മൃഗങ്ങളോടുള്ള ക്രൂരതയുടെ കഥകൾ അവസാനിക്കുന്നില്ല; പത്തനംതിട്ടയിൽ വീടിന് സമീപം കെട്ടിയിരുന്ന ഗർഭിണി പശുവിനെ സാമൂഹികവിരുദ്ധര്‍ മരത്തില്‍ ചേര്‍ത്ത് കുരുക്കിട്ട് കൊന്നു; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

മൃഗങ്ങളോടുള്ള ക്രൂരതയുടെ കഥകൾ അവസാനിക്കുന്നില്ല. പത്തനംതിട്ട റാന്നിയിൽ വീടിന് സമീപം കെട്ടിയിരുന്ന പശുവിനെ സാമൂഹികവിരുദ്ധര്‍ മരത്തില്‍ ചേര്‍ത്ത് കുരുക്കിട്ട് കൊന്നു. ഇടമുറി പൊന്നമ്ബാറ കിഴക്കേചരുവില് സുന്ദരേശന്റെ എട്ടുമാസം ഗര്‍ഭമുള്ള പശുവിനെയാണ് കൊന്നത്.
ഞായറാഴ്ച പകല്‍ വീടിന് സമീപത്തെ ബന്ധുവിന്റെ പറമ്പിൽ മേയാന്‍ വിട്ടിരുന്ന പശുവിനെ സന്ധ്യയോടെ കാണാതായിരുന്നു. വീട്ടുകാരുടെ അന്വേഷണത്തില്‍ പശുവിനെ രാത്രിയോടെ ചേത്തയ്ക്കല്‍ റബര്‍ ബോര്‍ഡ് ബി ഡിവിഷന് ഓഫിസിന് സമീപം കെട്ടിയിട്ടനിലയില്‍ കണ്ടെത്തിയിരുന്നു.
റബര്‍ ബോര്‍ഡ് വക തോട്ടത്തില്‍ കയറിയെന്നാരോപിച്ച് വാച്ചര്‍ ഇടമുറി അനുഭവന്‍ അനില്‍ പശുവിനെ അഴിച്ച് ഓഫിസില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ജനങ്ങള്‍ സംഘടിക്കുകയും പൊലീസ് എത്തി സ്ഥിതി ശാന്തമാക്കുകയുമായിരുന്നു. റാന്നി പൊലീസിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്നം പരിഹരിച്ച് റബര്‍ ബോര്‍ഡ് കാന്റീന് ജീവനക്കാരനായ ഉടമയ്ക്ക് പശുവിനെ നല്‍കിയിരുന്നു. തുടര്‍ന്ന് രാത്രിയില്‍ സുന്ദരേശന്റെ വീട്ടില്‍ എത്തിച്ച പശുവിനെ വീടിന് സമീപത്തെ റബര്‍ മരത്തിലാണ് കെട്ടിയിരുന്നത്.
രാവിലെ വീട്ടുകാര്‍ നോക്കുമ്പോൾ പശുവിനെ ചത്ത നിലയില്‍ കാണുകയായിരുന്നു. കയറുപയോഗിച്ച് വീട്ടുകാര്‍ കെട്ടിയതു കൂടാതെ കുരുക്കിട്ട് മറ്റൊരു മരത്തിലേക്ക് വലിച്ചു കെട്ടി ചലിക്കാനാവാത്ത നിലയിലായിരുന്നു പശു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പെരുനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha