നിയമന വിവാദത്തിൽ ഉദ്യോഗാർത്ഥികളുടെ സമരത്തിന് പിന്തുണ നൽകി ശോഭാ സുരേന്ദ്രൻ; സെക്രട്ടറിയേറ്റിനു മുന്നിൽ 48 മണിക്കൂർ ഉപവാസം തുടങ്ങിയത് ബിജെപി നേതൃത്വവുമായി ഉടക്കി നിൽക്കവെ... നിയമനവിവാദത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണങ്ങൾ തള്ളിയും വിമർശനത്തിന് മറുപടി നൽകിയും കടുപ്പിച്ച് പ്രതിപക്ഷം

പി എസ് സി നിയമന വിവാദത്തിൽ ഉദ്യോഗാർഥികളുടെ സമരത്തെ പിന്തുണച്ച് ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രൻ. സെക്രട്ടറിയേറ്റിനു മുന്നിൽ 48 മണിക്കൂർ ഉപവാസം തുടങ്ങിയിരിക്കുകയാണ്. ബിജെപി നേതൃത്വവുമായി ഉടക്കി നിൽക്കെ ശോഭ സ്വന്തം ഇഷ്ടപ്രകാരമാണ് സമരത്തിനിറങ്ങിയത്. നിയമനവിവാദത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണങ്ങൾ തള്ളിയും വിമർശനത്തിന് മറുപടി നൽകിയും കടുപ്പിക്കുകയാണ് പ്രതിപക്ഷം.
മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികൾ നടത്തുന്ന സമരത്തെ കണ്ടില്ലെന്ന് നടിച്ചാല്‍ ഈ സര്‍ക്കാരിന് ഭാവിയില്‍ മുട്ടിലിഴയേണ്ടി വരും. സമരത്തെ പിന്തുണയ്ക്കാന്‍ പലരും വരും, അതിനെ മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത്.? സമരത്തെ ഭീഷണികൊണ്ട് അടിച്ചമര്‍ത്താനാവില്ല- ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
രാഷ്ട്രീയം നോക്കിയല്ല ഉദ്യോഗാർഥികളുടെ കൂടെ ഇരുന്ന് സമരം ചെയ്യേണ്ടത്. അവരെ പിന്തുണയ്‌ക്കേണ്ടത് ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് തെരുവില്‍ എവിടെയെങ്കിലും ഇരുന്ന് പ്രതിഷേധത്തില്‍ പങ്കുചേരുന്നത്. ഉദ്യോഗാര്‍ഥികളുടേത് ധാര്‍മിക സമരമാണ്. ആ സമരത്തിന് പിന്തുണ നല്‍കാനാണ് താന്‍ 48 മണിക്കൂര്‍ ഉപവാസ സമരം നടത്താനിറങ്ങിയത്. എല്ലാം ശരിയാക്കിത്തരുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാരാണിത്. പക്ഷെ, തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ അത് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. അഴിമതി നിറഞ്ഞ പിന്‍വാതില്‍ നിയമനങ്ങള്‍ അന്വേഷിക്കപ്പെടണമെന്നും ശോഭാ സുരേന്ദ്രന്‍ പറയുകയുണ്ടായി.
അതെ സമയം സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടരുന്ന സിപിഒ ഉദ്യോഗാർത്ഥികൾ ഇന്നും ശവമഞ്ചവുമായി പ്രതിഷേധിക്കുകയുണ്ടായി. നിയമന അംഗീകാരം കിട്ടാത്ത എയ്ഡഡ് സ്കൂൾ അധ്യാപകർ ശയനപ്രദക്ഷിണം നടത്തി. പ്രതിഷേധത്തിനിടെ പലരും കുഴഞ്ഞുവീഴുകയും ചെയ്തു.
https://www.facebook.com/Malayalivartha























