ഫോണ്‍ സംഭാഷണങ്ങൾ തെളിവായി എടുക്കാൻ സാധ്യത! കേന്ദ്രത്തിന്റെ ചങ്കിനെ അങ്ങനെയൊന്നും വീഴ്ത്താൻ പറ്റില്ല! കുമ്മനത്തിന്റെ വീടിന് പോലീസ് കാവല്‍; കുമ്മനം രാജശേഖരനെ പ്രതിയാക്കിയുള്ള സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി
കുമ്മനം രാജശേഖരനെ പ്രതിയാക്കിയുള്ള സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. കേസ് അന്വേഷിക്കുന്ന മലയാലപ്പുഴ ഇന്‍സ്‌പെക്ടറാണ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയത്. കുമ്മനം രാജശേഖരനെതിരെ സാമ്ബത്തിക തട്ടിപ്പില്‍ പരാതി നല്‍കിയ ആറന്മുള സ്വദേശി പി.ആര്‍. ഹരികൃഷ്ണന്റെ വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. പണമിടപാടുകളുടെയും ഫോണ്‍ സംഭാഷണങ്ങളുടെയും രേഖകളാണ് പൊലീസ് ആദ്യം പരിശോധിക്കുന്നത്. ആറന്മുള സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതതെങ്കിലും ഇന്‍സ്‌പെക്ടര്‍ ക്വാറന്റീനിലായതിനാല്‍ മലയാലപ്പുഴ ഇന്‍സ്‌പെക്ടര്‍ക്കാണ് അന്വേഷണ ചുമതല. ഇടപാടുകളില്‍ കൂടുതലും നടത്തിയത് ബാങ്ക് വഴിയായതിനാല്‍ അക്കൗണ്ട് രേഖകളാണ് ആദ്യം പരിശോധിക്കുന്നത്.
പ്രതിപ്പട്ടികയിലുള്ളവരും പരാതിക്കാരനും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും തെളിവായേക്കും. പരാതിക്കാരന്റെ മൊഴി പ്രകാരം കമ്ബനിയില്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടത് കുമ്മനത്തിന്റെ മുന്‍ പി.എ. പ്രവീണ്‍ പിള്ളയാണ്. കമ്ബനി ഉടമയായ പാലക്കാട് സ്വദേശി വിജയന്‍ പണം നിക്ഷേപിച്ചിട്ടും ഷെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയാറായില്ലെന്നും പരാതിക്കാരന്റെ മൊഴിയില്‍ പറയുന്നു. എന്നാല്‍ ഹരികൃഷണന്‍ നിക്ഷേപിച്ച മുഴുവന്‍ പണവും തിരികെ നല്‍കാന്‍ തയാറാണെന്നാണ് കമ്ബനി ഉടമയുടെ നിലപാട്. അതേസമയം കേസിലെ പരാതിക്കാരന്റെ വീടിനു പോലീസ് കാവല്‍ ഏര്‍പ്പെടുത്തി . ആറന്മുള സ്വദേശി ഹരികൃഷ്ണന് ഭീഷണിയുണ്ടെന്നന്യായീകരണമാണ് പോലീസ് പറയുന്നത് .
എന്നാൽ കേസ് തീർപ്പാക്കാനും ശ്രമം തുടങ്ങി. ശബരിമല ദേവപ്രശ്‌നത്തിലടക്കം പങ്കെടുത്തിട്ടുള്ള ജ്യോതിഷിയായ പരാതിക്കാരൻ പുത്തേഴത്ത് ഇല്ലം സി.ആർ. ഹരികൃഷ്ണന് പണം തിരികെ നൽകി കേസ് അവസാനിപ്പിക്കാനാണ് ശ്രമം. പരാതിക്കാരനു പണം തിരികെ നൽകാൻ ന്യൂ ഭാരത് ബയോ ടെക്നോളജീസ് ഉടമ വിജയൻ സന്നദ്ധത അറിയിച്ചതായാണ് വിവരം. പ്രശ്നപരിഹാരത്തിനു രാഷ്ട്രീയ സമ്മർദമുള്ളതായും വിവരമുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കുമ്മനം രാജശേഖരൻ സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതിയായതിന്റെ അങ്കലാപ്പിലാണ് ബി ജെ പി നേതൃത്വം. അതിനാൽ തന്നെ കുമ്മനം നാലാം പ്രതിയായ കേസ് - നിയമ നടപടികളിലേക്കു കടക്കും മുൻപ് പരിഹരിക്കാനാണ് ശ്രമം.
അതേസമയം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷനും ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്. ഭരണ സമിതി ചെയര്‍മാനായ ജില്ലാ ജഡ്‌ജിക്ക് ഇതു സംബന്ധിച്ച കത്ത് കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയം നല്‍കി. വിശ്വാസ സമൂഹത്തിന് വേണ്ടി ജീവിതം മാറ്റിവച്ച കുമ്മനത്തിന് ഇത് സന്തോഷത്തിന്റെ നിമിഷമാണ്. പുതിയ നിയമനത്തെപ്പറ്റിയും പിന്നാലെ വന്ന സാമ്ബത്തിക ആരോപണത്തെപ്പറ്റിയും കുമ്മനം രാജശേഖരന്‍ പറഞ്ഞതിങ്ങനെയാണ്.
പ്രശസ്‌തമായ ഒരു ക്ഷേത്രത്തിന്റെ ഭരണസമിതിയില്‍ അംഗമായിരിക്കുക എന്നത് ഒരു അഭിമാനമാണ്. മഹാഭാഗ്യമായാണ് ഈ നിയോഗത്തെ കാണുന്നത്. ജനങ്ങളെ സേവിക്കാന്‍ കിട്ടിയ ഒരു അവസരം കൂടിയാണിത്. ലക്ഷോപലക്ഷം ജനങ്ങള്‍ ആരാധനയ്‌ക്കായി എത്തുന്ന വലിയൊരു ക്ഷേത്രമാണത്. അതിന്റെ ഭരണനിര്‍വണ കാര്യങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുക എന്നത് വലിയൊരു കാര്യം തന്നെയാണ്. ഭക്തജനങ്ങള്‍ക്ക് എന്റെ സേവനം എങ്ങനെ പ്രയോജനപ്പെടും എന്നതിലായിരിക്കും മുഖ്യശ്രദ്ധ. അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. വളരെ പെട്ടെന്ന് കിട്ടിയ ഒരു നിയോഗമാണിത്. വിശദമായി പഠിക്കേണ്ടതുണ്ട്. പഠിച്ച് മാത്രമേ അഭിപ്രായം പറയാന്‍ സാധിക്കുകയുളളൂ. പുറമെ നിന്നുകൊണ്ട് പറയാന്‍ പറ്റിയ കാര്യമല്ലിത്.
കഴിഞ്ഞ കുറേ കാലങ്ങളായി പദ്‌മനാഭസ്വാമി ക്ഷേത്രത്തിനൊപ്പം വിവാദങ്ങളും കൂടെയുണ്ടായിരുന്നു. വിശ്വാസ സമൂഹത്തെ ഏറെ വേദനിപ്പിച്ച കാര്യങ്ങളായിരുന്നു അതൊക്കെ. ഇനിയൊരു പുതിയ ഭരണമാണ് നടക്കാന്‍ പോകുന്നത്. ഉത്തരവാദിത്വങ്ങളോടെയാകും കാര്യങ്ങള്‍ ചെയ്യുക. ക്ഷേത്രത്തിന്റെ പൈതൃക സംരക്ഷണത്തിന് നൂറു കോടി രൂപയാണ് കേന്ദ്രം ചെലവഴിച്ചത്. കുളം വൃത്തിയാക്കാനും ക്ഷേത്രത്തിന്റെ ചുറ്റുമുളള റോഡുകള്‍ ശരിയാക്കുന്നതിനും വരെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു. അതിനു വേണ്ടി വലിയ തോതിലുളള ഫണ്ടുകള്‍ അനുവദിച്ചു. ക്ഷേത്രവികസനവുമായി ബന്ധപ്പെട്ട് കൃത്യമായൊരു മാസ്റ്റര്‍പ്ലാന്‍ കേന്ദ്രത്തിനുണ്ട്. അതൊക്കെ നോക്കിയായിരിക്കും ഇനിയുളള പ്രവര്‍ത്തനങ്ങളും നടക്കുക. ഞാന്‍ വളരെ വര്‍ഷമായി ഈ രംഗത്ത് തന്നെയാണല്ലോ നില്‍ക്കുന്നത്. രാഷ്ട്രീയത്തില്‍ പോയി എന്നു കരുതി ഞാന്‍ ഇതൊന്നും ഉപേക്ഷിച്ചുവെന്ന് അര്‍ത്ഥമില്ല. ഒന്നും ഞാന്‍ ഉപേക്ഷിച്ചിട്ടില്ല. സാംസ്‌ക്കാരിക ആദ്ധ്യാത്മക കാര്‍ഷിക കാര്യങ്ങളില്‍ എപ്പോഴും ശ്രദ്ധ കൊടുക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. വീണ്ടും ക്ഷേത്രസംബന്ധമായ കാര്യങ്ങളിലേക്ക് എത്തിയെന്ന് കരുതി രാഷ്ട്രീയം ഉപേക്ഷിക്കുകയുമില്ല. നടന്ന പ്രചാരണങ്ങളിലൊന്നും എനിക്ക് യാതൊരു ബന്ധവുമില്ല. ഈ നിയമനം കേന്ദ്രസര്‍ക്കാര്‍ നടത്തിയത് എന്തിനാണ്, ഏത് സാഹചര്യത്തിലാണ് എന്നെ പോസ്റ്റ് ചെയ്‌തത്, ഇത് എന്തിനെങ്കിലും പകരമാണോ ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ല. ഞാന്‍ ഒരു സ്ഥാനത്തെപ്പറ്റിയും ആരോടും ചര്‍ച്ച ചെയ്‌തിട്ടില്ല. ഒന്നും ഞാന്‍ ആവശ്യപ്പെട്ടിട്ടുമില്ല.
പിന്നെ ഇപ്പോഴത്തെ കേസ് അത് ചിലര്‍ കുടുക്കാന്‍ നോക്കും. ചിലര്‍ കുഴി വെട്ടി അതിലിടാന്‍ നോക്കും. സ്‌നേഹമുളളവര്‍ നമ്മളെ പ്രോത്സാഹിപ്പിക്കും. ഇത് പൊതുജീവിതത്തില്‍ ഉളളതാണ്. എപ്പോഴും രണ്ട് തരത്തിലുളള പ്രതികരണങ്ങള്‍ പൊതുജീവിതത്തില്‍ ഉണ്ടായി കൊണ്ടിരിക്കും. രണ്ടിനോടും എനിക്ക് തുല്യമായ സമീപനമാണ്. സ്‌തുതിച്ചാലും കൊളളാം നിന്ദിച്ചാലും കൊളളാം ഒരു കേസ് വന്നുവെന്ന് കരുതി എനിക്ക് ബേജാറൊന്നുമില്ല. എന്നെ എത്ര വിമര്‍ശിച്ചാലും എന്റെ ആന്തരിക നില എപ്പോഴും ആനന്ദമാണ്. കേസ് ഫയല്‍ ചെയ്യുന്നവര്‍ എത്ര വേണമെങ്കിലും ചെയ്‌തോട്ടെ.
https://www.facebook.com/Malayalivartha