ശത്രുദോഷം തീര്‍ക്കാന്‍... സിപിഎം ദേശീയ തലത്തില്‍ പ്രതിരോധത്തിലായിട്ടും കോടിയേരിയെയും പിണറായിയെയും സംരക്ഷിക്കാന്‍ സിപിഎം തീരുമാനം; പാര്‍ട്ടിയെ രക്ഷിക്കാന്‍ അനൗപചാരിക ചര്‍ച്ചകള്‍ തകൃതി

സിപിഎം ദേശീയ തലത്തില്‍ പ്രതിരോധത്തിലായിട്ടും കോടിയേരിയെയും പിണറായിയെയും സംരക്ഷിക്കാന്‍ സിപിഎം തീരുമാനം. ഇത് സംബന്ധിച്ച് സിപിഐ, കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുമായി സി പി എം അനൗപചാരിക ചര്‍ച്ചകള്‍ തുടങ്ങി. സി പി എം കോണ്‍ഗ്രസ് നേതാക്കളെ ബി ജെ പി ജയിലിലടക്കാന്‍ ശ്രമിക്കുന്നു എന്നാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണം. കേരള സി പി എം കോണ്‍ഗ്രസ്സിനെ പിന്തുണക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത് എന്നത് അവരുടെ വാദങ്ങളെ സാധൂകരിക്കുന്നു. ശത്രുദോഷം തീര്‍ക്കാന്‍ ഉഗ്രമൂര്‍ത്തിയായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നരസിംഹമൂര്‍ത്തിക്ക് പാര്‍ട്ടി നേതാക്കള്‍ പാനക വഴിപാട് നടത്തും.
സി.പി.എമ്മിനെ സംബന്ധിച്ച് അവസാന ആശ്രയമാണ് കേരളം. എന്നാല്‍, ഭരണത്തിനു നേതൃത്വംനല്‍കുന്ന പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് വരെ സ്വര്‍ണക്കടത്ത് അന്വേഷണം എത്തി.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബെംഗളൂരുവില്‍ ഇ.ഡി.യുടെ കസ്റ്റഡിയിലാണ്. ബിനീഷും അനൂപ് മുഹമ്മദും തമ്മിലുള്ള ബന്ധം അഭ്യൂഹങ്ങളില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് വളര്‍ന്നിട്ടും സിപി എം എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരിയുടെ കസേര ഇളകില്ലെന്നുതന്നെയാണ് സൂചന.
സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും ദേശീയ കുറ്റാന്വേഷണ ഏജന്‍സിയുടെ കണ്ണുകള്‍ ബാംഗ്ലൂര്‍ മയക്കുമരുന്ന് ഇടപാടിലേക്ക് തിരിഞപ്പോള്‍ ലോകത്ത് ഏറ്റവുമധികം സന്തോഷിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരുന്നു. പിണറായിയും അദ്ദേഹത്തിന്റെ ഓഫീസുമായിരുന്നു മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത്. ഒറ്റയടിക്ക് അതെല്ലാം അവസാനിക്കുകയും കണ്ണുകളെല്ലാം ബിനീഷ് കോടിയേരിയിലേക്ക് തിരിയുകയും ചെയ്തു. എന്നാല്‍ എല്ലാം തകിടം മറിഞ്ഞു. ബിനീഷിന് മുമ്പേ ശിവശങ്കര്‍ അകത്തായി.
സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ ഫൈസല്‍ ഫരീദില്‍ നിന്നും കെ.റ്റി. റമീസില്‍ നിന്നും മയക്കു മരുന്ന് ഇടപാടിലുള്ള പങ്കിനെ കുറിച്ച് ഏജന്‍സികള്‍ക്ക് കൃത്യമായ വിവരങ്ങള്‍ കിട്ടി . ഒപ്പം ബിനീഷ് കോടിയേരിയുടെ പങ്കും വ്യക്തമായി . എന്‍ ഐ എയുടെ കോര്‍ട്ടിലേക്കാണ് പന്ത് നീങ്ങുന്നത്. തിരുവനന്തപുരം വിമാനത്താവള കള്ളക്കടത്ത് കേസില്‍ കാര്യമായ തെളിവുകള്‍ ലഭിക്കാതിരുന്ന ദേശീയ കുറ്റാന്വേഷണ ഏജന്‍സിക്ക് ബാംഗ്ലൂര്‍ മയക്കുമരുന്ന് ഇടപാട് നല്‍കുന്നത് വലിയ ആശ്വാസമാണ്.
ലഹരി കടത്ത് കേസില്‍ ബംഗ്ലുരുവില്‍ നര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി കെടി റമീസുമായുള്ള ബന്ധത്തിന്റെ സൂചനകള്‍ ലഭിച്ചത്. വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തിന് റമീസ് പലരില്‍ നിന്നും പണം സമാഹരിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ബംഗലുരുവില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപും ഇത്തരത്തില്‍ പണം നിക്ഷേപിച്ചവരില്‍ ഉണ്ടോ എന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്.
ബംഗലുരുവില്‍ വെച്ച് സ്വപ്നയും സന്ദീപും എന്‍ഐഎ പിടിയിലായ ദിവസം മുഹമ്മദ് അനൂപ് കേരളത്തിലെ ഉന്നതരെ നിരവധി വട്ടം ഫോണില്‍ വിളച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നിട്ടുണ്ട് .
ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദും തമ്മില്‍ മൂന്ന് മാസത്തിനിടെ 76 തവണയാണ് ഫോണില്‍ ബന്ധപ്പെട്ടിരുന്നത്. ഇതില്‍ ജൂണില്‍ മാത്രം 58 ഫോണ്‍കോളുകളാണ് ബിനീഷുമായുള്ളത്. നാലു കോളുകള്‍ വരെ ചെയ്ത ദിവസങ്ങള്‍ വരെയുണ്ട്. സ്വപ്ന ബാംഗ്ലൂരിലെത്തുന്നതിന് രണ്ട് ദിവസം മുമ്പും ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. ഇവര്‍ തമ്മിലുള്ള രഹസ്യ കോളുകള്‍ വാട്ട്‌സ്ആപ്പ് വഴിയാണ് നടന്നിരുന്നത്. തന്നെ മാനസികമായി തകര്‍ക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കില്ലെന്ന് കോടിയേരിപ്രതികരിച്ചു.
ആരോഗ്യപരമായി കോടിയേരിക്ക് ഇത് നല്ല സമയമല്ല. അതിനിടയിലാണ് ബിനീഷ് കോടിയേരിയിലൂടെ നിര്‍ഭാഗ്യം അദ്ദേഹത്തെ തേടി വീണ്ടുമെത്തിയത്.അതു കൊണ്ടു തന്നെയാണ് അദ്ദേഹത്തെ ഒഴിവാക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചത്. ഒഴിവാക്കിയാല്‍ പാര്‍ട്ടി വീണ്ടും പ്രതിരോധത്തിലാവും.
വ്യാഴാഴ്ച കാലത്തും ഉച്ചയ്ക്കുമായി നടന്ന രണ്ട് സംഭവങ്ങളും കേരള സി.പി.എമ്മിനു സൃഷ്ടിച്ച പ്രതിസന്ധി സമാനതകളില്ലാത്തതാണ്. എന്നാല്‍, മുഖ്യമന്ത്രിക്കോ പാര്‍ട്ടി സെക്രട്ടറിക്കോ ഇതിലൊന്നും നേരിട്ട് ബന്ധമില്ലെന്ന ഔദ്യോഗിക പ്രതികരണം പതിവുപോലെ സി.പി.എമ്മില്‍നിന്നുണ്ടായി. രാഷ്ട്രീയ കാരണങ്ങളാല്‍ കേന്ദ്ര ഏജന്‍സികള്‍ പകപോക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ശിവശങ്കറിന്റെ ചെയ്തികള്‍ക്ക് പ്രധാനമന്ത്രിക്കുവരെ ഉത്തരവാദിത്വമുണ്ടെന്ന പുതിയ വ്യാഖ്യാനവും ഇതിന്റെ ഭാഗമായാണ്.
വെള്ളിയാഴ്ച പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി ചേരാനിരിക്കെയാണ് കേരളത്തിലെ രണ്ട് നേതാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയര്‍ന്നുവരുന്നത്. എന്നാല്‍, കേന്ദ്ര നേതൃത്വം ഇതിനകംതന്നെ ഇക്കാര്യത്തില്‍ കേരള നേതാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞ സ്ഥിതിക്ക് ഇത് കേന്ദ്രക്കമ്മിറ്റിയില്‍ പ്രത്യേക വിഷയമായി വരുമെന്ന് ആരും കരുതുന്നില്ല. പതിവുപോലെ ഇന്ത്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്താനും വരുന്ന തിരഞ്ഞടുപ്പുകളോടുള്ള സമീപനങ്ങളുമായിരിക്കും രണ്ടുദിവസത്തെ കേന്ദ്രക്കമ്മിറ്റി യോഗം ചര്‍ച്ചചെയ്യുക. എന്നാല്‍, പാര്‍ട്ടിക്കകത്തും അനുഭാവികളിലും ഇതെല്ലാമുണ്ടാക്കുന്ന അമര്‍ഷവും മടുപ്പും തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന നാളുകളില്‍ കാണാതെ പോകാനാവില്ലെന്നു വിശ്വസിക്കുന്നവര്‍ നേതൃത്വത്തില്‍ തന്നെയുണ്ട്. പരസ്യപ്രതികരണത്തിന് ആരും തയ്യാറാവുന്നില്ലെന്നു മാത്രം. വിഭാഗീയതയുടെ നാളുകളില്‍ ഉണ്ടായിരുന്നതുപോലുള്ള അന്തരീക്ഷം ഇപ്പോള്‍ കേരള പാര്‍ട്ടിയില്‍ ഇല്ല. അതുകൊണ്ടുതന്നെ സംസ്ഥാന നേതൃത്വത്തിന് വിമര്‍ശനങ്ങളെ ഭയക്കേണ്ട കാര്യമില്ല.
പാര്‍ട്ടി വിശദീകരണങ്ങള്‍ താഴെത്തട്ടില്‍ വരെ എത്തിക്കാന്‍ സംഘടനാസംവിധാനംകൊണ്ട് നേതൃത്വത്തിനു കഴിയും. എന്നാല്‍, രണ്ട് വിഷയങ്ങളുമുന്നയിച്ച് യു.ഡി.എഫും ബി.ജെ.പി.യും ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രക്ഷോഭങ്ങള്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളും സജീവമാക്കി നിര്‍ത്താന്‍ വഴിയൊരുക്കുമെന്ന് സി.പി.എം. തിരിച്ചറിയുന്നുണ്ട്.
വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഒരുക്കം കൂട്ടുന്നതിനിടയിലാണ് ഇത്തരം വിവാദങ്ങള്‍ വളര്‍ന്നുവരുന്നതെന്നതാണ് സി.പി.എമ്മിനെ കുഴക്കുന്നത്. അവയോട് മുഖംതിരിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നും അവര്‍ക്കറിയാം. അതുകൊണ്ടുതന്നെ മാധ്യമങ്ങളെയും കേന്ദ്ര ഏജന്‍സികളെയും കുറ്റപ്പെടുത്തി പ്രതിരോധം ശക്തമാക്കാനാണ് നേതൃത്വത്തിന്റെ നീക്കം. ഇതിന്റെ ഭാഗമാണ് 'മാധ്യമ നുണകള്‍ക്കെതിരേ' നവംബര്‍ ഒന്നിന് സി.പി.എം. ആഹ്വാനം ചെയ്തിരിക്കുന്ന ജനകീയ കൂട്ടായ്മ. പക്ഷേ എന്തു നടന്നാലും ജനങ്ങള്‍ക്ക് എല്ലാ മറിയാം.
https://www.facebook.com/Malayalivartha





















