മുറിയിലെ ഫാനിൽ നിന്ന് തീ പിടിച്ചതിന്റെ തെളിവില്ല; സർക്കാരിന്റെയും പൊലീസിന്റെയും വാദങ്ങൾ പൊള്ള; പ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല; ഫോറൻസിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്

സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തിന്റെ പുകമറയ്‌ക്കു ഇനിയും വ്യക്തമായൊരു അന്ത്യം വന്നിട്ടില്ല . ഫോറൻസിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത് വന്നതോടെ സർക്കാരിന്റെയും പൊലീസിന്റെയും വാദങ്ങൾ പൊള്ളയാണ് എന്ന് തെളിയുകയാണ്. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മുറിയിലെ ഫാനിൽ നിന്ന് തീ പിടിച്ചതിന്റെ തെളിവില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട് . തീപിടിത്തത്തെ കുറിച്ച് ഫോറൻസികിന്റെ കെമിസ്ട്രി വിഭാഗവും ഫിസിക്‌സ് വിഭാഗവും രണ്ടു തരത്തിലുളള പരിശോധനയായിരുന്നു നടത്തിയത് . ഇതിൽ കെമിസ്ട്രി വിഭാഗം നാൽപ്പത്തിയഞ്ചോളം സാമ്പിളുകളാണ് പരിശോധിച്ചത്. ഫിസിക്‌സ് വിഭാഗം പതിനാറ് സാമ്പിളുകളും പരിശോധിച്ചു. സർക്കാരിന്റെയും പൊലീസിന്റെയും വാദങ്ങളെ പൂർണമായും തളളുന്നതാണ് ഫോറൻസിക് പരിശോധനാ ഫലം എന്ന കാര്യം ശ്രദ്ധേയമാണ് . തീപിടിത്തത്തിന് ശേഷം ശേഖരിച്ച സാമ്പിളുകളിൽ രണ്ട് മദ്യക്കുപ്പികളും കണ്ടെത്തിയിരുന്നു .
എന്നാൽ ഈ കുപ്പികൾ പറ്റി കെമിക്കൽ അനാലിസിസും നടത്തിയിരുന്നു. മദ്യം നിറച്ച അവസ്ഥയിലായിരുന്നു ഈ രണ്ടു കുപ്പികളെന്നും കണ്ടെത്തിയിരുന്നു . ഒട്ടേറെ കുപ്പികളും കാനുകളും കണ്ടെത്തിയിരുന്നു. എന്നാൽ ഇവയിലൊന്നും തീപിടിത്തത്തിന് കാരണമായേക്കാവുന്ന എണ്ണയോ മറ്റ് ഇന്ധനങ്ങളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.മൂന്ന് ഘട്ടമായാണ് പ്രോട്ടോക്കോൾ ഓഫീസിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചത്. ഇതിൽ ഫാനിന്റെ സാമ്പിളുകൾ കൈമാറിയിരിക്കുന്നത് രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടത്തിലാണ്. അതായത് ആദ്യ ഘട്ടത്തിൽ ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തുമ്പോൾ ഈ ഫാനുകളുടെ സാമ്പിളുകൾ ശേഖരിച്ചിട്ടില്ലെന്നു വേണം കരുതാൻ . പിന്നീട് പൊലീസാണ് ഈ ഫാനുകളുടെ സാമ്പിളുകൾ കൂടി പരിശോധിക്കണം എന്ന് ഫോറൻസിക് ഡിപ്പാർട്ട്‌മെന്റിനോട് ആവശ്യപ്പെട്ടത്. ഈ ഫാനുകളുടെ മുഴുവൻ ഭാഗവും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. എന്നാൽ ഇതിൽ നിന്ന് തീപിടിത്തമുണ്ടായതിന്റെ യാതൊരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നത്. സെക്രട്ടറിയേറ്റിലെ തീപിടിത്തത്തെ കുറിച്ച് പ്രത്യേക സംഘം തെളിവെടുപ്പ് നടത്തിയിരുന്നു . എസ് പി അജിത്തിൻ്റെ നേതൃത്വത്തിലാണ് പരിശോധന അന്ന് നടന്നത് . ഫൊറൻസിക് സംഘവും സെക്രട്ടറിയേറ്റിലെ പരിശോധനയിൽ പങ്കെടുത്തിരുന്നു . ചീഫ് സെക്രട്ടറി നിയോഗിച്ച പ്രത്യേക സംഘവും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു . ഉദ്യോഗസ്ഥ സംഘവും പൊലീസും അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു .
https://www.facebook.com/Malayalivartha