വിത്തിന്‍ 24 അവേഴ്‌സ്... 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും രണ്ട് ഉന്നതരെ പൊക്കി എന്‍ഫോഴ്‌സ്‌മെന്റ്; സ്വര്‍ണക്കടത്തുമായി ചുറ്റിപ്പറ്റി എം. ശിവശങ്കറും മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയും അറസ്റ്റിലായതോടെ സര്‍ക്കാരിനും സിപിഎമ്മിനും ഇരട്ടപ്രഹരം; ഇഡിയുടെ ഇരട്ട വെടിയില്‍ ചങ്ക് തകരുമ്പോള്‍

രാജ്യസുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്ന ഇഡി കേരളത്തിലെത്തിയത്. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് ഭീകരവാദത്തിന് കടത്തുന്ന രാജ്യ വിരുദ്ധ പ്രവര്‍ത്തകരെ മൂക്കുകയറിടാനാണ് അജിത് ഡോവലിന്റെ ശ്രമം. തെളിവെവിടെ തെളിവെവിടെ എന്ന് വെല്ലുവിളിച്ച ചാനല്‍ ചര്‍ച്ചാ സഖാക്കള്‍ക്ക് ഇരട്ടവെടി കിട്ടിയതു പോലെയായി. 24 മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയും അകത്തായിരിക്കുകയാണ്. മാത്രമല്ല എകെജി സെന്റര്‍ കനത്ത പോലീസ് കാവലിലുമാണ്.
സ്വര്‍ണക്കടത്തു കേസിലെ കള്ളപ്പണ ഇടപാടില്‍ മുഖ്യന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അകത്താക്കി 24 മണിക്കൂറിനകം ബംഗളുരു ലഹരിമരുന്നു കേസിലെ ബിനാമി കള്ളപ്പണ ഇടപാടില്‍ ബിനീഷ് കോടിയേരിയെയും ഇ.ഡി അറസ്റ്റ് ചെയ്തതോടെ സംസ്ഥാന സര്‍ക്കാരും സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന സി.പി.എമ്മും കടുത്ത പ്രതിരോധത്തിലായി.
തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലും നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടുപിന്നാലെയും എത്തി നില്‍ക്കെ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ കൂടി കള്ളപ്പണ കേസില്‍ അറസ്റ്റിലായത് ഇടതു മുന്നണിക്കേറ്റ ഇരട്ടപ്രഹരമാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും ബി.ജെ.പിയും സമരങ്ങള്‍ ശക്തമാക്കാനിരിക്കെ, വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് തിരഞ്ഞെടുപ്പു ഗോദയില്‍ ഇറങ്ങാനൊരുങ്ങുന്ന സര്‍ക്കാരിന് കാര്യങ്ങള്‍ ശ്രമകരമാകും. ബിനീഷിന് പാര്‍ട്ടി ബന്ധമില്ലെന്ന് സി.പി.എമ്മും, കുറ്റക്കാരനെന്നു കണ്ടപ്പോള്‍ത്തന്നെ ശിവശങ്കറിനെതിരെ നടപടി സ്വീകരിച്ചുവെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയെങ്കിലും ഇവരുടെ അറസ്റ്റുകള്‍ ഏല്പിച്ച ആഘാതം മറികടക്കാന്‍ ഈ വിശദീകരണം മതിയാകില്ലെന്നുറപ്പ്.
ഇന്നലെ രാവിലെ 11ന് ശാന്തിനഗറിലെ ഇ.ഡി സോണല്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ബിനീഷിനെ മൂന്നര മണിക്കൂര്‍ ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 2.45 ന് ബംഗളുരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കി, നാലു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. സുരക്ഷ മുന്‍നിറുത്തി വില്‍സണ്‍ ഗാര്‍ഡന്‍ സ്‌റ്റേഷനിലെ ലോക്കപ്പിലാക്കിയ ബിനീഷിനെ രാവിലെ ചോദ്യംചെയ്യലിന് ഇ.ഡി ഓഫീസിലെത്തിക്കും. കേസില്‍ ആറാം പ്രതിയാണ് ബിനീഷ്. നേരത്തേ കൊച്ചിയിലും ബംഗളുരുവിലുമായി ബിനീഷിനെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു.
ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദുമായി നടത്തിയ സാമ്പത്തിക ഇടപാടുകളാണ് ബിനീഷിനെ കുരുക്കിയത്. കേസില്‍ അറസ്റ്റിലായി ജലിലിലാണ് ആനൂപ്. ഇരുപത് അക്കൗണ്ടുകളില്‍ നിന്നായി 50 ലക്ഷംരൂപ അനൂപിന്റെ അക്കൗണ്ടിലേക്ക് എത്തിയിരുന്നു. തനിക്ക് അറിയാത്തവര്‍ ഉള്‍പ്പെടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത് ബിനീഷിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന അനൂപിന്റെ മൊഴിയാണ് ബിനീഷിന് കുരുക്കായത്.
അനൂപിനൊപ്പമിരുത്തി ചോദ്യംചെയ്യാന്‍ ഇ.ഡി നേരത്തേ ശ്രമിച്ചെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി ബിനീഷ് ഒഴിഞ്ഞു മാറിയിരുന്നു. അന്ത്യശാസനം നല്‍കിയപ്പോഴാണ് ഇന്നലെ ഹാജരായത്. ബിനീഷിന്റെ മൊബൈല്‍ ഫോണ്‍ ഇ.ഡി പിടിച്ചെടുത്തു. ഇതിലെ മായ്ച്ചുകളഞ്ഞ വിവരങ്ങള്‍ വീണ്ടെടുക്കും. അനൂപിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ബിനീഷിനെ ഒപ്പമിരുത്തി ചോദ്യം ചെയ്യാനുള്ള നീക്കം ഇ.ഡി ആരംഭിച്ചു.
അനൂപ് ബംഗളുരുവില്‍ പലയിടങ്ങളിലായി ഹോട്ടലുകള്‍ ഏറ്റെടുത്തു നടത്തുന്നുണ്ട്. ഇതിനെല്ലാം സാമ്പത്തികമെത്തിച്ചത് ബിനീഷാണെന്നാണ് ഇ.ഡി നിഗമനം. 2015 ല്‍ ബംഗളുരുവിലെ കമ്മനഹള്ളിയില്‍ 'ഹയാത്ത് ' ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷാണ് പണം നല്‍കിയത്. 2018 ല്‍ ഹോട്ടല്‍ വിറ്റു. ഫെബ്രുവരിയില്‍ ഹെന്നൂര്‍ കല്യാണ്‍നഗറില്‍ 'റോയല്‍ സ്യൂട്ട്‌സ് ' ഹോട്ടലും അപ്പാര്‍ട്ട്‌മെന്റും തുടങ്ങാനും ബിനീഷ് പണമെത്തിച്ചു. ഹോട്ടല്‍ ബിസിനസിന് ആറുലക്ഷം രൂപയാണ് ബിനീഷ് നല്‍കിയതെന്നാണ് അനൂപിന്റെ മൊഴിയെങ്കിലും ബിനീഷിനെ ചോദ്യംചെയ്തപ്പോള്‍ കൂടുതല്‍ പണമെത്തിച്ചെന്ന് വ്യക്തമായി.ലഹരിക്കേസ് പിന്നാലെബംഗളുരു ലഹരിമരുന്ന് കേസ് അന്വേഷിക്കുന്ന നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെ ചോദ്യംചെയ്യും. ഇന്ന് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ ഇ.ഡി ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. അങ്ങനെ ജാമ്യമില്ലാതെ രണ്ട് ഉന്നതരാണ് 24 മണിക്കൂറിനുള്ളില്‍ അകത്തായത്. അതിനാല്‍ തന്നെ ഇനിയുള്ള ദിവസം അതി നിര്‍ണായകമാണ്.
"
https://www.facebook.com/Malayalivartha





















