണി രാജിവെക്കുന്നതിനെത്തുടര്‍ന്ന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് എന്‍.സി.പി.ക്ക് നല്‍കുമെന്നതിലും ഇപ്പോള്‍ തീരുമാനമുണ്ടാകില്ല.
മധ്യകേരളത്തില്‍ നേട്ടമുണ്ടാക്കുകയും അതുവഴി ഭരണത്തുടര്‍ച്ചയെന്ന ലക്ഷ്യം നേടുകയുമാണ് കേരളകോണ്‍ഗ്രസിനെ എല്‍.ഡി.എഫിലേക്കെത്തിക്കുന്നതിലൂടെ സി.പി.എം. കണക്കുകൂട്ടുന്നത്. ഇത് സി.പി.എമ്മിന്റെ മാത്രം ആഭ്യന്തരകാര്യമായി മാറേണ്ട ഒന്നല്ല. അതിനാല്‍ മുന്നണിക്കുണ്ടാകേണ്ട നേട്ടത്തില്‍ എല്ലാ കക്ഷികളും വിട്ടുവീഴ്ചകള്‍ ചെയ്യണ്ടിവരുമെന്നാണ് സി.പി.എം. നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
നിയമസഭാതിരഞ്ഞെടുപ്പിനെക്കുറിച്ചോ ഘടകകക്ഷികളുടെ സീറ്റുകളെക്കുറിച്ചോ തത്കാലം എല്‍.ഡി.എഫ്. ചര്‍ച്ചയുണ്ടാവില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം അത്തരം ചര്‍ച്ചകളാകാമെന്നതായിരിക്കും മുന്നണിയില്‍ സി.പി.എം. സ്വീകരിക്കുന്ന നിലപാട്. സി.പി.ഐ.യെ വിശ്വാസത്തിലെടുത്ത് മുന്നണിയിലെ ചര്‍ച്ചകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുകയാണ് ലക്ഷ്യം. നിയമസഭാ മണ്ഡലങ്ങളുടെ കാര്യത്തില്‍ ചര്‍ച്ചയുണ്ടായാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നുള്ളതു കൊണ്ടാണിത്.
ജോസ് അവര്‍ക്ക് സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന പല മണ്ഡലങ്ങളും സി.പി.എം. മത്സരിക്കുന്നതും ചിലയിടങ്ങളില്‍ വിജയിക്കുന്നതുമാണ്. അതിനാല്‍ വിജയസാധ്യത മുന്‍നിര്‍ത്തി സീറ്റുകളില്‍ വെച്ചുമാറലുണ്ടാകണമെന്നാണ് സി.പി.എമ്മിന്റെ നിലപാട്. കേരള കോണ്‍ഗ്രസ് മത്സരിച്ചാല്‍ ജയിക്കുന്ന സീറ്റ് അവര്‍ക്ക് വിട്ടുകൊടുക്കുക, ഇതിന്റെ ബാധ്യത ഏതെങ്കിലും കക്ഷികള്‍ക്ക് മാത്രമാകാതെ പൊതുധാരണയുണ്ടാക്കുക. ഇതാകും ഭാവിചര്‍ച്ചയില്‍ സി.പി.എം. നിലപാട്.
അതേസമയം പാലാ നിയമസഭാമണ്ഡലവും ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് അംഗത്വവും എന്‍.സി.പി.യില്‍ പൊട്ടിത്തെറിക്കു വഴിവെക്കും. പാലാമണ്ഡലം പോകുമെന്ന ഭീതിയില്‍ മാണി സി. കാപ്പന്‍ എം.എല്‍.എ. സ്വന്തംനിലയില്‍ ചര്‍ച്ചകളുമായി മുന്നോട്ടുപോയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതില്‍ വെള്ളിയാഴ്ച നടക്കുന്ന ഭാരവാഹി യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവരും. ഇതോടെ മാണി സി കാപ്പന്‍ പാര്‍ട്ടിയിലും ഒറ്റപ്പെടാനാണ് സാധ്യത. യുഡിഎഫിലേക്ക് രഹസ്യമായി ചേക്കാറാനുള്ള മാണി സി കാപ്പന്റെ ശ്രമത്തെ പരസ്യമായി വെട്ടിയതോടെ അതും നാണക്കേടായി. പിണങ്ങി യുഡിഎഫില്‍ പോയി പാലയും പോയി മുന്നണിയ്ക്ക് ഭരണത്തുടര്‍ച്ചയും കിട്ടിയാല്‍ മാണി സി കാപ്പന്റെ കാര്യം ഗോവിന്ദ. മന്ത്രിയാകേണ്ടയാള്‍ പെരുവഴിയില്‍.
"
https://www.facebook.com/Malayalivartha























