സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പാര്‍ട്ടികളും വിവിധ സഹകരണ സംഘങ്ങളിലായി നിക്ഷേപിച്ചിരിക്കുന്ന കോടി കണക്കിന് രൂപയുടെ അവിഹിത സമ്പാദ്യം എങ്ങോട്ട് കൊണ്ടു പോകുന്നെറിയാതെ നെട്ടോട്ടത്തില്‍

സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പാര്‍ട്ടികളും വിവിധ സഹകരണ സംഘങ്ങളിലായി നിക്ഷേപിച്ചിരിക്കുന്ന കോടി കണക്കിന് രൂപയുടെ അവിഹിത സമ്പാദ്യം എങ്ങോട്ട് കൊണ്ടു പോകുന്നെറിയാതെ നെട്ടോട്ടത്തില്‍. ഇതില്‍ സി പി എം ആണ് പ്രധാന പാര്‍ട്ടിയെങ്കിലും കോണ്‍ഗ്രസും ലീഗുമൊക്കെ തൊട്ടു പിന്നില്‍ തന്നെയുണ്ട്.
സഹകരണബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണം കര്‍ശനമാക്കിയുള്ള പുതിയ നിയമഭേദഗതി നടപ്പാകുന്നതോടെയാണ് സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കോടികള്‍ക്ക് പിടുത്തം വീണത്. കേരളത്തില്‍ സഹകരണ പ്രസ്ഥാനം രൂപീകൃതമായത് പാവപ്പെട്ടവരെ സഹായിക്കാന്‍ വേണ്ടിയാണെങ്കിലും അവിടെ പണം നിക്ഷേപിക്കുന്നവരെല്ലാം വമ്പന്‍മാരാണ്.
സ്വര്‍ണ്ണ കള്ള കടത്ത് കേസിലെ പ്രതികള്‍ക്ക് വരെ തലസ്ഥാനത്തെ മുട്ടത്തറ, പൂവാര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള സഹകരണ ബാങ്കുകളില്‍ കോടികളുടെ നിക്ഷേപമുണ്ട്. ശിവശങ്കറിന്റെ സഹകരണ ബാങ്ക് നിക്ഷേപം നാട്ടില്‍ പാട്ടാണ്. സ്വന്തം കോഴ പണം സുരക്ഷിതമാക്കാന്‍ വിശ്വസ്തനെ കൊണ്ട് ഒരു സഹകരണ സംഘം തുടങ്ങിച്ച ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ ഒരംഗത്തിന്റെ കഥ കരക്കമ്പിയാണ്.
യാതൊരു തത്വദീക്ഷയുമില്ലാതെയാണ് സഹകരണ സ്ഥാപനങ്ങള്‍ പണം സ്വീകരിക്കുന്നത്. പൊതുമേഖലാ ബാങ്കുകളില്‍ 50000 രൂപയിലധികം നിക്ഷേപിക്കണമെങ്കില്‍ പാന്‍ നമ്പര്‍ നിര്‍ബന്ധമാണ്. എന്നാല്‍ സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിക്കാന്‍ പാനും വേണ്ട ആധാറും വേണ്ട. ഇതിന് ഒരു അറുതി വരുത്തണമെന്ന ചിന്ത ഏറെ നാളായി കേന്ദ്ര സര്‍ക്കാരിനുണ്ടായിരുന്നു. അങ്ങനെയാണ് റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ഉണ്ടായത്.
യഥാര്‍ത്ഥത്തില്‍ നോട്ടുനിരോധന സമയത്ത് തന്നെ സഹകരണ ബാങ്കുകളെ കസ്റ്റഡിയിലെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതാണ്. നേതാക്കളുടെയും പാര്‍ട്ടികളുടെയും കൈയിലുണ്ടായിരുന്ന കോടികള്‍ സഹകരണ ബാങ്കുകളിലൂടെയാണ് അന്ന് മറിഞ്ഞത്. ഇക്കാര്യം കേന്ദ്ര ധനകാര്യ വിഭാഗം കണ്ടെത്തിയിരുന്നു. വന്‍കിട രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം അവരുടേതായ സഹകരണ സംഘങ്ങള്‍ ഉണ്ട്. നോട്ട് നിരോധനത്തിന് ശേഷം പോലും പഴയ നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിച്ചിട്ടുണ്ട്.
വിവിധ ജില്ലാ ആസ്ഥാനങ്ങളിലെല്ലാം ഇവരുടെ ശാഖകളുണ്ട്. ഇനി മാര്‍ഗ്ഗം ബ്ലഡ് കമ്പനികളാണ്. എപ്പോള്‍ വേണമെങ്കിലും പൊളിയാം എന്നതാണ് അതിന്റെ പ്രധാന കുഴപ്പം. തലസ്ഥാനത്തെ നെയ്യാറ്റിന്‍കരയില്‍ ഒരു ബ്ലേഡ് കമ്പനി പൊട്ടിയപ്പോള്‍ ഒരു മുന്‍ മന്ത്രിക്ക് പോയത് കോടികളാണ്.
മുമ്പ് കള്ളപണം തടയാന്‍ സഹകരണ സംഘങ്ങളെ ഇന്‍തം ടാക്‌സ് വകുപ്പിന് കീഴില്‍ കൊണ്ടുവരാനുള്ള ശ്രമവും കേരള സര്‍ക്കാര്‍ തടത്തിരുന്നു.
കള്ളപ്പണം ഏറ്റവും സുരക്ഷിതമായി സ്വീകരിക്കാനുള്ള താവളം കൂടിയാണ് സഹകരണ ബാങ്കുകള്‍. ഇതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നോ രാഷ്ട്രീയ നേതാക്കള്‍ എന്നോ ഇല്ല. ആര്‍ക്കു വേണമെങ്കിലും സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിക്കും. പണം എവിടെ നിന്ന് കിട്ടിയെന്നോ എങ്ങനെ കിട്ടിയെന്നോ വ്യക്തമാക്കേണ്ടതില്ല. നികുതിയും അടയ്ക്കണ്ട. ഇത്രയും കാലം സഹകരണ ബാങ്കുകളുടെ കണക്ക് ചോദിക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരമുണ്ടായിരുന്നില്ല. അതിലാണ് ഇപ്പോള്‍ മാറ്റം സംഭവിച്ചിരിക്കുന്നത്.
റിസര്‍വ് ബാങ്കിന്റെ നീരാളി പിടുത്തം ഒഴിവാക്കാന്‍ കേരള സര്‍ക്കാര്‍ പതിനെട്ട് അടവും പയറ്റുനുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതിനെക്കാള്‍ പയറ്റി തെളിഞ്ഞവരാണ്. ബാങ്കിംഗ് നിയമത്തില്‍ കോടതികള്‍ക്ക് ഇടപെടാന്‍ പരിമിതിയുണ്ട്. ഇല്ലെങ്കില്‍ സി പി എം നിയമപരമായ മാര്‍ഗ്ഗത്തിലൂടെ നീങ്ങുമായിരുന്നു.
സംസ്ഥാന സഹകരണനിയമത്തിലെ വ്യവസ്ഥകളെ അസാധുവാക്കുന്ന വിധത്തിലാണ് ബാങ്കിങ് നിയന്ത്രണത്തില്‍ ഭേദഗതി വരുത്തിയിട്ടുള്ളത്. പ്രാഥമിക സഹകരണബാങ്കുകളുടെയും അര്‍ബന്‍ ബാങ്കുകളുടെയും അപ്പക്‌സ് ബാങ്കാണ് കേരളബാങ്ക് എന്നതാണ് സംസ്ഥാനനിയമത്തിലെ വ്യവസ്ഥ. എന്നാല്‍, അര്‍ബന്‍ ബാങ്കുകളുടെ അപ്പക്‌സ് ബാങ്ക് എന്ന പരിഗണന കേരളബാങ്കിന് കേന്ദ്രധനകാര്യമന്ത്രാലയം നല്‍കുന്നില്ല. കേരള ബാങ്ക് എന്ന സങ്കല്‍പ്പം തന്നെ അപ്രസക്തമാകുന്ന തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. കേരള ബാങ്ക് ചെയര്‍മാന്റെ തന്നെ കസേരയിളകുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.
ഏപ്രില്‍ ഒന്നുമുതലാണ് ബാങ്കിങ് നിയന്ത്രണനിയമത്തിലെ പുതിയ ഭേദഗതികള്‍ സംസ്ഥാന-ജില്ലാ ബാങ്കുകള്‍ക്ക് ബാധകമാകുന്നത്. അതിനുമുമ്പ് ചെയര്‍മാന്റെ അയോഗ്യതാപ്രശ്‌നം സര്‍ക്കാരിന് തീര്‍ക്കാനാകണം. കേന്ദ്രനിയമഭേദഗതി കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കുകയാണെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഇതിനെ മറികടക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കുന്നുണ്ട്. അതിലുണ്ടാകുന്ന തീരുമാനമനുസരിച്ചാകും കേരളബാങ്ക് ചെയര്‍മാന്റെ 'അയോഗ്യത' പ്രശ്‌നവും സര്‍ക്കാര്‍ കൈകാര്യം ചെയ്യുക.
അയോഗ്യതാ പ്രശ്‌നം എന്നതിനേക്കാള്‍ കള്ളപ്പണം എവിടെ കൊണ്ടുപോയി ഒളിക്കും എന്ന കാര്യത്തിലാണ് നേതാക്കള്‍ ആകുലപ്പെടുന്നത്.സഹകരണ പ്രസ്ഥാനത്തെ തകര്‍ത്തതായി പറഞ്ഞ് സമരം ചെയ്താലും കേന്ദ്ര സര്‍ക്കാര്‍ അനങ്ങില്ല. കണക്ക് കണക്കായി പോകട്ടെ എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇ.ഡി കേരളത്തിന്റെ ഓരോ ശ്വാസത്തിലും നിറഞ്ഞു നില്‍ക്കുന്നതിനാല്‍ കണക്ക് കണക്കാക്കിയിരിക്കും.
https://www.facebook.com/Malayalivartha























