പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലും വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

നീണ്ടൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലും വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍ രൂപീകരിച്ച എട്ട് ദ്രുത കര്‍മ്മ സേനകളാണ് താറാവുകളെയും മറ്റു പക്ഷികളെയും കൊല്ലുന്നത്.
രോഗം സ്ഥിരീകരിച്ച ഫാമില്‍ ആറു സംഘങ്ങളെയും പുറത്ത് രണ്ടു സംഘങ്ങളെയുമാണ് നിയോഗിച്ചിട്ടുള്ളത്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അനില്‍ ഉമ്മന്‍, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. ഷാജി പണിക്കശ്ശേരി എന്നിവരുടെ മേൽനോട്ടത്തിലാണ് നടപടികള്‍.
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സജീവമാകുകയാണ് . രണ്ടിടങ്ങളിൽ ഇതുവരെ പക്ഷിപ്പനി സ്ഥിരീകരിച്ചു . കോട്ടയം നിണ്ടൂരിലും കുട്ടനാട്ടിലും പക്ഷിപ്പനി സ്ഥിരീകരിച്ചതായി വനം മന്ത്രി കെ രാജു അറിയിക്കുകയുണ്ടായി . കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു . രോഗവ്യാപനം തടയാന്‍ നടപടി സ്വീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി . താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാബിലേക്ക് അയച്ചാണ് സാമ്പിളുകള്‍ പരിശോധിച്ചത്.
കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ജില്ലാ കളക്ടര്‍മാര്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പ്രഖ്യാപിച്ചു . വൈറസ് മനുഷ്യരിലേക്ക് ഇതുവരെ പടര്‍ന്നിട്ടില്ല. രോഗബാധ കണ്ടെത്തിയ പ്രദേശങ്ങള്‍ക്ക് ചുറ്റമുള്ള രണ്ട് കിലോമീറ്ററോളം ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും കൊന്നൊടുക്കാനാണ് അധികൃതര്‍ ഇപ്പോൾ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha


























