കേരളത്തില്‍ അരാജകത്വം കൊടികുത്തി വാഴുന്നു... നമ്മുടെ മുഖ്യമന്ത്രിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയാൽ പോലും ആരുമറിയില്ലെന്ന് പരിഹസിച്ച് രമേശ് ചെന്നിത്തല...

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയാൽ പോലും ആരുമറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് മോഷ്ടിച്ച് കൊണ്ട് പോയ കേസിലെ പ്രതിയെക്കുറിച്ച് പോലീസിന് വിവരങ്ങള്‍ ലഭിച്ചില്ലെന്ന വാര്‍ത്തയെ അടിസ്ഥാനപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കൊട്ടാരക്കര ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി. ബസ് അര്‍ധരാത്രി ആരോ മോഷ്ടിച്ചു. ആ മോഷ്ടാവിനെക്കുറിച്ച് ഇതുവരെ പോലീസിന് യാതൊരു വിവരവും ഇല്ല. മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോയാലും ഇവിടെ ആരുമറിയില്ല. എന്തൊരു നാടാണിത്. കള്ളന്മാരെല്ലാം ഇപ്പോള്‍ കേരളത്തിലാണ്. തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ ഇപ്പോള്‍ കള്ളന്മാരില്ല. കാരണം പിണറായി ഭരിക്കുന്നത് കൊണ്ട് അവരെല്ലാം ഇപ്പോള്‍ കേരളത്തിലാണ്. ഇത്രയും മോഷണവും പിടിച്ചുപറിയും നടക്കുന്ന കാലം കേരളത്തിലുണ്ടായിട്ടുണ്ടോ? സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ ഇത്രയേറെ നടന്ന കാലമുണ്ടായിട്ടുണ്ടോ? 35 രാഷ്ട്രീയ കൊലപാതകങ്ങള്‍, ഏഴ് കസ്റ്റഡി മരണങ്ങള്‍, വാളയാറിലെ പിഞ്ചുകുട്ടികളോട് പോലും നീതി പുലര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല' എന്ന് അദ്ദേഹം വ്യക്തമാക്കി.
കൊല്ലം കൊട്ടാരക്കര ഡിപ്പോയിൽ നിന്നാണ് കെഎസ്ആർടിസി ബസ് ഇന്നലെ മോഷണം പോയത്. കെഎൽ 15, 7508 എന്ന വേണാട് ബസാണ് മോഷണം പോയത്. ഡിപ്പോയ്ക്ക് സമീപം കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിൽ നിന്നാണ് ബസ് മോഷ്ടിക്കപ്പെട്ടത്. ഡിപ്പോ അധികൃതർ കൊട്ടാരക്കര പൊലീസിൽ പരാതി നൽകി മണിക്കൂറുകൾക്ക് ശേഷം പാരിപ്പള്ളിയിൽ നിന്ന് ബസ് കണ്ടെത്തുകയുണ്ടായി. പൊലീസ് അന്വേഷണത്തിലാണ് മോഷണം പോയ കെഎസ്ആർടിസി പാരിപ്പള്ളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാവിലെ 7 മണിയോടെ പാരിപ്പള്ളിയിൽ റോഡരികിൽ പാർക്കു ചെയ്ത നിലയിലാണ് ബസ് കണ്ടെത്തിയത്.
കേരളത്തില്‍ അരാജകത്വം കൊടികുത്തി വാഴുകയാണെന്നും ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് നടക്കുന്നു, പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ കഞ്ചാവ് കച്ചവടം നടത്തുന്നു. കേരളത്തെ അപമാനിച്ച സര്‍ക്കാരാണിത്, പാവപ്പെട്ടവനെ വേട്ടയാടിയ സര്‍ക്കാരാണിതെന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha























