ആകാംക്ഷയോടെ സഖാക്കള്‍... മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഈയാഴ്ച ചോദ്യം ചെയ്യാനിരിക്കുന്നതിനിടെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും; സാമ്പത്തിക കുറ്റാന്വേഷണ കോടതിയെ ബോധിപ്പിച്ചതുപോലെ എല്ലാം ഹൈക്കോടതിയെ ബോധ്യപ്പെടുത്താനൊരുങ്ങി ഇഡി
ഇന്നത്തെ ദിവസത്തിന് ഏറെ പ്രത്യേകതകളുണ്ട്. സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം ലഭിക്കുമോ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. ജാമ്യം ലഭിക്കാതിരിക്കാനായി പുലികളേയാണ് ഇഡി ഹൈക്കോടതിയില്‍ ഇറക്കുന്നത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഈയാഴ്ച ചോദ്യം ചെയ്യാനിരിക്കുന്നതിനിടെ ശിവശങ്കറിന് ജാമ്യം ലഭിക്കുന്നത് ഏറെ ദോഷം ചെയ്യും. മാത്രമല്ല അത് എതിരാളികള്‍ക്ക് കരുത്താകും. ചാനല്‍ ചര്‍ച്ചകളെല്ലാം ആ വഴിക്കാകും. അതിനാല്‍ തന്നെ ഏത് വിധേനയും ജാമ്യം കിട്ടാതിരിക്കാനാണ് ഇഡി കൊച്ചിയില്‍ പുലികളെ ഇറക്കുന്നത്.
സ്വര്‍ണക്കടത്തിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. ഈ കേസിലാണ് എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്.
തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നും, കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നുമാണ് ശിവശങ്കറിന്റെ വാദം. അതേസമയം കേസ് നിര്‍ണായക ഘട്ടത്തിലാണെന്നും, ജാമ്യം നല്‍കരുതെന്നും ഇഡി കോടതിയെ അറിയിച്ചു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
കഴിഞ്ഞമാസം ഇഡി ഉദ്യോഗസ്ഥര്‍ സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. ഈ മൊഴിയില്‍ സ്വര്‍ണ കള്ളക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നെന്നും, ലോക്കറില്‍ നിന്ന് ലഭിച്ച പണം ശിവശങ്കറിന് നല്‍കിയ കോഴയാണെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
അതേസമയം ഇന്നലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ചൂണ്ടിക്കാട്ടിയ വിവരങ്ങള്‍ ശിവശങ്കറിന് തിരിച്ചടിയാണ്. ഡോളര്‍ക്കടത്തിനു പിന്നില്‍ വമ്പന്‍ സ്രാവുകളുടെ സാന്നിധ്യം പ്രകടമാണെന്ന് സ്വപ്നാസുരേഷും പി.എസ്. സരിത്തും നല്‍കിയ മൊഴികള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാണെന്നാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ചൂണ്ടിക്കാട്ടുന്നത്. എം. ശിവശങ്കറിന്റെ കസ്റ്റഡി ഈമാസം ഏഴുവരെ നീട്ടിയ ഉത്തരവിലാണ് കോടതി ഇത് വ്യക്തമാക്കിയത്.
ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി ഏഴിന് രാവിലെ 11ന് ശിവശങ്കറെ കോടതിയില്‍ ഹാജരാക്കണം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കുന്നുണ്ട്. സ്വപ്നയും സരിത്തും നല്‍കിയ മൂന്ന് നിര്‍ണായക മൊഴികള്‍ തിങ്കളാഴ്ച കസ്റ്റംസ് മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചത് കോടതി ചൂണ്ടിക്കാട്ടി. നവംബര്‍ 27നും 28നും നല്‍കിയതാണ് ഈ മൊഴികള്‍. വമ്പന്‍ സ്രാവുകളുടെ പങ്കാളിത്തം വെളിവാക്കുന്നതാണ് ഈ മൊഴികള്‍. അന്വേഷണപുരോഗതിയെ ബാധിക്കുന്നതിനാലാണ് ഈ ഘട്ടത്തില്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്താത്തത് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
ആരോപണങ്ങള്‍ തെളിയിക്കുന്നതിന് ശക്തമായ തെളിവ് കണ്ടെത്തേണ്ടതുണ്ട്. യു.എ.ഇ. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായി ഇവരുണ്ടാക്കിയ അടുത്തബന്ധമാണ് ഇത്രയുംനാളും പിടിക്കപ്പെടാതെ കള്ളക്കടത്ത് നടത്താന്‍ വഴിയൊരുക്കിയത്. സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയശേഷം അവരുടെ ഫോണ്‍ േരഖകള്‍ വിശദമായി പരിശോധിച്ചിരുന്നു. ശിവശങ്കറിന്റെ പങ്കാളിത്തം വെളിപ്പെടുത്തുന്നതിനും ഫോണ്‍വിവരങ്ങള്‍ വിലയിരുത്തി. പ്രതികള്‍ മായ്ച്ചുകളഞ്ഞ ഫോണ്‍സന്ദേശങ്ങള്‍ ശാസ്ത്രീയമായി വീണ്ടെടുക്കാന്‍ കഴിഞ്ഞതിലൂടെ കള്ളക്കടത്തിനു സഹായം നല്‍കിയതിലും പ്രേരിപ്പിച്ചതിലും ശിവശങ്കര്‍ വഹിച്ച പങ്കാളിത്തം പുറത്തുകൊണ്ടുവരാനായി. സ്വപ്ന ആദ്യം മൊഴിനല്‍കിയത് ശിവശങ്കറിനെ കുറ്റകൃത്യത്തില്‍നിന്ന് ഒഴിവാക്കാന്‍ ഉദ്ദേശിച്ചാണ്. ഇത്തരം തെളിവുകള്‍ വീണ്ടെടുത്തതിലൂടെയാണ് ഈ വിവരം അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമായത്. ശിവശങ്കറിനെ കുറ്റക്യത്യത്തില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചതിന്റെ യഥാര്‍ഥകാരണം സ്വപ്നയ്ക്കുമാത്രം അറിയാവുന്ന ഒന്നാണ്. അതിനാല്‍ തന്നെ ഇതിനെപ്പറ്റി കൂടുതല്‍ ചോദിച്ചറിയാനാണ് കസ്റ്റഡിയില്‍ നല്‍കിയത്. ഇതിന് പിന്നാലെയാണ് ഇന്നത്തെ ഹൈക്കോടതിയിലെ ജാമ്യാപേക്ഷ. അതെന്തായാലും കേരളത്തില്‍ വലിയ ചര്‍ച്ചയാകും.
"
https://www.facebook.com/Malayalivartha