കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് തുടക്കം;ലോക്ക്ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന സർക്കാർ വാഗ്ദാനം പാലിച്ചു എന്ന് ഗവർണർ

ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് തുടക്കം. കൃത്യം ഒൻപത് മണിക്ക് തന്നെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. കേരളീയവേഷത്തിലാണ് ഗവർണർ നയപ്രഖ്യാപനപ്രസംഗത്തിന് എത്തിയത്. ഏറ്റവുമൊടുവിൽ കൊവിഡ് 19 മഹാമാരി വിതച്ച പ്രതിസന്ധി അടക്കം നിരവധി വെല്ലുവിളികളാണ് സർക്കാർ നേരിടുന്നത് എന്ന് പറഞ്ഞു തുടങ്ങിയ നയപ്രഖ്യാപനത്തിനിടെ, പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. ഗവർണർ സംസാരിക്കുന്നതിനൊപ്പം പ്രതിപക്ഷനേതാവും സംസാരിച്ചു.ഞാൻ ഭരണഘടനാപരമായ ചുമതലയാണ് നിർവഹിക്കുന്നത്. തടയരുത് എന്ന് ഗവർണർ. 6 ലക്ഷം പ്രവാസികൾ തിരികെ വന്നത് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയെന്ന് പറഞ്ഞ് ഗവർണർ നയപ്രഖ്യാപനം വീണ്ടും തുടർന്നു. ഇതിനെല്ലാം ഇടയിലും ഡയസിന് മുന്നിലേക്ക് പ്രതിഷേധം നീണ്ടു. എന്‍റെ ഉത്തരവാദിത്തം തുടരാൻ സമ്മതിക്കണമെന്ന് വീണ്ടും ഗവർണർ പറഞ്ഞു .ഗവർണറുടെ വാക്കുകൾ ഇങ്ങനെ ..
ലോക്ക്ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന സർക്കാർ വാഗ്ദാനം പാലിച്ചു. എല്ലാ വീടുകളിലും ഭക്ഷ്യകിറ്റുകൾ എത്തിച്ചു. അതിഥിത്തൊഴിലാളികൾക്ക് ഭക്ഷണം നൽകി. രോഗവ്യാപനം തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചു.ലോക്ക്ഡൗൺ കാലത്ത് 20,000 കോടി രൂപയുടെ ദുരിതാശ്വാസപാക്കേജ് പ്രഖ്യാപിച്ച ആദ്യസംസ്ഥാനമായിരുന്നു കേരളം. ക്ഷേമപെൻഷൻ അർഹരായ എല്ലാവർക്കും എത്തിച്ചു. ആയിരം രൂപയുടെ സഹായധനം നൽകി. സുഭിക്ഷകേരളം ഉൾപ്പടെയുള്ള പദ്ധതികൾ നടപ്പാക്കി. കൊവിഡ് കാലത്ത് ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നവയായിരുന്നു ഇവയെല്ലാം.കൊവിഡ് പ്രതിസന്ധികാലത്ത് ജോലി സൃഷ്ടിക്കാനുള്ള പദ്ധതികൾ നടപ്പാക്കി. 11604 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. സ്വയംപര്യാപ്ത പച്ചക്കറി ഉദ്പാദനത്തിനുള്ള പദ്ധതികൾ നടപ്പാക്കി. നൂറ് ദിനകർമ്മപരിപാടി വിജയമായിരുന്നു. ഇതിന്‍റെ രണ്ടാം ഘട്ടം നടപ്പാക്കി വരികയാണ്. കൊവിഡ് മരണനിരക്ക് കുറച്ചുകൊണ്ടുവന്ന ഏകസംസ്ഥാനമാണ് കേരളം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അടക്കമുള്ള നിരവധി വെല്ലുവിളികൾ ഇനിയും മുന്നിലുണ്ട്. കൊവിഡ് വ്യാപനം ഫലപ്രദമായി കുറയ്ക്കാനാകുമെന്ന ആത്മവിശ്വാസം സർക്കാരിനുണ്ട്.
ഈ വെല്ലുവിളികൾക്കിടയിലാണ് നമ്മൾ തദ്ദേശതെരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയത്. പരമാവധി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
ഫെഡറലിസത്തിന് വലിയ വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. ഫെഡറലിസം സംരക്ഷിക്കണമെന്ന് കേന്ദ്രസർക്കാരിനോട് പല തവണ ആവശ്യപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കൊവിഡ് പ്രതിസന്ധികാലത്ത് കടമെടുപ്പിനുള്ള പരിധി ഉയർത്തണമെന്ന് സർക്കാർ പലതവണ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതാണ്. ഇതടക്കം സംസ്ഥാനത്തിന്‍റെ താത്പര്യം സംരക്ഷിക്കാനുള്ള പല ആവശ്യങ്ങളും സർക്കാർ ഉന്നയിച്ചിരുന്നു.പൗരത്വനിയമം കൊണ്ടുവന്ന കാലം മുതൽ, അതിനെതിരെ ആശങ്കകളും സമരങ്ങളും ഉയർന്ന കാലം മുതൽ മതേതരത്വം സംരക്ഷിക്കണമെന്ന് പല തവണ ആവശ്യമുന്നയിച്ച, അതിന് വേണ്ടി നിലനിന്ന സർക്കാരാണ് കേരളത്തിലേത്. സഹകരണമനോഭാവത്തോടെ കേന്ദ്രവും സംസ്ഥാനങ്ങളും മുന്നോട്ട് പോകണമെന്നത് സംസ്ഥാനസർക്കാരിന്‍റെ പ്രഖ്യാപിത നിലപാടാണ്. സാമ്പത്തികമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളുമായി സംസ്ഥാനസർക്കാർ മുന്നോട്ട് പോകുകയാണ്. പരമാവധി സംസ്ഥാനത്ത് തൊഴിലവസരങ്ങൾ ഉറപ്പാക്കും. കൊവിഡ് പ്രതിസന്ധി കാരണം തിരികെ വരേണ്ടി വന്ന പ്രവാസികൾക്ക് തൊഴിലുറപ്പാക്കും. സാമൂഹ്യസുരക്ഷാപദ്ധതികളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കും. നിക്ഷേപകർ കേരളത്തെ മികച്ച വ്യവസായ സൗഹൃദ സംസ്ഥാനം എന്ന് കരുതുന്നു. കൊവിഡ് പ്രതിസന്ധി തുടങ്ങിയപ്പോൾത്തന്നെ രോഗവ്യാപനം ഫലപ്രദമായി നേരിട്ട സംസ്ഥാനമാണ് കേരളം. തദ്ദേശഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് മികച്ച പ്രവർത്തനമാണ് ആരോഗ്യ, റവന്യൂ, പൊലീസ് വിഭാഗങ്ങൾ നടത്തിയത്. പകർച്ചവ്യാധി നിയന്ത്രണനിയമം കൊണ്ടുവന്ന് പാസ്സാക്കി. കഴിഞ്ഞ ജനവരിയിൽ തന്നെ കൺട്രോൾ റൂമും വാർ റൂമും തുറന്നു കൊവിഡിന് എതിരായ പോരാട്ടം തുടങ്ങി. ടെസ്റ്റിംഗിന് കൃത്യമായി എല്ലാ ജില്ലകളിലും സജ്ജീകരിച്ചു. ദിശ ഹെൽപ് ലൈനുകൾ തുറന്നു. ക്വാറന്‍റീനിലുള്ളവർക്കും, ചികിത്സയിലുള്ളവർക്കും, അതിഥിത്തൊഴിലാളികൾക്കും, മുതിർന്ന പൗരൻമാർക്കും, അടിയന്തരസഹായം ആവശ്യമുള്ളവർക്കും കൃത്യമായ പിന്തുണ നൽകി. സന്നദ്ധപ്രവർത്തകർ എല്ലാ തരത്തിലും സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി. ആശ, അങ്കണവാടി പ്രവർത്തകരുടെ സേവനം അതുല്യമായിരുന്നു.ആരോഗ്യ പ്രവർത്തകർക്ക് ശക്തി പകരാൻ കൊവിഡ് ബ്രിഗേഡ് കൊണ്ട് വന്നു. മാനസികസംഘർഷം അനുഭവിച്ചവർക്ക് പിന്തുണയും കൗൺസലിംഗും നൽകാനാകുന്നുണ്ട്.
https://www.facebook.com/Malayalivartha


























